
മക്കാ വിജയവും ഹുനൈനിലെ മുന്നേറ്റവും ത്വാഇഫ് ജയിച്ചടക്കിയതും വിശ്വാസികൾക്ക് വലിയ ആത്മ വീര്യം നൽകി. വിജയപതാകയുമേന്തി അവർ മദീനയിലേക്ക് മടങ്ങി. ഈ മുന്നേറ്റ സഞ്ചാരങ്ങൾ ലോകത്ത് മുഴുവൻ ചർച്ചയായി. ധർമ്മത്തെയും ഇസ്ലാമിനെയും സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവർ ആവേശഭരിതരായി. ഇരുട്ടിന്റെയും അധർമ്മത്തിന്റെയും ആളുകൾക്ക് ഇനി എങ്ങനെയാണ് ഇസ്ലാമിനെ തടുക്കാൻ ആവുക എന്ന ആലോചനയും വർദ്ധിച്ചു.
എട്ടുവർഷം കൊണ്ട് നേടിയ അതിജീവനത്തിന്റെയും സ്വാധീനത്തിന്റെയും ഏടുകൾ ലോകത്തേതു ശക്തിയേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്നത്തെ ലോക ശക്തിയായ റോമിനെയും ചെറുതായൊന്നുമല്ല ഇത് സ്വാധീനിച്ചത്. അറേബ്യയിലെ ക്രിസ്ത്യാനികളെയും കൂട്ടുപിടിച്ച് ഒരു സൈനിക സജ്ജീകരണത്തിന് റോം തയ്യാറായി. റോമിന് പൂർണമായും വിധേയപ്പെട്ട് കഴിയുകയോ, റോമിന്റെ കോളനിപോലെ പ്രവർത്തിക്കുകയോ ചെയ്ത ദേശങ്ങളെയാണ് പ്രവാചകൻﷺ അതിജീവിച്ചിരിക്കുന്നത്. ലോകത്ത് മഹാശക്തി എന്ന റോമിന്റെ വിചാരവും, തങ്ങളെ അതിജീവിക്കാൻ ആർക്കും സാധ്യമല്ലെന്ന ചിന്തയും അവരിൽ അഹങ്കാരമുണർത്തി. ലഭ്യമായ മറ്റു സൈനിക സഖ്യങ്ങൾ കൂടി ഉപയോഗപ്പെടുത്തി പ്രവാചകനെﷺയും മദീനയെയും പരാജയപ്പെടുത്തുക എന്നത് അവരുടെ സ്വപ്നമായി മാറി.
ഈ വിവരങ്ങൾ നബിﷺയുടെ കാതിൽ എത്തി. ഇനിയും പ്രതിരോധിച്ചില്ലെങ്കിൽ പടുത്തുയർത്തിയ മഹാശക്തിക്കും വലിയ പ്രഹരം ഏൽക്കേണ്ടി വരുമെന്ന് തിരുനബിﷺ തിരിച്ചറിഞ്ഞു. ലോകത്ത് എവിടെയും ഉള്ള ആളുകൾക്ക് അനന്തമായ മോക്ഷത്തിന്റെയും ഇരുലോക വിജയത്തിന്റെയും മാർഗം കാണിച്ചു കൊടുക്കാൻ ഇസ്ലാമിന്റെ ദൗത്യസംഘങ്ങൾ എല്ലായിടത്തും എത്തേണ്ടതുമുണ്ടായിരുന്നു. സൗമ്യമായ സംവാദങ്ങളിലൂടെയും സുന്ദരമായ സഹവാസത്തിലൂടെയും മാതൃകാപരമായ ജീവിത സമ്പർക്കങ്ങളിലൂടെയുമാണ് പ്രവാചകൻﷺ അത് സാധിച്ചുകൊണ്ടിരുന്നത്. എന്നാൽ ആശയത്തോടും ആദർശത്തോടും ആശയപരമായി അഭിമുഖീകരിക്കാൻ കഴിയാതെ വന്ന വ്യക്തികളും ശക്തികളും ആണ് സൈനികമായി പ്രവാചകനെﷺ നേരിടാൻ ഉദ്ദേശിച്ചത്. അവരെ പ്രതിരോധിക്കേണ്ടതും സത്യത്തെ സംരക്ഷിക്കേണ്ടതും നബിﷺയുടെ ദൗത്യമായി മാറി. ഓരോ ഘട്ടത്തിലും അത് ഭംഗിയായി നിർവഹിച്ചു. ധർമ്മ സംസ്ഥാപനത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ ഒരു സന്നദ്ധ സംഘത്തെ തിരുനബിﷺക്കൊപ്പം ലഭിച്ചു. അവർ സ്വാർത്ഥ താല്പര്യങ്ങൾക്ക് അപ്പുറം അല്ലാഹുവിന്റെയും തിരുദൂതരുടെയും താല്പര്യങ്ങൾക്ക് വേണ്ടി മാത്രം സംഘടിച്ചു.
മദീനയിൽ നിന്ന് 778 കിലോമീറ്റർ ദൂരെ തബൂക്കിൽ വച്ച് റോമൻ സൈന്യവുമായി നേരിടാൻ പ്രവാചകർﷺ നിർബന്ധിതരായി. സിറിയയുടെ ഭാഗമായ ഈ പ്രദേശത്തിന്റെ പരിസരങ്ങൾ മുഴുവൻ റോമൻ അധീനതയിലായിരുന്നു.
നിരന്തരമായ യാത്രകളുടെയും അതിജീവനത്തിന്റെയും അധ്വാനത്തിന്റെയും നാളുകൾ. പരിക്ഷീണിതരായി മദീനയിൽ വന്ന, ആശ്വാസത്തിന്റെ ജീവിതം നയിക്കാൻ ഒരുങ്ങിയ ജനങ്ങൾ. വളരെ പ്രതികൂലമായ കാലാവസ്ഥ. കഠിനമായ ഉഷ്ണവും ജലക്ഷാമവും വിഭവങ്ങളുടെ ദൗർലഭ്യവും. പൊതുവേ ജനങ്ങൾക്ക് മുഴുവനും പ്രതികൂലമായ സാഹചര്യമായിരുന്നു. ഉള്ള കൃഷികൾ വിളവെടുക്കുന്ന സമയമായതുകൊണ്ട് അത് ഉപേക്ഷിച്ചു പോകാനും ആളുകൾക്ക് പ്രയാസമായിരുന്നു.
ഇതെല്ലാം പ്രയാസങ്ങളും പ്രതിസന്ധികളുമായി നിൽക്കുമ്പോഴും, പ്രവാചകൻﷺ ഉദ്ദേശിച്ച റോമിനെതിരെയുള്ള ഒരു നീക്കം മുസ്ലിം സമൂഹത്തിന്റെയും ഇസ്ലാം ഉയർത്തിക്കൊണ്ടുവന്ന സാമൂഹിക ഘടനയുടെയും ശാരീരികമായ നിലനിൽപ്പിന് അനിവാര്യമായിരുന്നു. ഈ തിരിച്ചറിവുകൾ തിരുനബിﷺ സ്വഹാബികളിലേക്ക് പങ്കുവെച്ചു. തബൂക്കിലേക്കാവശ്യമായ സൈനിക നീക്കത്തെ കുറിച്ച് തിരുനബിﷺയോട് അവർ ചർച്ച ചെയ്തു. ദീർഘവും നിരവധി ചെലവുകളും ഉള്ള ഈ യാത്രയ്ക്ക് ആവശ്യമായ വിഭവങ്ങളും ഫണ്ടുകളും സമാഹരിക്കാനുള്ള ചർച്ചകൾ ഉയർന്നുവന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
