
ഹിജ്റ എട്ടാം നൂറ്റാണ്ടിൽ അബൂ ഉബൈദ(റ)യുടെ നേതൃത്വത്തിൽ അൻസ്വാരികളും മുഹാജിറുകളും ഉൾകൊള്ളുന്ന മുന്നൂറിൽപരം സന്നദ്ധസേവകർ തിരുനബിﷺയുടെ നിർദ്ദേശപ്രകാരം ഖുറൈശി കച്ചവട സംഘത്തെ തേടി പുറപ്പെട്ടു. ഉമർ ബിൻ ഖത്വാബും(റ) സംഘത്തിൽ ഉണ്ടായിരുന്നു. വേറിട്ട അനുഭവങ്ങൾ ഉള്ള യാത്രയായിരുന്നു അത്. തോൽപാത്രങ്ങളിൽ കരുതിയ കുറഞ്ഞ കാരക്കകൾ മാത്രമാണ് അവർക്ക് ഭക്ഷണമായി ഉണ്ടായിരുന്നത്. അര മാസത്തോളം താണ്ടി കഴിഞ്ഞപ്പോൾ കയ്യിലുള്ള കാരക്കകൾ അവസാനിക്കാറായി. ഉടനെ അബൂഉബൈദ(റ)യുടെ നിർദ്ദേശപ്രകാരം എല്ലാവരുടെ പക്കലുള്ള കാരക്കളുടെ ബാക്കി ഒരു പാത്രത്തിൽ സമാഹരിച്ചു. ഓരോ സമയത്തും നിശ്ചിത വിഹിതം സംഘത്തലവൻ തന്നെ വിതരണം ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒരു കാരക്ക വീതം പോലും ഇല്ലാതായപ്പോൾ ഒരു കാരക്ക തന്നെ പലരും അമ്മിഞ്ഞയീമ്പുമ്പോലെ പോലെ ഈമ്പുന്ന അവസ്ഥയിലായി. അങ്ങനെ ഈത്തപ്പഴ മധുരം നുണഞ്ഞ് അതിനുമേൽ വെള്ളം കുടിച്ചു കൊണ്ടായിരുന്നു പല ദിവസത്തെയും ഭക്ഷണം. വിശപ്പ് അനുഭവിച്ചു വളരെയേറെ ക്ഷീണിതരായി. മരത്തിന്റെ ഇലകൾ തട്ടിക്കൊഴിച്ച് കഴിക്കാൻ തുടങ്ങി. അതുവഴി പലരുടെയും വായകളിൽ മുറിവായി. അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി. നാളുകൾ നീളുംതോറും ഇനി നമ്മൾ ശത്രുക്കളെ കണ്ടുമുട്ടിയാൽ നേരിടാൻ പറ്റാത്തത്ര ക്ഷീണിച്ചു പോകുമോ എന്ന് ഓരോരുത്തരും ആശങ്കപ്പെട്ടു.
മുഹമ്മദ് ബിൻ ഹസൻ(റ) നിവേദനം ചെയ്തത് പ്രകാരം മൂന്നുമാസം അവർ മരത്തിന്റെ ഇലകൾ കഴിച്ചു വിശപ്പടക്കി. മുഹമ്മദ് ബിൻ ഉമറി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ ഒരു സംഭവം കാണാം. പ്രസ്തുത സംഘത്തിൽ ഉണ്ടായിരുന്ന ഖൈസ് ബിൻ സഅദ് ബിൻ ഉബാദ(റ) ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആരാണ് ഞങ്ങൾക്ക് ഒട്ടകത്തെ തരിക? പകരം അതിന്റെ തുക ഈത്തപ്പഴമായി മദീനയിൽ നിന്നും നൽകാം. ഈ വർത്തമാനം കേട്ടപ്പോൾ ഉമറി(റ)ന് അത്ഭുതമായി. പൈസ ഇല്ലാത്തവൻ കടം വാങ്ങുകയാണോ ഇപ്പോൾ? ഇതെന്തൊരു കൗതുകമാണിത്. അങ്ങനെയിരിക്കെ ഖൈസ്(റ) ജുഹൈന ഗോത്രത്തിലെ ഒരാളെ കണ്ടുമുട്ടി. അയാളോട് അദ്ദേഹം ചോദിച്ചു. ഞാൻ മദീനയിലെ കാരക്ക നിങ്ങൾക്ക് തുകയായി നൽകാം പകരം ഒരു ഒട്ടകത്തെ തരുമോ? അദ്ദേഹം പറഞ്ഞു. എനിക്ക് നിങ്ങളെ അറിയില്ല? നിങ്ങൾ ആരാണ്? ഞാൻ ഖൈസ് ബിൻ സഅദ് ബിൻ ഉബാദ ബിൻ ദുലൈ(റ)മാണ്. അപ്പോൾ ജുഹൈനാ ഗോത്രക്കാരൻ പറഞ്ഞു. എനിക്ക് സഅദിനെ അറിയാം നിങ്ങളുടെ ഗോത്രവും മറ്റും എനിക്കറിയില്ല.
ഏതായാലും അഞ്ചു ഒട്ടകങ്ങളെ മദീനയിൽ നിന്നും മുന്തിയ തരം കാരക്ക നിശ്ചിത അളവിൽ നൽകാമെന്ന നിബന്ധനയോടെ വായ്പയായി നൽകി. അൻസ്വാരികളിലെയും മുഹാജിറുകളിലെയും ഒരു സംഘം അതിന് സാക്ഷി നിന്നു. കൂട്ടത്തിൽ ഉമർ(റ) സാക്ഷിയാകാൻ തയ്യാറായില്ല. കാരണം, ഖൈസി(റ)ന് സ്വന്തമായി ആസ്തി ഇല്ലെന്നും പിതാവിന് മാത്രമേ ഉള്ളൂ എന്നും ബഹുമാനപ്പെട്ടവർ വിശദീകരണം നൽകി. അപ്പോൾ ജുഹൈന ഗോത്രക്കാരൻ ഉമറി(റ)നോട് ഇങ്ങനെ പറഞ്ഞു. ശരി, പിതാവിന്റെ പക്കൽ സ്വത്ത് ഉണ്ടല്ലോ. നല്ല കർമ്മങ്ങളുടെയും നല്ല മുഖലക്ഷണത്തിന്റെയും ഉടമയായ അദ്ദേഹം ഏതായാലും അദ്ദേഹത്തിന്റെ മകനെ വിട്ടു കളയില്ല. അതും ഒരു കൂന കാരക്കക്ക് വേണ്ടി. ഖൈസി(റ)ന് സന്തോഷമായി.
ഒട്ടകത്തെ ഓരോന്നായി അറുത്ത് ഭക്ഷണം പാചകം ചെയ്ത് സംഘത്തിനും വിതരണം ചെയ്തു. തുടരെ തുടരെയായി ഒട്ടകത്തെ അറുക്കാൻ തുടങ്ങിയപ്പോൾ, അബൂ ഉബൈദ(റ) ഇടപെട്ടു. സ്വന്തമായി സ്വത്തില്ലാത്ത ഇദ്ദേഹം ഇങ്ങനെ കടം വാങ്ങി അറുക്കാൻ തുടങ്ങിയാൽ അത് ശരിയാവില്ലല്ലോ. തൽക്കാലം ഇനി അറുക്കരുത് എന്ന് അദ്ദേഹം താക്കീത് നൽകി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
