
തിരുനബിﷺ മദീനയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണല്ലോ? അതിനിടയിൽ അവിടുത്തെ ചില വർത്തമാനങ്ങളും ഇടപെടലുകളും ആണ് നാം വായിക്കുന്നത്. അനസ്(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. തബൂക്ക് സൈനിക നീക്കത്തിനുശേഷം മദീനയിലേക്ക് മടങ്ങിയപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. അല്ലയോ സ്വഹാബികളെ നിങ്ങൾ സഞ്ചരിച്ച ഓരോ വഴികളിലും നിങ്ങളോടൊപ്പം ഉണ്ടായിരുന്ന, നിങ്ങൾ ഓരോ താഴ്‌വരകളും മുറിച്ചു കടന്നപ്പോൾ നിങ്ങളെ വിട്ടു പിരിയാതിരുന്ന ഒരു സംഘം ആളുകൾ മദീനയിൽ ഉണ്ട്. അവർ മദീനയിൽ തന്നെ ഉണ്ടായിരുന്നവരാണ്. മതിയായ കാരണങ്ങളാൽ അവർക്ക് തബൂക്കിലേക്ക് നമ്മോടൊപ്പം വരാൻ കഴിഞ്ഞില്ല.
അഥവാ ശാരീരികമായി തബൂക്കിലേക്ക് പുറപ്പെട്ടില്ലെങ്കിലും മാനസികമായും ആത്മീകമായും ഒപ്പം സഞ്ചരിച്ചിരുന്നവരെ കുറിച്ചുള്ള തിരുനബിﷺയുടെ പരാമർശം ആയിരുന്നു ഇത്.
അബൂ ഖതാദ(റ)യിൽ നിന്ന് ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ തബൂക്കിൽ നിന്നു മടങ്ങി. ഞങ്ങൾ മദീനയിലേക്ക് അടുത്തു. അപ്പോൾ നബിﷺ പറഞ്ഞു. ഇത് ‘ത്വാബ’യാണ്. അഥവാ പരിശുദ്ധിയെന്നർഥമുള്ള ത്വാബ എന്ന പേര് മദീനക്ക് വിളിക്കുകയായിരുന്നു. എന്നിട്ട് നബിﷺ തുടർന്നു. അല്ലാഹു ഈ ത്വാബയിൽ എന്നെ താമസിപ്പിച്ചു. ആലയിൽ വെച്ച് ഇരുമ്പിന്റെ കറ കളയും പോലെ മദീന അതിലെ നിവാസികളുടെ പാപങ്ങളെ കഴുകി കളയും. ഉഹദ് പർവതം ദൃഷ്ടിയിൽ പെട്ടപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. ഉഹദ് എന്നെ ഇഷ്ടപ്പെടുന്ന പർവതമാണ്. ഉഹദിനെ ഞാനും ഇഷ്ടപ്പെടുന്നു. അൻസ്വാരികളുടെ ഭവനങ്ങളിൽ വച്ച് ഏറ്റവും ഉത്തമമായ ഭവനം ഏതാണെന്ന് ഞാൻ പറയട്ടെ. അനുയായികൾ പറഞ്ഞു, അതെ. ബനൂ നജ്ജാർ കുടുംബക്കാരാണ്. പിന്നെ ബനൂ അബ്ദുൽ അശ്ഹലാണ്. ശേഷം, ബനൂ സാഇദയാണ്. അബൂ ഉസൈദ്(റ) എന്നവർ പറയുന്നു. മദീനയിലെ കുടുംബങ്ങളെ കുറിച്ച് നബിﷺ പറയുകയും അൻസ്വാരികളിലെ ഉത്തമ ഭവനങ്ങളിൽ അവസാനത്തേതായി എന്റെ ഭവനത്തെ എണ്ണുകയും ചെയ്തു. അപ്പോൾ സഅദ്(റ) നബിﷺയോട് ചോദിച്ചു. അവിടുന്ന് മദീനയിലെ ഭവനങ്ങൾ എണ്ണിയപ്പോൾ ഉത്തമ ഭവനങ്ങളിൽ അവസാനത്തേതായിട്ടാണല്ലോ എന്റെ ഭവനത്തെ എണ്ണിയത്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. ഉത്തമം എന്ന ഗണത്തിൽ ഉൾപ്പെട്ടത് തന്നെ മതിയായ മഹത്വമല്ലേ!
നബിﷺയും അനുയായികളും മദീനയോട് അടുത്തു. ദീർഘദൂരവും ദീർഘനാളുകളും താണ്ടിയുള്ള തിരിച്ചു വരവ്. മദീനക്കാർക്ക് അന്നും ഒരു ആഘോഷ ദിനമായി. അവർ സനിയ്യത്തുൽ വദാഇൽ ഒരുമിച്ചു കൂടി. മക്കയിൽ നിന്ന് മദീനയിലേക്ക് നബിﷺ പലായനം ചെയ്തെത്തിയ അന്ന് ആഘോഷിച്ചത് പോലെ അവർ ആഘോഷിച്ചു. അതേ ഈരടികൾ അവർ ചൊല്ലാൻ തുടങ്ങി.
ത്വലഅൽ ബദ്റു അലൈനാ, മിൻ സനിയ്യത്തിൽ വദാഇ….
ഇമാം ത്വബ്റാനി(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു. ഔസ് ബിൻ ഹാരിസ്(റ) പറയുന്നു. നബിﷺ തബൂക്കിൽ നിന്നും മടങ്ങി വരുമ്പോൾ ഞാൻ നബിﷺയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അബ്ബാസ്ബിന് അബ്ദുൽ മുത്തലിബ്(റ) നബിﷺയോട് പറയുന്നത് കേട്ടു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ തങ്ങളെ ഞാനൊന്ന് പ്രകീർത്തിക്കാൻ ഒരുങ്ങിയാലോ? അല്ലാഹു നിങ്ങളുടെ പല്ലുകൾ കൊഴിക്കാതിരിക്കട്ടെ. അഥവാ അദ്ദേഹത്തിന്റെ ശബ്ദത്തിനും വായക്കും അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ചു.
നബിﷺ മദീനയിലേക്ക് പ്രവേശിച്ച് ആദ്യം പോയത് പള്ളിയിലേക്കാണ്. എന്നിട്ട് രണ്ടു റക്അത്ത് നിസ്കരിച്ചു. ശേഷം ജനങ്ങളെ അഭിമുഖീകരിച്ചു. യാത്രയിൽ ഉടനീളം ഉണ്ടായ നന്മയുടെയും സുരക്ഷയുടെയും പേരിൽ അല്ലാഹുവിനെ പ്രത്യേകം സ്തുതിച്ചു.
അതിനിടയിലും കപട വിശ്വാസികൾ അവർ അവരുടെ പണി നടത്തിക്കൊണ്ടിരുന്നു. നബിﷺയെയും അനുയായികളെയും കുറ്റപ്പെടുത്താനുള്ള വഴികൾ അവർ തിരഞ്ഞു. അത്തൗബാ അദ്ധ്യായത്തിലെ അമ്പതാം സൂക്തം അക്കാര്യം പറയുന്നത് ഇങ്ങനെയാണ്.
“തങ്ങൾക്കു വല്ല നേട്ടവും കിട്ടിയാല്‍ അതവരെ ദുഃഖിതരാക്കും. തങ്ങൾക്കു വല്ല വിപത്തും വന്നാല്‍, അവര്‍ പറയും: “ഞങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ കാര്യം കൈക്കലാക്കിയിരിക്കുന്നു.” അങ്ങനെ ആഹ്ളാദത്തോടെ അവര്‍ പിന്തിരിഞ്ഞുപോവുകയും ചെയ്യും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
