Tweet 514

    Tweet 514
    November 10, 2023 • Friday
    Post Header

    ‘കഅ്‌ബുബ്‌നു മാലിക്കി(റ)ന്റെ സംഭവം വിശദീകരിക്കുന്ന വിശാലമായ ഒരു നിവേദനം ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‍റെ മകൻ അബ്ദുല്ല(റ) പറയുന്നു. പിതാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടശേഷം അദ്ദേഹത്തെ നയിച്ചു കൊണ്ടിരുന്ന ആളും അദ്ദേഹമായിരുന്നു. കഅബ്(റ) പറയുന്നു. ‘’തബൂക്ക്‌ യുദ്ധത്തിലല്ലാതെ മറ്റൊരു യുദ്ധത്തിലും നബിﷺയൊന്നിച്ച് ഞാന്‍ പങ്കെടുക്കാതിരുന്നിട്ടില്ല. പക്ഷേ, ബദ്‌റില്‍ പങ്കെടുക്കാൻ അവസരമുണ്ടായില്ല. അതില്‍ പങ്കെടുക്കാത്തവരെപ്പറ്റി ആക്ഷേപവും ഉണ്ടായിട്ടില്ല. ഒരു മുന്‍നിശ്ചയം കൂടാതെ ഖുറൈശികളുടെ വര്‍ത്തകസംഘത്തെ ഉദ്ദേശിച്ചുകൊണ്ട്‌ മാത്രമായിരുന്നുവല്ലോ നബിﷺ അന്ന്‌ പുറപ്പെട്ടത്‌. അല്‍അഖബഃ ഉടമ്പടി ഉണ്ടായ രാത്രിയില്‍ ഞങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിച്ച്‌ കരാര്‍ നടത്തിയപ്പോള്‍ ഞാനും അതില്‍ സന്നിഹിതനായിരുന്നു. ജനമദ്ധ്യേ ബദ്‌ര്‍ യുദ്ധത്തിനാണ്‌ അധികം പ്രശസ്‌തിയുള്ളതെങ്കിലും അഖബഃയുടെ സ്ഥാനം ബദ്‌റിനു നല്‍കുവാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. തബൂക്കില്‍ നിന്ന്‌ ഞാന്‍ പിന്തി നിന്നത്‌ ഇങ്ങിനെയാണ്‌.
    അന്ന്‌ എനിക്ക്‌ മുമ്പത്തെക്കാളൊക്കെ കഴിവും, സൗകര്യവുമുണ്ടായിരുന്നു. നബിﷺ യുദ്ധയാത്രകള്‍ ചെയ്യുമ്പോള്‍ സാധാരണ ലക്ഷ്യസ്ഥാനം വ്യക്തമാക്കാറില്ലായിരുന്നു. ആ യാത്ര ഉഷ്‌ണകാലത്ത് വളരെ ദൂരേക്ക്, വമ്പിച്ച ഒരു സൈന്യത്തെ നേരിടുവാനായിരുന്നത് കാരണം മുസ്‌ലിംകള്‍ വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുവാന്‍ വേണ്ടി യാത്രയുടെ ലക്ഷ്യം നേരത്തെതന്നെ അവിടുന്ന്‌ അറിയിച്ചിരുന്നു. നബിﷺയോടൊപ്പം അക്കാലത്ത്‌ മുസ്‌ലിംകൾ ധാരാളമുണ്ടായിരുന്നു. പക്ഷേ, പട്ടാളക്കാരുടെ പട്ടിക രേഖപ്പെടുത്തുന്ന സമ്പ്രദായം അന്നില്ലായിരുന്നു. അതുകൊണ്ട്‌ യുദ്ധത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നില്‍ക്കണമന്നുദ്ദേശിക്കുന്നവരെ പ്രത്യേകം വഹ്‌യ്‌ മുഖേന അറിവുകിട്ടിയാലല്ലാതെ പ്രഥമ ദൃഷ്ട്യ അറിയുമായിരുന്നില്ല. തങ്ങളെപ്പറ്റി നബിﷺക്ക്‌ അറിയുവാന്‍ കഴിയുകയില്ലെന്ന്‌ ധരിക്കാത്തവര്‍ കുറവായിരുന്നു. പഴവര്‍ഗങ്ങളും തണലും നന്നായി വരുന്ന ഒരു കാലത്തായിരുന്നു നബിﷺയുടെ പുറപ്പാട്‌.
    ഏതായാലും, നബിﷺയും മുസ്‌ലിംകളും ഒരുക്കങ്ങള്‍ ചെയ്‌തു. ഞാന്‍ ഒരുങ്ങിയും അല്ലാതെയും പോകണോ വേണ്ടേ എന്ന രീതിയിൽ കഴിഞ്ഞുകൂടി. നബിﷺയും ജനങ്ങളും യാത്ര തുടങ്ങി. അപ്പോഴും ഞാന്‍ വാഹനം കയറി പുറപ്പെട്ടെങ്കിലോ എന്നുദ്ദേശിച്ചു. കഷ്ടമായിപ്പോയി! അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ എത്ര നന്നായേനേ! പക്ഷേ, അതിന്‌ വിധിയുണ്ടായില്ല! നബിﷺ പുറപ്പെട്ടുപോയതില്‍ പിന്നെ, പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ കപടവിശ്വാസത്തിന്‍റെ ആക്ഷേപത്തിനു വിധേയരായ ആളുകളെ, അല്ലെങ്കില്‍ അല്ലാഹു ഒഴിവു കഴിവ്‌ അനുവദിച്ചുകൊടുത്തിട്ടുള്ള ദുര്‍ബ്ബലരായ ആളുകളെ അല്ലാതെ എനിക്ക്‌ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. തബൂക്കിലെത്തുന്നതുവരെ നബിﷺക്ക്‌ എന്നെക്കുറിച്ച്‌ ഓര്‍മവന്നില്ല. തബൂക്കില്‍ വെച്ച്‌ കഅ്‌ബ്‌(റ) എന്ത്‌ ചെയ്‌തുവെന്ന്‌ നബിﷺ അന്വേഷിച്ചു. ബനൂസലമ ഗോത്രത്തില്‍പെട്ട ഒരാള്‍ “അദ്ദേഹത്തിന്‍റെ സുഖസൗകര്യങ്ങള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കയാണ്‌.’’ എന്ന്‌ പറഞ്ഞു. അപ്പോള്‍ മുആദുബ്‌നുജബല(റ) പറഞ്ഞു: “താന്‍ ആ പറഞ്ഞത്‌ മോശമായിപ്പോയി. അദ്ദേഹത്തെ സംബന്ധിച്ച്‌ നല്ലതല്ലാതെ നമുക്കറിവില്ല.’’ നബിﷺ അപ്പോള്‍ മൗനമവലംബിച്ചു. അങ്ങനെയിരിക്കെ, വെള്ള വസ്‌ത്രം ധരിച്ചുകൊണ്ട്‌ ഒരാള്‍ മരീചികതാണ്ടി വരുന്നതായി ദൂരെ നിന്ന്‌ കണ്ടു. ‘അത്‌ അബൂഖൈസമ(റ)യായിരിക്കണം’ എന്ന്‌ നബിﷺ പറഞ്ഞു. ഒരു സ്വാഅ് കാരക്ക സംഭാവന നല്‍കിയതിനാല്‍, കപടവിശ്വാസികളുടെ പരിഹാസം കേട്ട അബൂഖൈസമ(റ) തന്നെയായിരുന്നു അത്‌.
    കഅ്ബ്‌(റ) തുടരുന്നു: ”തബൂക്കില്‍ നിന്ന്‌ നബിﷺ മടങ്ങിവരുന്നുണ്ടെന്ന്‌ കേട്ടപ്പോള്‍, ഞാൻ ദുഖഃത്തിലായി . നബിﷺയുടെ കോപത്തില്‍നിന്ന്‌ ഞാന്‍ എങ്ങിനെ രക്ഷപ്പെടും? ആരെയൊക്കെ അതിന്‌ ഉപയോഗപ്പെടുത്താം? എന്നൊക്കെ ആലോചിച്ചു. പറഞ്ഞു രക്ഷപ്പെടാനുള്ള ഉപായങ്ങൾ മനസ്സിൽ സ്വരൂപിച്ചുകൊണ്ടിരുന്നു. നബിﷺ എത്താറായി എന്ന്‌ കേട്ടപ്പോള്‍, ആ ദുര്‍വിചാരമൊക്കെ എന്നില്‍ നിന്ന്‌ നീങ്ങി. ഒന്നുകൊണ്ടും എനിക്ക്‌ രക്ഷയില്ലെന്ന്‌ ബോധ്യം വന്നു. സത്യം പറയുവാന്‍ തന്നെ ഞാന്‍ നിശ്ചയിച്ചു. നബിﷺ രാവിലെ എത്തി. വല്ല യാത്രയും കഴിഞ്ഞു വരുമ്പോള്‍ അവിടുന്ന്‌ ആദ്യം പളളിയില്‍ കടന്നു രണ്ടു റക്‌അത്ത്‌ നിസ്‌കരിക്കുകയും പിന്നീട്‌ ജനങ്ങള്‍ക്കുവേണ്ടി ഇരുന്നുകൊടുക്കുകയും പതിവാണ്‌. ആ ഇരുത്തത്തില്‍, യുദ്ധത്തില്‍ നിന്ന്‌ ഒഴിഞ്ഞുനിന്നവര്‍ ചെന്ന്‌ നബിﷺയോട്‌ ഒഴിവുകഴിവുകള്‍ പറയുകയും, സത്യം ചെയ്യുകയുമൊക്കെ ചെയ്തു. അവര്‍ എൻപതിലധികം പേരുണ്ടായിരുന്നു. അവരില്‍ നിന്ന്‌ അവരുടെ ബാഹ്യമായ പ്രസ്താവനകൾ അംഗീകരിച്ചുകൊണ്ട്‌ നബിﷺ അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും അവരുടെ രഹസ്യം അല്ലാഹുവിങ്കലേക്ക്‌ വിടുകയും ചെയ്‌തു.
    അങ്ങനെ, ഞാന്‍ ചെന്നു സലാം പറഞ്ഞു. അപ്പോള്‍, കോപം ഒതുക്കിവെച്ച ഒരാളുടെ മാതിരി ഒന്ന്‌ പുഞ്ചിരിച്ചുകൊണ്ട്‌ നബി ﷺ എന്നോട്‌ ‘വരൂ’ എന്ന്‌ പറഞ്ഞു. ഞാന്‍ പതുക്കെച്ചെന്നു അടുത്തിരുന്നു. എന്താണ്‌ പിന്തിനിന്നത്‌? വാഹനം വാങ്ങിയിരുന്നില്ലേ? എന്ന്‌ നബി ﷺ ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേﷺ, ലോകത്ത്‌ മറ്റേതെങ്കിലും ഒരാളുടെ അടുക്കലേക്കാണ്‌ ഞാന്‍ ഇരിക്കുന്നതെങ്കില്‍, വല്ല ഒഴികഴിവും പറഞ്ഞു അയാളുടെ കോപത്തില്‍ നിന്ന്‌ എനിക്ക്‌ ഒഴിവാകുവാന്‍ കഴിയുമായിരുന്നു. എനിക്ക്‌ കുറേയൊക്കെ തര്‍ക്കം നടത്തുവാനും കഴിവുണ്ട്‌. പക്ഷേ, അല്ലാഹുവിനെത്തന്നെ സത്യം! ഇന്ന്‌ ഞാന്‍ അവിടുത്തോട് വല്ല കളവും പറഞ്ഞു രക്ഷപ്പെട്ടാല്‍, അല്ലാഹു എന്നെ ശിക്ഷിച്ചേക്കും. ഞാന്‍ സത്യം പറഞ്ഞാല്‍, എന്നോട്‌ ദേഷ്യവും തോന്നും. അതുകൊണ്ട്‌ ഞാന്‍ അല്ലാഹുവിങ്കല്‍ നിന്ന്‌ നല്ല ഒരു തീരുമാനം കാത്തിരിക്കുകയാണ്‌. അല്ലാഹുതന്നെ സത്യം! എനിക്ക്‌ ഒരു മുടക്കവും ഉണ്ടായിരുന്നില്ല. ആ സമയത്തെക്കാള്‍ കഴിവും സൗകര്യവും അതിന്‌ മുമ്പുണ്ടായിരുന്നിട്ടുമില്ല. അപ്പോള്‍ നബിﷺ പറഞ്ഞു: ”ഇയാള്‍ പറഞ്ഞത്‌ സത്യമാണ്‌. താങ്കള്‍ പോയിക്കൊളളുക, താങ്കളുടെ കാര്യത്തില്‍ അല്ലാഹു തീരുമാനമെടുത്തുകൊള്ളും.’’
    ബനൂസലമക്കാരായ ചിലര്‍ എന്‍റെ പിന്നാലെ വന്നു: ‘താങ്കള്‍ ഇതിന്‍റെ മുമ്പ്‌ കുറ്റമൊന്നും ചെയ്‌തിട്ടില്ലല്ലോ, മറ്റുള്ളവര്‍ ചെയ്‌തതുപോലെ നബിﷺയോട്‌ ചില ഒഴികഴിവുകള്‍ പറഞ്ഞ്‌ അവിടുന്ന്‌ താങ്കള്‍ക്കുവേണ്ടി പാപമോചനം തേടിയാല്‍ മതിയായിരുന്നുവല്ലോ?’ എന്നൊക്കെപ്പറഞ്ഞു എന്നെ ആക്ഷേപിച്ചുകൊണ്ടിരുന്നു. അങ്ങനെ നബിﷺയുടെ അടുക്കല്‍ മടങ്ങിച്ചെന്നു കളവ്‌ പറഞ്ഞാലോ എന്ന്‌ പോലും എനിക്ക്‌ തോന്നി. ‘എന്‍റെ ഈ അനുഭവമുണ്ടായ മറ്റാരെയെങ്കിലും നിങ്ങള്‍ക്കറിയാമോ?’ എന്ന്‌ ഞാന്‍ അവരോട്‌ അന്വേഷിച്ചു. അവര്‍ പറഞ്ഞു: ‘അറിയാം. മുറാറത്തുബ്‌നു റബീഉം(റ), ഹിലാലുബ്‌നുഉമയ്യയും(റ).’ ബദ്‌റില്‍ പങ്കെടുത്തവരും, നല്ലവരുമായിരുന്നു ആ രണ്ടുപേരും. അവര്‍ എനിക്കൊരു മാതൃകയുമാണ്‌. അത്‌ കേട്ടപ്പോള്‍, ഞാന്‍ മറ്റൊന്നിനും മുതിരാതെ എന്‍റെ വഴിക്കുപോന്നു .
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...