Tweet 598

    Tweet 598
    February 2, 2024 • Friday
    Post Header

    അസ്‌ലം ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം…
    ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഉമൈർ, അഫ്‌സ അസ്‌ലം ഗോത്രത്തിലെ ഒരു സംഘം ആളുകളോടൊപ്പം മദീനയിൽ എത്തി. പ്രവാചകരോﷺട് പറഞ്ഞു. ഞങ്ങൾ അല്ലാഹുവിലും റസൂലിﷺലും വിശ്വസിച്ചിരിക്കുന്നു. അവിടുത്തെ മാർഗ്ഗം ഞങ്ങൾ അനുകരിക്കുന്നു. ഞങ്ങൾ അൻസ്വാറുകളുടെ സഹോദരങ്ങളാണ്. അറബികൾക്കിടയിൽ പരിഗണനീയമായ ഒരു സ്ഥാനം ഞങ്ങൾക്കും നൽകണം. ഞങ്ങൾ കരാർ പാലിക്കുന്നവരും വിഷമഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവരും ആണ്. അപ്പോൾ പ്രവാചകൻﷺ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി. അസ്ലം ഗോത്രത്തിന് അല്ലാഹു പ്രത്യേകം സുരക്ഷ നൽകട്ടെ! ഗിഫാർ ഗോത്രത്തിന് അല്ലാഹു മാപ്പ് നൽകട്ടെ! രക്ഷ എന്ന അർത്ഥമുള്ള സലാം എന്ന പദത്തോട് അസ്ലം എന്ന പദത്തിന് ബന്ധമുള്ളതുകൊണ്ടാണ് അവർക്ക് സലാമത്ത് നൽകട്ടെ എന്ന മനോഹരമായ പദപ്രയോഗത്തിലൂടെ പ്രാർത്ഥിച്ചത്. ഗിഫാർ എന്ന ഗോത്രനാമത്തിന് പാപമോചനം എന്ന അർത്ഥമുള്ള മഗ്ഫിറത്തുമായി ചേർത്തുവച്ചുകൊണ്ടാണ് അവർക്ക് വേണ്ടി പ്രാർത്ഥിച്ചത്.
    ഗോത്രങ്ങൾക്ക് പൊതുവേയും അസ്ലം ഗോത്രത്തിന് സവിശേഷമായും പ്രവാചകൻﷺ സന്ദേശങ്ങൾ എഴുതി അയച്ചു. ഇസ്ലാമിലെ വിശ്വാസവും അനുഷ്ഠാനങ്ങളും പ്രത്യേകം പരാമർശിച്ചു. സാബിത് ബിൻ ഖൈസ് ബിൻ ശമ്മാസാ(റ)ണ് പ്രവാചകർﷺക്ക് വേണ്ടി എഴുത്തു കുത്തുകൾ നടത്തിയത്. അബൂ ഉബൈദ അൽ ജറാഹും(റ) ഉമറുബ്നുൽ ഖത്താബും(റ) സാക്ഷികളായി.
    അസീദു ബിനു അബീ ഉനാസിന്റെ ആഗമനം…
    പ്രവാചകർﷺക്കെതിരെ രംഗപ്രവേശനം ചെയ്ത ആളായിരുന്നു അസീദ്. ഇത്തരമൊരു നിലപാടോടുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു സാമൂഹിക പ്രശ്നമാണെന്നും അയാളെ കണ്ടെത്തി കൈകാര്യം ചെയ്യാനും പ്രവാചകർﷺ ആഹ്വാനം ചെയ്തു. അങ്ങനെയിരിക്കെ അദ്ദേഹം ത്വാഇഫിൽ എത്തി. അവിടെ താൽക്കാലികമായി താമസമാക്കി. അദ്ദേഹത്തിന്റെ ഭാര്യ പ്രസവത്തോട് അടുത്ത സമയമായിരുന്നു. അതിനിടയിൽ മക്കാ വിജയം പ്രഖ്യാപിക്കപ്പെടുകയും അസീദിന്റെ കുടുംബക്കാരനായ സാരിയത്തുബ്നു സനീം ത്വാഇഫിൽ എത്തിച്ചേരുകയും ചെയ്തു. അദ്ദേഹത്തോട് വിവരങ്ങൾ അന്വേഷിച്ചു. അല്ലാഹു അവന്റെ പ്രവാചകനെﷺ സഹായിച്ചതും മക്ക ജയിച്ചടക്കിയതും എല്ലാം വിശദീകരിച്ചു. നിങ്ങൾ പ്രവാചകനെﷺ നേരിട്ട് സമീപിച്ചാൽ നിങ്ങൾ വധിക്കപ്പെടുകയില്ലെന്നും സുരക്ഷ ലഭിക്കുമെന്നും സാരിയ അസീദിനോട് പറഞ്ഞു. ഖർനു സആലിബ്‌ എന്ന പ്രദേശത്ത് വച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു. അസീദ് വീട്ടിലെത്തി കുപ്പായവും തലപ്പാവും അണിഞ്ഞ് പ്രവാചക സവിധത്തിലേക്ക് പുറപ്പെട്ടു. സാരിയത് ബിൻ സുനൈയിം ആയുധം അണിഞ്ഞ് പ്രവാചക സന്നിധിയിൽ കാവൽക്കാരനായി നിന്നു. അപ്പോഴേക്കും പ്രവാചകരുﷺടെ തിരുമുമ്പിൽ വന്നിരുന്ന അസീദ് ചോദിച്ചു. അല്ലയോ പ്രവാചകരെﷺ അസീദിനെ കണ്ടെത്തുന്നിടത്ത് വച്ച് കൈകാര്യം ചെയ്യാൻ അവിടുന്ന് ആജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടോ? പ്രവാചകൻﷺ പറഞ്ഞു, അതെ. അദ്ദേഹം വിശ്വാസിയായി തങ്ങളുടെ സന്നിധിയിൽ വന്നാൽ എങ്ങനെയുണ്ടാകും? അവിടുന്ന് സ്വീകരിക്കുമോ? അപ്പോഴും പ്രവാചകൻﷺ പറഞ്ഞു. അതെ, സ്വീകരിക്കും. ഉടനെ അസീദിന്റെ കരങ്ങൾ പ്രവാചക തിരുകരങ്ങളിലേക്ക് ചേർത്തുവച്ചു. ഇതാ ഞാൻ തന്നെയാണ് അയാൾ. എന്റെ കരങ്ങൾ അവിടുത്തെ തിരു കരങ്ങളിലേക്ക് ചേർത്തു വക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്റെ ദൂതൻﷺ ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഉടനെ തിരുനബിﷺ അസീദ് വിശ്വാസിയായ വിവരം വിജ്ഞാപനം നടത്താൻ ഒരാളെ ചുമതലപ്പെടുത്തി. ശേഷം, തിരുനബിﷺ അദ്ദേഹത്തിന്റെ മാറിൽ കൈവച്ച് അനുഗ്രഹ പ്രാർത്ഥന നടത്തി. പിൽക്കാലത്ത് അദ്ദേഹം പോകുന്ന വഴിയിലൊക്കെ ഒരു വെളിച്ചം ഉണ്ടായിരുന്നു. ഇരുട്ടിലേക്ക് പ്രവേശിച്ചാൽ ആ വെളിച്ചം തിരിച്ചറിയുമായിരുന്നു.
    തിരുനബിﷺയുടെ കരസ്പർശം കൊണ്ട് ആത്മീയമായും ഭൗതികമായും അനുഗ്രഹം സിദ്ധിച്ച ആളായി അദ്ദേഹം മാറി. പ്രവാചക സാന്നിധ്യത്തിലൂടെയും പ്രവാചകരുടെ വിശ്വാസത്തിലൂടെയും കൈവന്ന അനുഗ്രഹങ്ങളെ ചൊല്ലി മനോഹരമായ ഒരു കവിത അദ്ദേഹം രചിച്ചിട്ടുണ്ട്.
    നേർവഴിയുടെ സംഗീതം എങ്ങനെയൊക്കെയാണ് പുണ്യനബിﷺയിൽ നിന്ന് ആളുകളിലേക്ക് വരുന്നത് എന്ന അന്വേഷണത്തിന് കൂടുതൽ വിതാനങ്ങളെ പരിചയപ്പെടുത്തുകയാണ് ഇത്തരം സംഭവങ്ങൾ. പ്രവാചകരുﷺടെ സാന്നിധ്യവും കരസ്പർശവും തലോടലും അനുഭവിക്കാൻ കഴിഞ്ഞ അസീദ്(റ) എത്ര വലിയ ഭാഗ്യവാൻ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...