Tweet 569

    Tweet 569
    January 4, 2024 • Thursday
    Post Header

    ഹിജ്റ എട്ടാം വർഷം റമളാൻ അഞ്ചിന് ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടു. നഖ്ല: എന്ന പ്രദേശത്തെ ഒരു ഭവനത്തിലേക്ക് ആയിരുന്നു യാത്ര. അവിടെയാണ് മക്കാ മുശ്‌രിക്കുകൾ ആരാധിച്ചിരുന്ന ഉസ്സ എന്ന ബിംബത്തെ അവർ പ്രതിഷ്ഠിച്ചിരുന്നത്. പടച്ചവൻ ശൈത്യകാലത്ത് ത്വാഇഫിൽ ലാത്തയുടെ അടുക്കലും വേനൽക്കാലത്ത് നഖ്ലയിൽ ഉസ്സയുടെ അടുത്തുമായിരിക്കുമുണ്ടാവുക എന്നൊരു വിശ്വാസം അവർക്കുണ്ടായിരുന്നു.
    ബനൂ ശൈബാൻ ഗോത്രത്തിലെ ആളുകളായിരുന്നു ഉസ്സയുടെ മഠം പരിപാലിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നത്. കഅബയിലേക്ക് വഴിപാടുകൾ നടത്തുന്നതുപോലെ ഈ ഭവനത്തിലേക്കും അവർ വഴിപാടുകൾ നടത്തിയിരുന്നു.
    ഇത്തരമൊരു ആരാധനയുടെയും പ്രതിഷ്ഠയുടെയും അർത്ഥശൂന്യത ബോധ്യപ്പെടുത്താനും മനുഷ്യൻ കല്ലുകൊണ്ട് കൊത്തി ഉണ്ടാക്കിയ ബിംബങ്ങൾ കേവലം കല്ലുകൾ മാത്രമാണെന്ന് വ്യക്തമാക്കി കൊടുക്കാനും ഖാലിദി(റ)നെ നബിﷺ നിയോഗിച്ചു. അവർ തന്നെ കുത്തി ഉണ്ടാക്കിയ ഈ കല്ലുകൾ സ്വയം ശക്തികൊണ്ട് ഉപകാരമോ ഉപദ്രവമോ നൽകും എന്നായിരുന്നു അവരുടെ വിശ്വാസം. അത് ശരിയല്ലെന്ന് ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് സത്യവിശ്വാസികളുടെ ആവശ്യമായിരുന്നു. അന്ധവിശ്വാസത്തിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തൽ അനിവാര്യമായിരുന്നു. സാക്ഷാൽ ലാത്ത, ഉസ്സ തുടങ്ങി പ്രതിഷ്ഠകളെ തന്നെ നാം എന്തു ചെയ്താലും അവ പ്രതികരിക്കുകയോ പ്രതിരോധിക്കുകയോ ഇല്ലെന്ന് കാണിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു. ഖാലിദ്(റ) ബിംബങ്ങളെ സമീപിക്കുമ്പോൾ ബിംബങ്ങൾ പ്രതികരിച്ചു കൊള്ളട്ടെ എന്നു കരുതി ആരാധനയും പ്രതിഷ്ഠയും നിർവഹിച്ചിരുന്നവർ മാറിനിന്നു നോക്കി.
    പക്ഷേ, ഖാലിദി(റ)ന് ഒന്നും സംഭവിച്ചില്ല. അപ്പോഴാണ് പലർക്കും യാഥാർത്ഥ്യം ബോധ്യമായത്. അവർ ആരാധിച്ചിരുന്ന ബിംബങ്ങളോട് അവർ വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു, ഖാലിദി(റ)നെ നിങ്ങൾ കൈകാര്യം ചെയ്യുവിൻ. ഖാലിദി(റ)നെ നിസ്സാരപ്പെടുത്തുകയും ചെയ്യൂ. ബിംബങ്ങൾ എന്തെങ്കിലും ചെയ്യും എന്നായിരുന്നു അവരുടെ വിശ്വാസം. പക്ഷേ, ഖാലിദ്(റ) നിഷ്പ്രയാസം ബിംബാരാധനയുടെ അർത്ഥശൂന്യത ബോധ്യപ്പെടുത്തുകയും ആ പ്രതിഷ്ഠകൾ കേവലം കല്ലുകൾ ആണെന്ന് തെളിയിച്ചു കൊടുക്കുകയും ചെയ്തപ്പോൾ മലമുകളിൽ കയറി നിന്ന് ഖാലിദി(റ)ന് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്നവർ താഴേക്ക് വന്നു ഖാലിദി(റ)നെ അംഗീകരിച്ചു. ഖാലിദി(റ)ന്റെ മുന്നേറ്റം കൊണ്ട് ആ പ്രവിശ്യയിൽ മുഴുവനും അന്ധവിശ്വാസങ്ങൾ ഇല്ലാതെയാവുകയും ഏകദൈവ വിശ്വാസത്തിലേക്ക് ആളുകൾ എത്തിച്ചേരുകയും ചെയ്തു. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഇനി ഒരിക്കലും ഈ നാട്ടിൽ ഉസ്സ ആരാധിക്കപ്പെടുകയില്ല. ഉസ്സ പൂർണമായി നിരാശനായി.
    ഏതു പ്രതികൂല സാഹചര്യത്തിലും സത്യം വിളിച്ചു പറയാനും സത്യത്തിന്റെ സംസ്ഥാപനത്തിനായി ഏത് പ്രതിസന്ധിയും അതിജീവിക്കാനും മഹാന്മാരായ സ്വഹാബികൾ പാകപ്പെട്ടു കഴിഞ്ഞു. ഇസ്ലാം മുന്നോട്ട് വെക്കുന്നത് ആദർശപരമായ ചുവടുകൾ ആണെന്നും ആശയപരമായ ഒരു മഹത്വത്തെ സ്ഥാപിക്കാൻ വേണ്ടിയാണ് പ്രവാചകനുംﷺ അനുയായികളും പരിശ്രമിക്കുന്നതെന്നും അറബ് ജനതയ്ക്ക് ബോധ്യമാവുകയും ഇസ്ലാം സ്വീകരിക്കപ്പെടുകയും ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...