Tweet 525

    Tweet 525
    November 21, 2023 • Tuesday
    Post Header

    നബിﷺയും അനുയായികളും തബൂക്കിൽ നിന്ന് മടങ്ങുകയാണ്. വഴിമധ്യേ കപടവിശ്വാസികളുടെ ചില കുതന്ത്രങ്ങൾ ഉണ്ടായി. പ്രത്യക്ഷത്തിൽ മുസ്ലിംകൾ ആണെന്ന് പ്രഖ്യാപിക്കുകയും ഒപ്പം നിന്ന് വിധ്വംസക പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നവരാണ് മുനാഫിഖുകൾ അഥവാ കപടവിശ്വാസികൾ. അവരിൽ ഒരു സംഘം മദീനയിലേക്കുള്ള മടക്കത്തിനിടയിൽ വഴിയിൽ വച്ച് നബിﷺയെ ചതിയിൽ പെടുത്തി കൊല്ലാൻ തീരുമാനിച്ചു. അതിനാവശ്യമായ തന്ത്രങ്ങൾ അവർ മെനഞ്ഞു. യാത്രാമധ്യേയുള്ള ഒരു മലയിടുക്കിൽ വച്ച് തങ്ങളുടെ സംഘം പ്രവാചകനോﷺടൊപ്പം കൂടുകയും മറ്റുള്ളവരെ വഴിതിരിച്ചുവിടുകയും യാത്രാമധ്യേ പ്രവാചകനെﷺ വധിക്കുകയും ആയിരുന്നു അവരുടെ ലക്ഷ്യം. അവർ ഇങ്ങനെ ചതിക്കാൻ ഒരുങ്ങുന്നു എന്ന വിവരം അല്ലാഹുവിൽ നിന്ന് നബിﷺക്ക് ലഭിച്ചു.
    അങ്ങനെ യാത്രാസംഘം മുന്നോട്ടു പോയിക്കൊണ്ടിരിക്കേ നബിﷺയുടെ വാഹനം ഒരു മലയിടുക്കിലേക്ക് പ്രവേശിച്ചു. ഉടനെ കപടവിശ്വാസികളിൽ നിന്നൊരാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പ്രവാചകൻﷺ ഇതുവഴി കടന്നുപോകുന്നുണ്ട്. പിന്നിൽ വരുന്നവരൊക്കെ ഇതിനപ്പുറത്തുള്ള സുതാര്യമായ വഴിയിലൂടെ കടന്നു പോകണം. പ്രവാചകന്ﷺ കൂടുതൽ സൗകര്യം ലഭിക്കാനാണ് എന്നാണ് ഈ പ്രസ്താവനയിൽ നിന്ന് തോന്നുക. പെട്ടെന്നുതന്നെ സ്വഹാബികളുടെ സംഘം അടുത്ത വഴിയിലേക്ക് പ്രവേശിച്ചു. ഈ തക്കം നോക്കി തിരുനബിﷺയുടെ വഴിയിലേക്ക് കപട വിശ്വാസികൾ ഇരച്ചു കയറി. നല്ല ഇരുട്ട് പടർന്ന സമയമായിരുന്നു അത്. പോരാത്തതിന് അവരെല്ലാവരും മുഖംമൂടി അണിയുകയും ചെയ്തു. നബിﷺയുടെ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് അമ്മാർ ബിൻ യാസിർ(റ) ആയിരുന്നു. ഹുദൈഫത്ത് ബിനു യമാനി(റ)യായിരുന്നു പിന്നിൽ ഉണ്ടായിരുന്നത്. രണ്ടുപേരും ശ്രദ്ധാപൂർവ്വം നബിﷺയെ മുന്നോട്ടു നയിച്ചു. കപട വിശ്വാസികൾ നബിﷺയുടെ വാഹനത്തെ കുതറിച്ചു. ചില സാധനങ്ങളൊക്കെ വാഹനപുറത്തുനിന്ന് നിലത്തുവീണു. അപ്പോഴേക്കും ഹംസ ബിൻ അംർ അൽ അസ്ലമി(റ) നബിﷺയുടെ അടുത്തെത്തി.
    അദ്ദേഹം പറയുന്നു. എന്റെ അഞ്ചു വിരലുകളും പ്രകാശിക്കാൻ തുടങ്ങി. നബിﷺയുടെ വാഹനത്തിന്റെ പുറത്തുനിന്ന് വീണ സാധനങ്ങൾ ആ വിരലുകളുടെ വെളിച്ചത്തിൽ പെറുക്കിയെടുത്തു. നബിﷺയുടെ മുഖത്ത് കോപം തെളിഞ്ഞു. ഹുദൈഫ(റ)യോട് പ്രതിരോധിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം കപട വിശ്വാസികളെ പ്രതിരോധിച്ചു. നബിﷺയുടെ കൈവശമുണ്ടായിരുന്ന വളഞ്ഞ വടികൊണ്ട് ശത്രുക്കളുടെ വാഹനത്തിന്റെ മുഖത്തടിച്ചു. പ്രവാചകന്ﷺ വിവരം ലഭിച്ചിട്ടുണ്ടെന്നും തങ്ങളുടെ ചതിപ്രയോഗം ഇനി വിജയിക്കില്ലെന്നും കപട വിശ്വാസികൾക്ക് തോന്നി. അവർ പെട്ടെന്ന് മലയിടുക്കിൽ നിന്ന് ഇറങ്ങിയോടി മറ്റു ജനങ്ങളോടൊപ്പം ചേർന്നു. ഹുദൈഫ(റ) വേഗം നബിﷺയുടെ അടുത്തേക്ക് തന്നെ എത്തി. വാഹനം വേഗം മുന്നോട്ടു നീക്കണമെന്ന് ഹുദൈഫ(റ)യോട് നബിﷺ പറഞ്ഞു. അങ്ങനെ അമ്മാറും(റ) ഹുദൈഫയും(റ) നബിﷺയുടെ വാഹനത്തെ പർവ്വത മുഖത്തേക്ക് എത്തിച്ചു. നബിﷺ ഹുദൈഫ(റ)യോട് ചോദിച്ചു. നമ്മെ ചതിക്കാൻ വന്നവരെ നിങ്ങൾക്ക് മുഖപരിചയം ആയോ? അദ്ദേഹം പറഞ്ഞു അവരെല്ലാവരും മുഖംമൂടി അണിഞ്ഞതുകൊണ്ടും പരിസരം ഇരുട്ടായതുകൊണ്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പക്ഷേ, അവരുടെ വാഹനങ്ങൾ കണ്ടാൽ എനിക്ക് അറിയാൻ കഴിയും. അപ്പോൾ നബിﷺ ചോദിച്ചു. അവരുടെ ഉദ്ദേശം എന്തായിരുന്നു എന്ന് നിങ്ങൾക്കറിയാമോ? അപ്പോൾ ഹുദൈഫ(റ) പറഞ്ഞു. എന്താണെന്ന് പടച്ചവൻ സത്യം എനിക്കറിയില്ല. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. ഈ മലയിടുക്കിൽ വച്ച് എന്നെ ഞെരുക്കി പർവത മുഖത്തേക്ക് എത്തിച്ചു അവിടെനിന്നും ഉന്തിയിട്ട് വധിച്ചു കളയാനാണ് അവർലക്ഷ്യം വെച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...