
ഹിജ്റയുടെ എട്ടാം വർഷത്തെ മറ്റൊരു നീക്കം കൂടി നമുക്ക് വായിക്കാം. നബിﷺ ജഇറാനയിൽ നിന്ന് മടങ്ങിയതിനു ശേഷം ആയിരുന്നു അത്. ഖൈസ് ബിൻ സഅദി(റ)ന്റെ നേതൃത്വത്തിൽ യമനിന്റെ ഭാഗത്തേക്ക് ആയിരുന്നു നീക്കം. 400 അംഗങ്ങൾ ഉള്ള സംഘം സുദാ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അപ്പോൾ ആ ഗോത്രത്തിൽ നിന്ന് ഒരാൾ രംഗത്തേക്ക് വന്നു. സിയാദ് ബിൻ ഹാരിസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം നേരെ നബിﷺയുടെ അടുത്തേക്ക് വന്നു. ഞാൻ എന്റെ സമുദായത്തിന് വേണ്ടി ഹാജരായി ഇരിക്കുകയാണ്. അവിടുന്ന് അയച്ച സംഘത്തെ തിരിച്ചു വിളിക്കണം. എന്റെ സമുദായവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഞാൻ പ്രതിനിധിയായി നിന്നു കൊള്ളാം. നേരെ അദ്ദേഹം സമൂഹത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് മാത്രം ഇസ്ലാം സ്വീകരിച്ചു. പ്രവാചകൻﷺ ഇങ്ങനെ ചോദിച്ചു. അല്ലയോ സുദാഇൽ നിന്നുള്ള സഹോദരാ.. നിങ്ങൾ നിങ്ങളുടെ ജനതയിൽ വലിയ സ്വീകാര്യതയുള്ള ആളാണ് അല്ലേ. അപ്പോൾ അദ്ദേഹം പറഞ്ഞു അങ്ങനെയൊന്നുമല്ല. അല്ലാഹു അവർക്ക് മാർഗ്ഗദർശനം നൽകിയതാണ്. പിന്നീട് വിടവാങ്ങൽ ഹജ്ജ് വേളയിൽ നൂറാളുകൾ കൂടി ഇസ്ലാമിലേക്ക് വന്നു.
ഒരിക്കൽ ഒരു യാത്രയിൽ തിരുനബിﷺയോടൊപ്പം സുദാഉകാരൻ ഉണ്ടായിരുന്നു. വഴിമധ്യേ നിസ്കാരത്തിനു വേണ്ടി അദ്ദേഹം ബാങ്ക് കൊടുത്തു. തുടർന്ന് ഇഖാമത്ത് കൊടുക്കാൻ വേണ്ടി ബിലാൽ(റ) മുന്നോട്ടുവന്നു. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. നമ്മുടെ ആ സുദാഉകാരനാണല്ലോ ബാങ്ക് കൊടുത്തത്. ആരാണോ ബാങ്ക് കൊടുത്തത് അദ്ദേഹമാണ് ഇഖാമത്തും നൽകേണ്ടത്. ശേഷം നബിﷺ മുന്നോട്ടുവന്ന് നിസ്കാരത്തിന് നേതൃത്വം കൊടുത്തു.
നബിﷺയും അനുയായികളും തമ്മിലുള്ള സഹവാസത്തിന്റെ ഒരു ചിത്രം കൂടിയാണിത്. എല്ലാ അനുയായികളോടും ഇടപഴകാനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മത നിയമങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകാനും തിരുനബിﷺ ഉണ്ടായിരുന്നു. അടുത്ത മിത്രവും ദീർഘകാലത്തെ കൂട്ടുകാരനുമായ ബിലാൽ(റ) മുന്നോട്ടു വന്നപ്പോഴും പുതിയ കൂട്ടുകാരന്റെ അവകാശം നിഷേധിച്ചില്ല. മതപരമായ ഒരു നിർദ്ദേശത്തിന്റെ കൃത്യമായ ആവിഷ്കാരത്തിന് അമാന്തിച്ചില്ല.
പ്രവാചകരുﷺടെ ഓരോ അനുയായികൾക്കും തങ്ങളാണ് നബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ എന്ന് തോന്നുമായിരുന്നു. തിരുനബിﷺയുടെ സദസ്സിലുള്ള ഓരോരുത്തർക്കും എന്നെ പരിഗണിച്ചുകൊണ്ടാണ് സംസാരിക്കുന്നത് എന്ന് അനുഭവപ്പെടുമായിരുന്നു. എന്നെ തന്നെയാണ് അവിടുന്ന് ഏറെ ശ്രദ്ധിക്കുന്നത് എന്ന് ഓരോ അനുവാചകനും പറയാനാകുമായിരുന്നു. സവിശേഷമായ ഒരു സഹവാസത്തിന്റെയും പരിഗണനയുടെയും പ്രതിരൂപമായിരുന്നു അവിടുന്ന്.
റിയാദ് ബിൻ ഹാരിസി(റ)നെ കുറിച്ചുള്ള ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. അദ്ദേഹത്തിന്റെ സമൂഹത്തിലേക്ക് പ്രതിനിധിയായി അദ്ദേഹം നബിﷺയിൽ നിന്ന് ഒരു കത്തുമായി വന്നു. അവിടുത്തെ കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചു. അങ്ങനെയിരിക്കെ നബിﷺയോട് അദ്ദേഹം ഒരു ആവലാതി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ ഞങ്ങൾക്കിവിടെ ഒരു കിണറുണ്ട്. മഴക്കാലത്ത് അതിലെ വെള്ളം ഞങ്ങൾക്ക് മതിയാകും. പക്ഷേ, വേനൽക്കാലം ആകുമ്പോൾ ഞങ്ങൾ വെള്ളത്തിന് പ്രയാസപ്പെടുന്നു. ഞങ്ങൾ മുസ്ലിംകൾ ആണെങ്കിൽ ഇവിടെ എണ്ണത്തിൽ നന്നെ കുറവുമാണ്. അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി അവിടുന്ന് പ്രാർത്ഥിച്ചാലും.
പ്രവാചകൻﷺ ഏഴു ചരൽക്കല്ലുകൾ ആവശ്യപ്പെട്ടു. എന്നിട്ട് തിരു കരങ്ങൾ കൊണ്ട് അവരെ തന്നെ ഏൽപ്പിച്ചു. അവ ഓരോന്നോരോന്നായി അടിത്തട്ടിൽ എത്തുന്നത് വരെ കിണറിലേക്ക് ഇടാൻ പറഞ്ഞു. ഓരോന്നും അല്ലാഹുവിന്റെ നാമം ചൊല്ലി നിക്ഷേപിക്കാനായിരുന്നു നിർദ്ദേശം. അതുപ്രകാരം ഞങ്ങൾ ചെയ്തു. പിന്നീട് ഒരിക്കലും ആ കിണറിന്റെ ആഴം എത്രയാണെന്ന് നിർണയിക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
