Tweet 571

    Tweet 571
    January 6, 2024 • Saturday
    Post Header

    മക്കയിലെ ബഹുദൈവ വിശ്വാസികൾ ആരാധിച്ചിരുന്ന മറ്റൊരു ബിംബമാണ് മനാത്. ഈ പ്രതിഷ്ഠയെക്കുറിച്ചും അവർക്കുണ്ടായിരുന്ന വിശ്വാസങ്ങൾ തീർത്തും അബദ്ധമായിരുന്നു. അവർ തന്നെ കൊത്തി ഉണ്ടാക്കിയ കല്ലുകൾ അവർക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുന്ന ദൈവങ്ങളാണ് എന്ന് വിശ്വസിച്ചിരുന്നു എന്നത് തന്നെയാണ് അടിസ്ഥാന പരമായ അബദ്ധം. ആരോ പൂർവ ഗാമികൾ പറഞ്ഞത് കേട്ടു വിശ്വസിച്ചു എന്നല്ലാതെ പ്രമാണങ്ങൾ അന്വേഷിക്കാനോ മനുഷ്യന് ശുദ്ധം ആയിട്ടുള്ള വിവേകവും വിചാരവും മുന്നിൽ വച്ച് വിലയിരുത്താനോ അവർ തയ്യാറായിരുന്നില്ല. അന്ധമായ ഒരു വിശ്വാസവും അതിനനുസരിച്ചുള്ള ആചാരങ്ങളും അവരിൽ ആഴ്ന്നു നിൽക്കുകയായിരുന്നു. കേവലം ഒരു ഉൽബോധനം കൊണ്ടോ പ്രഭാഷണം കൊണ്ടോ അത് മാറ്റിയെടുക്കാൻ ആകുമായിരുന്നില്ല.
    അതുകൊണ്ടുതന്നെ ചില പ്രായോഗികമായ നടപടികൾ കൂടി സ്വീകരിക്കേണ്ടിയിരുന്നു. അതുപ്രകാരമാണ് ഇത്തരം ബിംബങ്ങളെയും പ്രതിഷ്ഠകളെയും സമീപിക്കുകയും ഒരു കല്ലിനെ സമീപിക്കുന്ന ലാഘവത്തിൽ മാത്രം ഈ കല്ലിനെയും സമീപിച്ചാൽ ഒന്നും വരില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യാൻ ചില ദൗത്യസംഘങ്ങളെ അയക്കേണ്ടി വന്നത്. അതുപ്രകാരം സഅദ് ബിൻ സൈദ് അൽ അശ്ഹൽ(റ) എന്ന സ്വഹാബിയെയും ഒരു ചെറിയ സംഘത്തെയും മനാത്ത് വിഗ്രഹത്തിന്റെ അടുത്തേക്ക് അയച്ചു. മുശല്ലൽ പ്രദേശത്തെ ഒരു കുന്നിൻ മുകളിലായിരുന്നു അത് ഉണ്ടായിരുന്നത്. ഔസ്, ഖസ്രജ്, ഗസ്സാൻ ഗോത്രക്കാരായിരുന്നു അവിടെ അധിവസിച്ചിരുന്നത്. 20 കുതിരപ്പടയാളികൾ അടക്കം പ്രവാചകർﷺ നിയോഗിച്ച സംഘം മക്കാ വിജയത്തിന്റെ അന്നാണ് മനാത്തിന്റെ അടുത്തേക്ക് എത്തിയത്. സംഘം അവിടെയെത്തിയപ്പോൾ വിഗ്രഹത്തിനും പ്രതിഷ്ഠക്കും സേവനം ചെയ്യുന്ന പരിചാരകൻ അവിടെയുണ്ടായിരുന്നു.
    അദ്ദേഹം സംഘത്തോട് ചോദിച്ചു. നിങ്ങളുടെ ഉദ്ദേശ്യം എന്താണ്? അവർ കാര്യം പറഞ്ഞു. എന്നാൽ നിങ്ങളായി നിങ്ങളുടെ പാടായി എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാറിനിന്നു. സഅദ്(റ) അടുത്തേക്ക് ചെന്നു. പാറിപ്പറക്കുന്ന മുടിയും ഭാവങ്ങളും ഉള്ള കറുത്ത ഒരു സ്ത്രീരൂപം അപ്പോൾ അവിടെ നിന്ന് പുറത്തേക്കിറങ്ങിപ്പോയി. ദൈവം കോപിച്ചിറങ്ങിപ്പോവുകയാണ് എന്ന് മനാതിനെ ആരാധിക്കുന്നവർ വിചാരിച്ചു. പക്ഷേ, സഅദ്(റ) പരിഭ്രമിച്ചില്ല. അതിവിദഗ്ധമായി നേരിടുകയും ആ രൂപം നിലം പതിക്കുകയും ചെയ്തു. പിന്നീട് വിഗ്രഹം അവർ നീക്കം ചെയ്തു. അവിടുത്തെ ഖജനാവുകളിലോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ല. സ്വഹാബികൾ ദൗത്യം പൂർത്തിയാക്കി തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു.
    അല്ലാഹുവിനെ മാത്രമേ ആരാധിച്ചു കൂടൂ എന്ന് പറഞ്ഞതിന്റെ പേരിൽ പ്രവാചകനുംﷺ അനുയായികളും ആദ്യകാലത്ത് ഒരുപാട് ത്യാഗങ്ങൾ അനുഭവിക്കേണ്ടി വന്നു. ഒടുവിൽ മദീനയിലേക്ക് പലായനം ചെയ്യുകയും ലോകത്തിന് സത്യവിശ്വാസത്തിന്റെ വെളിച്ചം എത്തിച്ചേരുകയും ചെയ്തപ്പോൾ മക്കയിലും ഏറെക്കുറെ ജനങ്ങൾക്ക് കാര്യം ബോധ്യമായി. പ്രതിരോധിക്കാൻ ശക്തികൾ ഇല്ലാത്ത വണ്ണം ശത്രുക്കൾ ദുർബലരാവുകയും മനുഷ്യ സമൂഹത്തിൽ ബോധ്യങ്ങൾ വളരുകയും ചെയ്തപ്പോൾ പ്രവാചകരുംﷺ അനുയായികളും വിജയഘോഷത്തോടെ മക്കയിലേക്ക് പ്രവേശിച്ചു. ആരോടും പ്രതികാരം ഇല്ലെന്ന് പ്രഖ്യാപിച്ചും അതിനനുസരിച്ച് സമീപിച്ചും ആയിരുന്നു പ്രവാചകരുﷺടെ ആഗമനം.
    പിന്നീടങ്ങോട്ട് മക്കയും പരിസരവും മുൻകാല പ്രവാചകൻമാർ പരിപാലിച്ചതുപോലെ തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായി പുനർ ക്രമീകരിക്കേണ്ട ദൗത്യം തിരുനബിﷺയുടെയും അനുയായികളുടെയും മേൽ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇടക്കാലത്ത് പ്രതിഷ്ഠിക്കപ്പെടുകയും പ്രവാചകന്മാരുടെ സാന്നിധ്യത്തിൽ സ്ഥാപിക്കുകയും ചെയ്ത അനാവശ്യ നിർമ്മിതികളും വിഗ്രഹങ്ങളും നീക്കം ചെയ്ത് പൂർവ്വ പവിത്രതയിലേക്ക് കൊണ്ടുവരികയാണ് ഇത്തരം ദൗത്യങ്ങളിലൂടെ തിരുനബിﷺ ചെയ്തത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...