Tweet 563

    Tweet 563
    December 29, 2023 • Friday
    Post Header

    ഇമാം ത്വബ്റാനി(റ)യുടെ നിവേദനത്തിൽ ഇങ്ങനെയുണ്ട്. അംർ ബിൻ അൽ ആസ്(റ) പറയുന്നു. ദാതു സലാസ്സിൽ സൈനിക നീക്കം കഴിഞ്ഞ് മദീനയിൽ മടങ്ങിയെത്തിയപ്പോൾ സ്വഹാബികളിൽ ചിലർ തിരുനബിﷺയെ സമീപിച്ചു എന്നെക്കുറിച്ചു പറഞ്ഞു. യാത്രാമധ്യേ തണുപ്പുള്ള സമയത്ത് തീകായാൻ ഞങ്ങളെ ഇദ്ദേഹം അനുവദിച്ചില്ല. അപ്പോൾ ഞാൻ തിരുനബിﷺയോട് പറഞ്ഞു. അങ്ങനെ അനുവദിക്കാതിരുന്നത് മറ്റൊന്നും അല്ല നബിﷺയെ. നമ്മൾ രാത്രിയിൽ തീകത്തിച്ചാൽ നമ്മുടെ അംഗബലത്തെ കുറിച്ചുള്ള കൃത്യമായ വിവരം ഒരുപക്ഷേ ശത്രുക്കൾക്ക് ലഭിക്കും. അത് നമ്മുടെ സൈനിക തന്ത്രത്തെ ബാധിക്കും. ഈയൊരു വിചാരത്തിലാണ് ഞാൻ അങ്ങനെ അനുവദിക്കാതിരുന്നത്. എന്റെ വിശദീകരണം കേട്ടപ്പോൾ തിരുനബിﷺ എന്നെ പ്രശംസിക്കുകയും, തീരുമാനത്തോടുള്ള യോജിപ്പ് അറിയിക്കുകയും ചെയ്തു. അബൂ ഉസ്മാൻ അന്നഹ്ദി(റ) പറയുന്നു. അംറ് ബിൻ അൽ ആസ്(റ) പറയുന്നതായി ഞാൻ കേട്ടു. ദാതു സലാസിൽ സൈനിക നീക്കത്തിൽ തിരുനബിﷺ എന്നെ നേതാവാക്കി. അബൂബക്കറും(റ) ഉമറും(റ) ഒക്കെ സംഘത്തിൽ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ സ്വയം വിചാരിച്ചു. തിരുനബിﷺയുടെ അടുക്കൽ എനിക്ക് ഉയർന്ന സ്ഥാനം ഉള്ളതുകൊണ്ട് ആയിരിക്കും എന്നെ ഈ സംഘത്തിന് നേതാവാക്കിയത്. ആ മനോവിചാരത്തോടുകൂടി ഞാൻ തിരുസന്നിധിയിൽ എത്തി. എന്നിട്ട് ഞാൻ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തേക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ്? ആഇശ(റ). ഞാൻ അവിടുത്തെ കുടുംബത്തെക്കുറിച്ച് അല്ല ചോദിക്കുന്നത്. അപ്പോൾ നബിﷺ പറഞ്ഞു. ആഇശ(റ)യുടെ പിതാവ്. പിന്നെ ആരാണ്? ഉമർ(റ). അങ്ങനെ എന്റെ ചോദ്യം തുടരുകയും സ്വഹാബികളിൽ നിന്ന് ഒരു സംഘത്തിന്റെ പേര് നബിﷺ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. അപ്പോൾ എനിക്ക് തോന്നി ഇനി ചോദിക്കാതിരിക്കലാണ് നല്ലത്. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. ഞാൻ ഏറ്റവും അവസാനത്തെ ആളായി പോകുമോ എന്ന് കരുതി ഞാൻ എന്റെ ചോദ്യം അവസാനിപ്പിച്ചു.
    ഈ സംഭവം നമുക്ക് നൽകുന്ന ഒരുപാട് ഗുണപാഠങ്ങൾ ഉണ്ട്. തിരുനബിﷺ സ്വഹാബികളുമായി സഹവസിച്ച രീതിയാണ് ഏറ്റവും പ്രധാനം. ഓരോരുത്തർക്കും തോന്നിയിരുന്നത് ഞാനാണ് തിരുനബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ എന്നായിരുന്നു. എന്നാൽ, കൃത്യമായ മാനദണ്ഡങ്ങളോടെ തിരുനബിﷺയെ സ്വാധീനിച്ച ഉന്നത വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു. കൂട്ടുകാരൻ ചോദ്യം ഉന്നയിച്ചപ്പോൾ സത്യസന്ധമായി മാത്രം മറുപടി പറയുക എന്ന രീതിയാണ് തിരുനബിﷺ ഇവിടെ സ്വീകരിച്ചത്. വേണമെങ്കിൽ ചോദ്യ കർത്താവിനെ സുഖിപ്പിക്കാൻ വേണ്ടി നിങ്ങളാണ് എന്ന് പറയാമായിരുന്നു. അത് വസ്തുതയോട് നിരക്കാത്തതു കൊണ്ട് സത്യം മാത്രം പറയുന്ന തിരുനബിﷺക്ക് അത് പറയാൻ സാധിച്ചില്ല. അങ്ങനെ കേൾക്കാത്തതിൽ അനുയായിക്ക് പരിഭവവും ഇല്ല. ഞാൻ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നെങ്കിൽ എന്ന് ആഗ്രഹം മാത്രമാണ് ബാക്കിയായത്.
    ഓരോ കാര്യത്തിനും നിയോഗിക്കുമ്പോൾ അതിന് ഏറ്റവും യോഗ്യനാര് എന്ന് കൃത്യമായി വീക്ഷിക്കുണ്ടായിരുന്നു. പരാമർശിക്കപ്പെട്ട സൈനിക നീക്കത്തിൽ ഏറ്റവും നന്നായി സൈനിക തന്ത്രങ്ങൾ വിനിയോഗിക്കുന്ന ആളെ ആയിരുന്നു വേണ്ടത്. അതിന് ഏറ്റവും യോഗ്യനായ ആളെ തിരുനബിﷺ നിയോഗിച്ചു. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളെ എല്ലാത്തിനും അയക്കുക എന്നതും നബിﷺയുടെ രീതിയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അബൂബക്കർ(റ) നിയോഗിക്കപ്പെട്ടേനെ. പക്ഷേ, ആ സൈനിക നീക്കത്തിൽ അതിനേക്കാൾ പ്രയോജനപ്രദം യുദ്ധതന്ത്രങ്ങൾ അറിയുന്ന ആളെയായിരുന്നു.
    തിരുനബിﷺയുടെ സ്നേഹ ലോകത്ത് കൃത്യമായ നിലവാരങ്ങളും അടുപ്പങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നത് എങ്ങനെയാണ് എന്ന ഒരു ചിത്രം കൂടി ഈ സംഭവം നമുക്ക് പകർന്നു തരുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിൽ മുൻഗണനാക്രമം നിശ്ചയിക്കേണ്ടത് ഏതു മാനദണ്ഡത്തിൽ ആണെന്നും നമുക്ക് പഠിപ്പിച്ചു തരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...