Tweet 526

    Tweet 526
    November 22, 2023 • Wednesday
    Post Header

    പ്രവാചകൻﷺ തുടർന്നു. അള്ളാഹു അവരുടെ നാമങ്ങളും അവരുടെ പിതാക്കളുടെ പേരുകളും അടക്കം എനിക്ക് അറിയിച്ചു തന്നിരിക്കുന്നു. വേണ്ടിവന്നാൽ ഞാൻ അവരുടെ പേരുകൾ നിങ്ങൾക്ക് പറഞ്ഞു തരാം. അപ്പോൾ ഹുദൈഫ(റ) പറഞ്ഞു. അവിടുന്ന് ആജ്ഞാപിക്കുകയാണെങ്കിൽ അവരെ കൈകാര്യം ചെയ്യുന്ന കാര്യം ഞങ്ങൾ ഏറ്റു. വേണമെങ്കിൽ അവർക്ക് വധശിക്ഷ നടപ്പിലാക്കാനും ഞങ്ങൾ തയ്യാറാണ്. അപ്പോൾ തിരുനബിﷺ പറഞ്ഞു. മുഹമ്മദ് നബിﷺ ഒപ്പമുള്ളവരെ തന്നെ വധിച്ചു കളയുന്നു എന്ന് പറയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ശേഷം നബിﷺയെ വധിക്കാൻ പ്ലാൻ ഇട്ടവരുടെ പേരുകൾ അമ്മാറി(റ)നോടും ഹുദൈഫ(റ)യോടും പറഞ്ഞു. പരസ്യപ്പെടുത്തരുതെന്ന് അവരോട് പ്രത്യേകം നിർദ്ദേശിക്കുകയും ചെയ്തു. എന്നിട്ട് നബിﷺ പറഞ്ഞു. പ്രഭാതമായാൽ നമ്മുടെ അനുയായികളെ മുഴുവൻ വിളിച്ചു ചേർക്കുക.
    രാവിലെയായപ്പോൾ അപ്രതീക്ഷിതമായി ഉസൈദ് ബിൻ ഹുദൈർ(റ) നബിﷺയോട് ചോദിച്ചു. ഇന്നലെ രാത്രിയിൽ അവിടുന്ന് താഴ്‌വരയിലൂടെ സഞ്ചരിക്കാതെ പ്രയാസകരമായ മലയിടുക്കിലൂടെ സഞ്ചരിച്ചത് എന്തുകൊണ്ടാണ്? അപ്പോൾ നബിﷺ പറഞ്ഞു അല്ലയോ അബൂ യഹ്യാ(റ)… കപടവിശ്വാസികൾ ഇന്നലെ ലക്ഷ്യം വെച്ച കാര്യം നിങ്ങളറിഞ്ഞില്ലേ! ആ മലയിടുക്കിൽ വച്ച് എന്നെ കൈകാര്യം ചെയ്യാനായിരുന്നു അവരുടെ താല്പര്യം. അതിനുവേണ്ടി അവർ പ്ലാനുകൾ തയ്യാറാക്കി. അപ്പോൾ ഉസൈദ്(റ) പറഞ്ഞു. എല്ലാവരും ഇവിടെ ഒരുമിച്ചു കൂടിയിട്ടുണ്ടല്ലോ. തങ്ങളെ വധിക്കാൻ ഉദ്ദേശിച്ച ആളുകളെ കുറിച്ച് പറഞ്ഞാൽ അവരവരുടെ ഗോത്രക്കാർക്ക് അവരെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് കൈമാറാം. ആ ഗോത്രങ്ങൾ തന്നെ അവർക്ക് മേൽ ശിക്ഷ നടപ്പിലാക്കട്ടെ. അതല്ല അവിടുന്ന് താൽപര്യപ്പെടുകയാണെങ്കിൽ അവരുടെ പേര് വിവരങ്ങൾ എനിക്ക് നൽകിയാൽ അവരുടെ ശിരസ്സുകൾ ഞാൻ ഹാജരാക്കാം.
    അല്ലയോ ഉസൈദ്(റ)! മുഹമ്മദ് നബിﷺ ഒരു സംഘത്തെ നയിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്ത ശേഷം ഒപ്പം തന്നെയുള്ള ഒരു സംഘത്തെ കൊന്നുകളഞ്ഞു എന്ന ആക്ഷേപം കേൾക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അപ്പോൾ ചോദിച്ചു അല്ലയോ പ്രവാചക പ്രഭോﷺ അവർ കപടവിശ്വാസികൾ അല്ലേ! അവർ യഥാർത്ഥത്തിൽ സ്വഹാബികൾ അല്ലല്ലോ. അപ്പോൾ നബിﷺ പറഞ്ഞു. പ്രത്യക്ഷത്തിൽ അവർ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നുണ്ടല്ലോ. ഞാൻ അല്ലാഹുവിന്റെ റസൂൽﷺ ആണെന്നും അവർ പരസ്യമായി പ്രസ്താവിക്കുകയും ചെയ്യുന്നുണ്ടല്ലോ. യഥാർത്ഥത്തിൽ അവർ വിശ്വസിക്കുന്നില്ലെങ്കിലും വിശ്വാസം പരസ്യപ്പെടുത്തിയ അവരെ വധിക്കരുതെന്നാണ് എനിക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.
    യൂനുസ് ബിൻ ബുക്കൈറി(റ)ൽ നിന്ന് ഇബ്നു ഇസ്ഹാക്ക്(റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇങ്ങനെ കാണാം. കപട വിശ്വാസികളുടെ കൂട്ടത്തിൽ നിന്നുള്ള 12 നേതാക്കൾ ആയിരുന്നു തിരുനബിﷺക്കെതിരെ ഇങ്ങനെ ഒരു ഗൂഢാലോചന നടത്തിയത്. അവരെ 12 പേരെയും നബിﷺ വിളിച്ചുവരുത്തി. അവർ ഓരോരുത്തരും പറഞ്ഞ വാചകങ്ങളും ലക്ഷ്യംവെച്ച കാര്യങ്ങളും വ്യക്തമായി അവരുടെ മുന്നിൽ നബിﷺ അവതരിപ്പിച്ചു. അവർ അത്ഭുതപ്പെടുകയും അതോടൊപ്പം അവർ ഒഴിവുകഴിവുകൾ പറഞ്ഞ് അതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി നോക്കുകയും ചെയ്തു. നിങ്ങൾ എന്തിനാണ് എന്നെ വധിക്കാൻ ശ്രമിച്ചത്? നിങ്ങൾ ഒരാൾ അടുത്തയാളോട് ഇപ്രകാരം എന്തിനാണ് പറഞ്ഞത്? തുടങ്ങിയ ഓരോ വസ്തുതകളും അവതരിപ്പിച്ചു കൊണ്ടായിരുന്നു തിരുനബിﷺയുടെ സംഭാഷണം. അവർ ഓരോന്നിനും ന്യായങ്ങൾ പറയുകയോ നിരാകരിക്കുകയോ ഒക്കെ ചെയ്തു. നബിﷺ അവർക്കെതിരെ പരസ്യമായി ഒരു നടപടിയും സ്വീകരിച്ചില്ല.
    തൗബ അദ്ധ്യായത്തിലെ 74 ആം സൂക്തം ഈ വിഷയം പരാമർശിക്കുന്നുണ്ട്. ആശയം ഇങ്ങനെ വായിക്കാം. “തങ്ങള്‍ അങ്ങിനെ പറഞ്ഞിട്ടില്ല’ എന്ന്‌ അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ ആണയിട്ട് പറയുന്നു; തീര്‍ച്ചയായും, അവര്‍ അവിശ്വാസത്തിന്‍റെ വാക്ക്‌ പറഞ്ഞിട്ടുണ്ട്‌. അവരുടെ ‘ഇസ്‌ലാമി’നുശേഷം അവര്‍ അവിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു. അവർക്ക് പ്രാപിക്കാനാവാത്തതിനെ അവര്‍ ഉദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവും, അവന്‍റെ റസൂലും അവന്‍റെ അനുഗ്രഹത്താല്‍ അവര്‍ക്ക്‌ ഐശ്വര്യം നല്‍കിയെന്നുള്ളതിനാലല്ലാതെ മറ്റൊന്നിനും അവര്‍ ആക്ഷേപിക്കുകയും ചെയ്‌തിട്ടില്ല. ആകയാല്‍, അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍, അതാണവർക്ക് നല്ലത്. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, അവർക്ക് അല്ലാഹു ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നൽകുകയും ചെയ്യും. അവരെ ഇവിടെ ആരും സഹായിക്കുകയും ഇല്ല.”
    ഈ 12 പേരുടെയും അന്ത്യം ഏറെ ദുരന്തപൂർണമായിരുന്നു. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബിﷺ പറയുന്നു. എന്റെ അനുയായികളോടൊപ്പമുള്ള 12 പേരുണ്ട്. സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നാൽ പോലും അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.
    കപട വിശ്വാസികളുടെ മനോഗതികൾ എത്രമേൽ ക്രൂരമായിരുന്നു എന്നും പ്രവാചകരുﷺടെ സമീപനങ്ങൾ എത്രമേൽ കൃത്യമായിരുന്നു എന്നും വായിക്കാനുള്ളതാണ് ഈ സംഭവം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...