Tweet 570

    Tweet 570
    January 5, 2024 • Friday
    Post Header

    ഖാലിദ് ബിനു വലീദ്(റ) ഉസ്സയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ തിരുത്താനും കേവലം ഒരു ബിംബത്തിന്റെ ശൂന്യതയെ കുറിച്ച് ബോധ്യപ്പെടുത്താനും പ്രവർത്തിച്ചതുപോലെ സുവാഇന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൈകാര്യങ്ങൾക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നു അംറുബിനു ആസ്(റ). ഒരു സ്ത്രീയുടെ രൂപത്തിലായിരുന്നു ആ പ്രതിഷ്ഠ ഉണ്ടായിരുന്നത്. അംറ്(റ) അവിടേക്ക് ചെല്ലുമ്പോൾ ഈ പ്രതിഷ്ഠ സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിന്റെ പരിപാലകൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം അംറി(റ)നോട് ചോദിച്ചു. നിങ്ങൾ എന്ത് ഉദ്ദേശത്തിലാണ് വന്നിട്ടുള്ളത്? ഉടനെ അദ്ദേഹം പറഞ്ഞു. പ്രവാചകൻﷺ എന്നെ നിയോഗിച്ചതാണ്. ഇത് കേവലം ഒരു പ്രതിഷ്ഠ ആണെന്നും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അത്തരമൊരു വിശ്വാസത്തോടുകൂടി ഇതിനെ ഇവിടെ സ്ഥാപിച്ചതിൽ യാതൊരു പ്രസക്തിയുമില്ല. ഇതിവിടെ നിന്ന് നീക്കം ചെയ്തതുകൊണ്ട് ആർക്കും ഒന്നും സംഭവിക്കുകയുമില്ല.
    അപ്പോൾ പരിപാലകനായ വ്യക്തി പറഞ്ഞു. നിങ്ങൾ അതിന് നീക്കം ചെയ്യാൻ ഒന്നു സമീപിച്ചു നോക്കൂ. തീർച്ചയായും! നിങ്ങൾ തടയപ്പെടും. അയാളുടെ വിശ്വാസം അങ്ങനെയായിരുന്നു. അപ്പോൾ അംറ്(റ) പറഞ്ഞു. ഇതെന്തു കഷ്ടം! നിങ്ങൾ ഇപ്പോഴും ഈ അന്ധവിശ്വാസത്തിലാണോ ജീവിക്കുന്നത്? കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ആ പ്രതിമ കേൾക്കുകയോ കാണുകയോ ചെയ്യുമോ? എന്നിട്ട് അംറ്(റ) പ്രതിമയുടെ അടുത്തേക്ക് നീങ്ങി. അതിനെ ആയുധം കൊണ്ട് സമീപിച്ചു. ആ പ്രതിഷ്ഠ ഒന്നും പ്രതികരിച്ചില്ല. പരിപാലകൻ കണ്ണുംനട്ട് നോക്കി നിന്നു. ഒടുവിൽ ഖജനാവിലേക്ക് നോക്കിയപ്പോൾ അവിടെയും ഒന്നും കാണാനില്ല. ദൗത്യങ്ങളെല്ലാം പൂർത്തിയായപ്പോൾ അംറ്(റ) പ്രതിഷ്ഠയുടെ പരിപാലകനോട് ചോദിച്ചു. എന്താണ് നിങ്ങളുടെ അഭിപ്രായം?
    അദ്ദേഹം പറഞ്ഞു. ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. അപ്പോഴാണ് അദ്ദേഹം തിരിച്ചറിയുന്നത് ഞാൻ വലിയ അന്ധവിശ്വാസത്തിൽ ആയിരുന്നു എന്ന്. കേട്ടുകേൾവിയുടെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം അബദ്ധവിശ്വാസങ്ങൾ വച്ചുപുലർത്തിയവരെ നേർവഴിക്ക് കൊണ്ടുവരികയായിരുന്നു പ്രവാചകരുﷺടെ ദൗത്യം. തിരുനബിﷺയുടെ ദൗത്യത്തെ ഒറ്റ വാചകത്തിൽ പറഞ്ഞാൽ സൃഷ്ടികളെ ആരാധിക്കുന്നതിൽ നിന്ന് സ്രഷ്ടാവിനെ ആരാധിക്കുന്നതിലേക്ക് ജനങ്ങളെ കൊണ്ടുവരിക എന്നതായിരുന്നു. അതിനാവശ്യമായ ഉൽബോധനങ്ങളും നയ സമീപനങ്ങളും തിരുനബിﷺ നടത്തി. ചിലപ്പോൾ പ്രായോഗികമായി തന്നെ ഇത്തരം കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കേണ്ടി വന്നു. അങ്ങനെ ഒരു മുഹൂർത്തം ആയിരുന്നു ഇത്തരം സംഭവങ്ങളിൽ നാം കണ്ടത്. കേവലം ഒരു ബിംബത്തെ തൊട്ടാൽ അത് പ്രതികരിക്കുമെന്നും അതിനു സ്വയമായി കഴിവുകൾ ഉണ്ടെന്നും വിശ്വസിച്ചിരുന്നവരെ അവരുടെ ആലയങ്ങളിൽ പോയി നേരിട്ട് യാഥാർത്ഥ്യം ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ദൗത്യമാണ് ഇത്തരം നീക്കങ്ങളിലൂടെ തിരുനബിﷺ നിർവഹിച്ചത്.
    ഇത്തരം നയ സമീപനങ്ങൾക്ക് രൂപപ്പെടേണ്ട അധികാരവും പരിസരവും ഒക്കെ പരിഗണിച്ചു കൊണ്ടായിരുന്നു പ്രവാചകൻﷺ അത്തരം നടപടികളിലേക്ക് പോയത്. ബലാൽക്കാരമായി ആരെയും ഒരു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് പ്രവാചകൻﷺ വലിച്ചുകൊണ്ടുവന്നില്ല. അങ്ങനെ ഒരു ബലാൽക്കാരം മതത്തിൽ ഇല്ല എന്നാണ് ഇസ്ലാമിന്റെ പാഠം. എന്നാൽ ഇസ്ലാമിന്റെ പ്രായോഗികതയും, അന്ധവിശ്വാസങ്ങളുടെയും അബദ്ധവിശ്വാസങ്ങളുടെയും നിജസ്ഥിതിയും കൃത്യമായി ബോധ്യപ്പെടുത്തി കൊടുക്കാനുള്ള വിവിധ മാർഗങ്ങൾ പ്രവാചകൻﷺ അവലംബിച്ചിരുന്നു. അതിനെ അത്തരം ഒരു വീക്ഷണത്തിലൂടെ നിരീക്ഷിക്കാൻ നമുക്കും സാധിക്കണം. ചരിത്രത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെ കുറിച്ചാണ് നാം പഠിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയിൽ സ്ഥാപിക്കപ്പെട്ട പ്രതിമകളെ കുറിച്ചു സംസാരിക്കുന്നതിന് മുമ്പ്, ഹൃദയത്തിൽ സ്ഥാപിക്കപ്പെട്ട അബദ്ധവിശ്വാസങ്ങളുടെ പ്രതിഷ്ഠകളെക്കുറിച്ച് തിരുനബിﷺ സംസാരിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...