
കഅ്‌ബ് (റ) തുടരുന്നു: ‘ഞങ്ങള്‍ മൂന്നുപേരുമായി സംസാരിക്കുന്നത് നബിﷺ നിരോധിച്ചു. അങ്ങനെ, ജനങ്ങള്‍ക്ക് ഞങ്ങളോടുള്ള ഭാവം മാറി. ഈ ഭൂമി എനിക്കു അപരിചിതമായി തോന്നി. എന്‍റെ തുണക്കാരായ ആ രണ്ടുപേരും കരഞ്ഞുകൊണ്ട് വീട്ടില്‍ ഇരുന്നു. അമ്പതു ദിവസം ഞങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ അവരെക്കാള്‍ യുവാവും ശക്തനുമായിരുന്നതുകൊണ്ട് ഞാന്‍ നിസ്‌കാരത്തിന് പള്ളിയില്‍ ഹാജരാകുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്‌തിരുന്നു. എന്നോട് ഒരാളും സംസാരിക്കുകയില്ല. ഞാന്‍ നബിﷺക്ക് സലാം പറയും. അവിടുന്ന് സലാം മടക്കിയോ, ഇല്ലേ എന്നെനിക്ക് സംശയം തോന്നും. ഞാന്‍ നബിﷺയുടെ അടുത്തുനിന്ന് നിസ്‌കരിക്കും. നബിﷺ കാണാതെ ഞാൻ നബിﷺയുടെ നേരെ നോക്കുകയും ചെയ്യും. ഞാന്‍ അങ്ങോട്ട് നോക്കുമ്പോള്‍ നബിﷺ എന്നില്‍ നിന്ന് തിരിഞ്ഞുകളയും. ഞാന്‍ നിസ്‌കാരത്തിലേക്ക് തിരിയുമ്പോള്‍ അവിടുന്ന് എന്നെ നോക്കുകയും ചെയ്യും. മുസ്‌ലിംകള്‍ക്ക് എന്നോടുള്ള വിലക്ക് വര്‍ധിച്ചപ്പോള്‍, ഞാന്‍ എന്‍റെ പിതൃവ്യപുത്രനും അടുത്ത സ്‌നേഹിതനുമായ അബൂഖത്താദഃ(റ)യുടെ അടുക്കല്‍ മതില്‍ കയറിച്ചെന്നു. അദ്ദേഹത്തിന് ഞാന്‍ സലാം ചൊല്ലി. അല്ലാഹു തന്നെ സത്യം! അദ്ദേഹം സലാം മടക്കിയില്ല. ഞാന്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു: ഞാന്‍ അല്ലാഹുവിനെയും റസൂലിനെﷺയും സ്‌നേഹിക്കുന്നതായി താങ്കള്‍ക്കറിയാമോ? അദ്ദേഹം മിണ്ടിയില്ല. ഞാന്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിനും റസൂലിനുംﷺ അറിയാം.’’ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ മതില്‍ കയറി തിരിച്ചുപോന്നു.
അങ്ങനെയിരിക്കെ, ധാന്യം വില്‍ക്കുവാന്‍ മദീനയില്‍ വന്ന ഒരു നബ്‌ത്വീ അഥവാ കര്‍ഷകന്‍ കഅ്‌ബുബ്‌നു മാലികി(റ)നെക്കുറിച്ച് അന്വേഷിക്കുന്നത് ഞാന്‍ കേട്ടു. ജനങ്ങള്‍ എന്നെ ചൂണ്ടിക്കാട്ടി. അയാള്‍ ഗസ്സാനിലെ രാജാവിന്‍റെ വക ഒരു എഴുത്ത് എനിക്ക് തന്നു. എനിക്ക് എഴുത്തറിയാമായിരുന്നു. ഞാന്‍ അത് വായിച്ചുനോക്കുമ്പോള്‍ ഉള്ളടക്കം ഇതായിരുന്നു: ‘’തന്‍റെ ആള്‍ (നബിﷺയെയാണ് ഉദ്ദേശിച്ചത്) തന്നെ കൈവെടിഞ്ഞതായി അറിയുന്നു. ഈ ഭൂമി നിന്ദ്യതയുടെ ഭൂമിയൊന്നുമല്ല. താങ്കള്‍ ഇങ്ങോട്ട് വരുക. നാം താങ്കള്‍ക്ക് വേണ്ടുന്ന സഹായം ചെയ്യാം.’’ ഇതും ഒരു പരീക്ഷണം തന്നെയെന്ന് പറഞ്ഞു ഞാന്‍ ആ എഴുത്ത് അടുപ്പിലേക്കിട്ടു. അമ്പതില്‍ നാല്‍പതു ദിവസം കഴിഞ്ഞിട്ടും വഹ്‌യ് വരാന്‍ താമസിച്ചു. അപ്പോഴതാ, നബിﷺയുടെ ഒരു ദൂതന്‍ വന്ന് താന്‍ തന്‍റെ ഭാര്യയെ വിട്ടുനില്‍ക്കണം എന്ന് കല്‍പിക്കുന്നു! വിവാഹമോചനം ചെയ്യേണമോ എന്ന് ഞാന്‍ ചോദിച്ചു. വേണ്ടാ, തന്‍റെ കാര്യത്തില്‍ തീരുമാനം വരുന്നതുവരെ ഭാര്യയുമായി വിട്ടുനില്‍ക്കണം, സമീപിക്കരുത് എന്ന് അയാള്‍ മറുപടി പറഞ്ഞു. മറ്റേ രണ്ടാളുകളുടെ അടുക്കലേക്കും അപ്രകാരം ആളയച്ചിരുന്നു. എന്‍റെ ഭാര്യയോട് അവളുടെ വീട്ടിലേക്ക് പോയിക്കൊള്ളുവാന്‍ ഞാന്‍ പറഞ്ഞു.
കഅ്‌ബ് (റ) പറയുന്നു: ‘ഹിലാലുബ്‌നു ഉമയ്യയുടെ ഭാര്യ നബിﷺയുടെ അടുക്കല്‍ ചെന്നു. ഇങ്ങിനെ പറഞ്ഞു. ‘’റസൂലേﷺ, ഹിലാലുബ്‌നുഉമയ്യ ഒരു വൃദ്ധനാണല്ലോ. അദ്ദേഹത്തിന് ഭൃത്യന്‍മാരുമില്ല. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന് ഭൃത്യവേല, ചെയ്‌തുകൊടുക്കുന്നതിന് വിരോധമുണ്ടോ?” നബി ﷺ പറഞ്ഞു: ‘’ഇല്ല. എങ്കിലും അദ്ദേഹം തന്നെ സമീപിക്കരുത്.’’ ആ സ്‌ത്രീ പറഞ്ഞു; ‘’ഇല്ല, അദ്ദേഹത്തിനു യാതൊരു വിഷയത്തിലും ഒരു വികാരവുമില്ല. ഇന്നുവരെയും കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് കേട്ടപ്പോള്‍ എന്‍റെ ചില കുടുംബക്കാര്‍ എന്നോട് എന്‍റെ ഭാര്യയെക്കുറിച്ചും നബിﷺയോടു സമ്മതം ചോദിക്കുവാന്‍ നിര്‍ദേശിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘ഞാനത് ചെയ്യുകയില്ല. ഞാനൊരു യുവാവായിരിക്കെ, അവിടുന്ന് എന്നോട് എന്ത് പറയുമെന്ന് എനിക്ക് നിശ്ചയമില്ല.’ അങ്ങനെ, പത്തുദിവസം കൂടി കഴിഞ്ഞു. ഞങ്ങളുമായുള്ള സംസാരം മുടക്കം ചെയ്‌തിട്ട് അപ്പോഴേക്ക് അമ്പതു ദിവസം പൂര്‍ത്തിയായി. അമ്പതിന്‍റെ പ്രഭാതത്തില്‍ ഞാന്‍ ഞങ്ങളുടെ ഒരു വീടിന്‍റെ മുകളില്‍വെച്ച് സ്വുബ്‌ഹ് നിസ്‌കാരം കഴിഞ്ഞു ഇരിക്കുകയായിരുന്നു. അല്ലാഹു പറഞ്ഞതുപോലെ ഭൂമി വിശാലമായിരുന്നിട്ടും എനിക്കത് ഇടുങ്ങിയതായിക്കൊണ്ടിരിക്കുകയാണ്.
അപ്പോഴതാ! സല്‍അ് മലയുടെ മുകളില്‍ നിന്ന് ഒരാള്‍ അത്യുച്ചത്തില്‍ വിളിച്ചു പറയുന്നു: ‘കഅ്‌ബുബ്‌നു മാലികേ! സന്തോഷിച്ചു കൊള്ളുക!’ ഞാന്‍ നിലത്തുവീണു അല്ലാഹുവിന് സാഷ്ടാഗം ചെയ്തു. ഒരു പരിഹാരം വന്നുകഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. സുബ്‌ഹി നിസ്‌കാരാനന്തരം അല്ലാഹുവില്‍ ഞങ്ങളുടെ തൗബഃ അഥവാ പശ്ചാത്താപം സ്വീകരിച്ച വിവരം നബിﷺ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്‌തിരുന്നു. ജനങ്ങള്‍ ഞങ്ങളെ അനുമോദിക്കുവാന്‍ വന്നുകൊണ്ടിരുന്നു. എന്‍റെ രണ്ടു കൂട്ടുകാരിലേക്കും ആളുകള്‍ പോയിരുന്നു. എന്‍റെ അടുക്കലേക്ക് ഒരാള്‍ കുതിരപ്പുറത്ത് കയറിയും, വേറൊരാള്‍ ഓടിക്കൊണ്ടും കുതിച്ചുവന്നു. പക്ഷേ, സൽഅ് മലയില്‍ നിന്ന് കേട്ട ആ ശബ്‌ദമായിരുന്നു ആദ്യം എനിക്ക് എത്തിയത്. അതുകൊണ്ട് ആ ശബ്‌ദത്തിന്‍റെ ആള്‍ക്ക് ഞാന്‍ എന്‍റെ മേലുണ്ടായിരുന്ന രണ്ടു വസ്‌ത്രവും അഴിച്ചുകൊടുത്തു സമ്മാനിച്ചു. സത്യമായും, അത് രണ്ടുമല്ലാത്ത വസ്‌ത്രം എനിക്ക് വേറെയുണ്ടായിരുന്നില്ല. അനന്തരം രണ്ടു വസ്‌ത്രങ്ങള്‍ വായ്‌പമേടിച്ചു ധരിച്ചുകൊണ്ട് ഞാന്‍ നബിﷺയുടെ അടുക്കലേക്ക് പോയി. ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്നു എന്നെ അനുമോദിക്കുകയും, എനിക്ക് മംഗളം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
