Tweet 576

    Tweet 576
    January 11, 2024 • Thursday
    Post Header

    ഹിജ്റ ഒമ്പതാം വർഷം മുഹർറം. ബനൂസഅദ് ഗോത്രത്തിൽ നിന്ന് സക്കാത്ത് സ്വത്ത് സമാഹരിക്കാൻ വേണ്ടി പ്രവാചകൻﷺ ഒരു ദൂതനെ നിയോഗിച്ചു. അവരോട് നീതിപൂർവമായി പെരുമാറാനും അവരുടെ പോറ്റ് സ്വത്തുക്കളെ സംരക്ഷിക്കാനും പ്രത്യേകം പ്രവാചകൻﷺ നിർദ്ദേശം നൽകി. അപ്പോൾ ബിശർ ബിന് സുഫിയാൻ അൽ കഅബി(റ) ബനൂ കഅബു ഗോത്രത്തിലേക്ക് പുറപ്പെട്ടു. ഖുസാആ ഗോത്രത്തിന്റെ മുഴുവൻ സ്വത്തുകളും സമാഹരിച്ചു കൂട്ടാൻ അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപകമായ ഈ സ്വത്തു സമാഹരണം ബനൂ തമീമുകാർ അംഗീകരിച്ചില്ല. ഇതിൽ അവിഹിതം ഉണ്ടെന്നും അധികപ്പറ്റുണ്ടെന്നും അവർ നിരീക്ഷിച്ചു. അപ്പോൾ ഖുസാഇകൾ ഇത് ഞങ്ങളുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. ഉടനെ തമീമികൾ പ്രതികരിച്ചു. ഞങ്ങളുടെ ഒരൊട്ടകത്തെയും സമീപിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഖുസാഇകൾ തമീമികളെ അക്രമിച്ചു വാസസ്ഥലങ്ങളിൽ നിന്ന് പുറത്താക്കി.
    ഇങ്ങനെ രംഗം കൂടുതൽ അവ്യക്തമായപ്പോൾ. സക്കാത്ത് സ്വീകരിക്കാൻ വേണ്ടി തിരുനബിﷺ നിയോഗിച്ച ദൂതൻ പ്രവാചക സന്നിധിയിലേക്ക് മടങ്ങിയെത്തി. കാര്യങ്ങളെല്ലാം വ്യക്തമായി അവതരിപ്പിച്ചു. രംഗങ്ങളെല്ലാം വിലയിരുത്തി. തുടർന്ന് ഉയയ്നത്തു ബിൻ ഹിസ്‌ൻ അൽ ഫസാരി(റ)യുടെ നേതൃത്വത്തിൽ 50 കുതിരപ്പടയാളികളെ തിരുനബിﷺ അങ്ങോട്ട് നിയോഗിച്ചു. രാത്രിയിൽ യാത്ര ചെയ്തു പകൽ വിശ്രമിച്ചും അവർ മുന്നോട്ടു നീങ്ങി. അൻസ്വാരികളോ മുഹാജിറുകളോ ആയ പ്രമുഖരാരും കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.11 പുരുഷന്മാരെയും 21 സ്ത്രീകളെയും 30 കുട്ടികളെയും അവർ മദീനയിലേക്ക് കൊണ്ടുവന്നു. അതോടെ ബനൂ തമീം ഗോത്രത്തിലെ പ്രമുഖർ മദീനയിൽ വന്ന് ചർച്ചകൾക്ക് തയ്യാറാവുകയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തു.
    നയസമീപനങ്ങളും രാഷ്ട്രീയ ഉടമ്പടികളും ആധുനിക രാഷ്ട്രീയ സമ്പ്രദായങ്ങൾക്ക് വിധേയമാകുന്നതിനും എത്രയോ കാലം മുമ്പാണ് ആസൂത്രണത്തിന്റെയും ഉടമ്പടികളുടെയും രാഷ്ട്രീയ സമ്പർക്കങ്ങളുടെയും മനോഹരമായ മാതൃകകൾ പ്രവാചകൻﷺ സ്ഥാപിച്ചത്. ഒരു ആധുനിക സമൂഹത്തിന്റെ ആദാന പ്രദാനങ്ങളെ വായിക്കും പോലെയാണ് 1500 ഓളം വർഷം പഴക്കമുള്ള മദീന രാഷ്ട്രത്തെയും അവിടുത്തെ രാഷ്ട്രീയത്തെയും നാം വായിക്കുന്നത്. ആധുനിക രാഷ്ട്രീയ കരാറുകളെ കുറിച്ച് പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കു മനസ്സിലാക്കിയെടുക്കാവുന്നതിന് സമാനമായ സമീപന തന്ത്രങ്ങളെയും സമ്മർദ്ദതന്ത്രങ്ങളെയും ആണ് പ്രവാചക കാലത്തു നിന്ന് നാം പരിചയപ്പെടുന്നത്.
    നിർബന്ധ ദാനമായി സക്കാത്ത് സ്വീകരിക്കുമ്പോൾ ഉടമസ്ഥൻ പ്രത്യേകമായി വാത്സല്യപൂർവ്വം വളർത്തുന്ന മൃഗങ്ങളെ അഥവാ പെറ്റ് ആനിമൽസിനെ അവർക്കുതന്നെ വിട്ടുകൊടുത്തേക്കണമെന്ന വീക്ഷണത്തിൽ എത്ര മനോഹാരിതയുണ്ട്. അവകാശങ്ങൾ കൃത്യമായി ഈടാക്കുമ്പോഴും മനുഷ്യരുടെ വിചാരവികാരങ്ങളെയും സഹജീവികളോട് പോലും പുലർത്തുന്ന സഹവാസത്തിന്റെയും സൗന്ദര്യം നഷ്ടപ്പെട്ടുകൂടാ എന്നതാണല്ലോ ഇത് നമ്മെ പഠിപ്പിക്കുന്നത്.
    ഏതൊരു നിയമം പ്രയോഗിക്കുമ്പോഴും അതിനൊപ്പം ചൂഷണം കടന്നു വന്നുകൂടാ എന്ന് പ്രവാചകൻﷺ പ്രത്യേകം നിരീക്ഷിച്ചു. അതുകൊണ്ടായിരുന്നു സക്കാത്ത് ഉദ്യോഗസ്ഥന്മാർക്ക് അതു സംബന്ധമായ സവിശേഷമായ നിർദ്ദേശങ്ങൾ നൽകിയത്. 23 വർഷത്തെ പ്രവാചക ജീവിതത്തിൽ നിന്ന് രൂപപ്പെട്ടുവന്നത് കേവലമായ ഒരു മതാചാര്യന്റെ സാമൂഹിക സമ്പർക്കങ്ങളെ കുറിച്ചുള്ള അധ്യായങ്ങൾ അല്ല. മറിച്ച് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എങ്ങനെയൊക്കെ ആകണം എന്ന സമ്പൂർണ്ണമായ ഒരു വ്യവസ്ഥിതിയാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...