
ഹിജ്റയുടെ എട്ടാം വർഷം ത്വാഇഫിലേക്ക് നബിﷺ ഒരു സംഘത്തെ നിയോഗിച്ചു. രണ്ട് കൈയുള്ളത് എന്നർത്ഥമുള്ള ദുൽ കഫ്ഫൈനി എന്ന പേരിൽ ഒരു വിഗ്രഹം അവിടെയുണ്ടായിരുന്നു. ബുദ്ധിശൂന്യമായ ഒരുപാട് വിശ്വാസങ്ങൾ ഈ വിഗ്രഹത്തെ ചൊല്ലി ഒരുപാട് ആളുകൾ വച്ച് പുലർത്തിയിരുന്നു. അത് തിരുത്താനും യാഥാർത്ഥ്യം ബോധ്യപ്പെടുത്താനും ശൂന്യമായ വിശ്വാസത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമാണ് തിരുനബിﷺ സംഘത്തെ നിയോഗിച്ചത്. തുഫൈൽ ബിൻ അംർ അധൗസി(റ)യായിരുന്നു സംഘത്തിന്റെ തലവൻ. അദ്ദേഹം പ്രസ്തുത സമൂഹത്തിലേക്ക് എത്തിച്ചേർന്നു. ഇത്തരം വിഗ്രഹങ്ങളെ ആരാധിക്കുന്നതിലെ ബുദ്ധിശൂന്യത അവരെ ബോധ്യപ്പെടുത്തി.
വിഗ്രഹത്തെ നോക്കിക്കൊണ്ട് ചൊല്ലിയ വരികളിൽ ഇങ്ങനെ ഒരു ആശയം കൂടിയുണ്ടായിരുന്നു. അല്ലയോ, വിഗ്രഹമേ നിന്നെക്കാൾ മുൻപേ ജനിച്ചവരാണ് ഞങ്ങൾ. കാര്യകാരണ സഹിതം സമൂഹത്തെ ബോധ്യപ്പെടുത്തിയപ്പോൾ ഇനി എന്തിനാണ് ഇത് പ്രതിഷ്ഠയായി പരിപാലിക്കുന്നത് എന്ന് അവർക്ക് തന്നെ തോന്നി. അഥവാ നീക്കം ചെയ്യുകയും ചെയ്തു. അഗ്നി ബാധിക്കുമ്പോഴേക്കും കരിഞ്ഞുപോകുന്ന മരംകൊണ്ടായിരുന്നു അത് ഉണ്ടാക്കിയിരുന്നത്. ഇങ്ങനെ ഒരു വസ്തുവാണോ നമ്മുടെ ഗുണവും ദോഷവും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ദൈവമായി കരുതുന്നത് എന്ന കൃത്യമായ വിവേകത്തെയാണ് സ്വഹാബികൾ അവരിൽ സ്ഥാപിച്ചത്.
ഇസ്ലാമിന്റെ ആഗമനത്തോടെ മക്കയിലെയും മദീനയിലെയും നിരവധി വിഗ്രഹങ്ങൾ നീക്കം ചെയ്തത്, അല്ലെങ്കിൽ തകർക്കപ്പെട്ടു എന്നത് ദുരുദ്ദേശപരമായി ഉദ്ധരിച്ചവരും സംഘർഷ ലക്ഷ്യത്തോടുകൂടി എടുത്തുദ്ധരിക്കുന്നവരും ഉണ്ട്. എന്നാൽ, വസ്തുത എന്തായിരുന്നു. മക്കയിൽ ആദ്യ മനുഷ്യനായ ആദം നബി(അ)യുടെ കാലം മുതൽ തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തിന്റെ ഭൂമിയായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ട ഭൂമിയിലെ ആദ്യത്തെ ഭവനമാണ് കഅ്ബ. ഏക ദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കാൻ അല്ലാഹു നിയോഗിച്ച മുഴുവൻ പ്രവാചകന്മാരും അവിടെ വന്നിട്ടുണ്ട്.
വിശുദ്ധ കഅ്ബയില്‍ ആദ്യമായി വിഗ്രഹം പ്രതിഷ്ഠിച്ചത് ഖുസാഅഃ ഗോത്രത്തലവനായ അംറുബ്‌നു ലുഅയ്യാണ്. മുആബ് പ്രദേശത്തുനിന്ന് കൊണ്ടുവന്ന ഹുബ്ല് വിഗ്രഹത്തെയാണ് അയാള്‍ സ്ഥാപിച്ചത്. ഇസ്വാഫിന്റെയും നാഇലയുടെയും വിഗ്രഹങ്ങളും കഅ്ബയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഇങ്ങനെയാണ് ഏകദൈവാരാധനക്കായി സ്ഥാപിക്കപ്പെട്ട കഅ്ബ വിഗ്രഹാലയമായി മാറിയത്. തിരുനബിﷺയുടെ നിയോഗ ഘട്ടത്തില്‍ അവിടെ മുന്നൂറിലേറെ വിഗ്രഹങ്ങളുണ്ടായിരുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിനു ശേഷം മുഹമ്മദ് നബിﷺ നീണ്ട പതിമൂന്നു വര്‍ഷം അവിടെ ജീവിച്ചു. ബഹുദൈവാരാധനക്കെതിരെ ജനങ്ങളെ ശക്തമായി ബോധവല്‍ക്കരിച്ചിരുന്ന പ്രവാചകന്‍ﷺ അവിടുത്തെ പൂര്‍വ പിതാവായ ഇബ്‌റാഹീം നബി(അ) ഏകദൈവാരാധനക്കായി പുനർ നിർമാണം നടത്തിയ ഭവനത്തിൽ സ്ഥാപിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങളെ ഒന്നും ചെയ്തില്ല.
പിന്നീട് അവിടം ഇസ്‌ലാമികാധിപത്യത്തിലാവുകയും തദ്ദേശീയരെല്ലാം സന്മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. അതോടെ അവിടെ വിഗ്രഹങ്ങളെ ആരാധിക്കുന്നവർ ഇല്ലാതായി. പ്രവാചകനെﷺതിരെ അണിനിരന്ന് വിഗ്രഹാരാധനയ്ക്കും ഇതര അനാചാരങ്ങള്‍ക്കുമായി നിലകൊണ്ടിരുന്ന നേതാക്കള്‍പോലും തിരുനബിﷺയുടെ ഉറ്റ അനുയായികളായി മാറി. അപ്പോള്‍ മാത്രമാണ് പ്രവാചകന്‍ﷺ വിശുദ്ധ കഅ്ബയെ വിഗ്രഹങ്ങള്‍ നീക്കംചെയ്ത് ശുദ്ധീകരിച്ചത്. പ്രവാചകർﷺക്കെതിരെ എല്ലാ പോർക്കളങ്ങളിലും ശത്രുപക്ഷത്ത് നായകത്വം വഹിച്ച അബൂസുഫിയാൻ മക്കാ വിജയത്തോടെ ഇസ്ലാം സ്വീകരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ സ്വയം തീരുമാനപ്രകാരമാണ് അദ്ദേഹം ആരാധിച്ചിരുന്ന മനാത്ത് വിഗ്രഹത്തെ തകർത്തത്. തന്നെ ഇത്രയും കാലം അന്ധവിശ്വാസത്തിൽ തളച്ചിടുന്ന ഒരു പ്രതീകത്തെ നീക്കം ചെയ്യുക എന്നതായിരുന്നു അയാൾ ചെയ്ത ദൗത്യം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
