Tweet 468

    Tweet 468
    September 25, 2023 • Monday
    Post Header

    മുസ്‌ലിംകൾ മക്കയുടെ ഹൃദയ ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന്റെ അടുത്ത് ദീതുവായിൽ എത്തി. സംഘത്തിലുള്ള മുഴുവനാളുകളും എത്തിച്ചേരാൻ വേണ്ടി കാത്തു നിന്നു. നബിﷺ അവിടുത്തെ ഹരിതസേനയോടൊപ്പം വന്നുചേർന്നു. അവിടുന്ന് ഖസ്‌വാ എന്ന ഒട്ടകത്തിൻമേലായിരുന്നു യാത്ര ചെയ്തിരുന്നത്.
    നബിﷺ മക്കയിലേക്ക് പ്രവേശിച്ചപ്പോൾ ജനാരവം ആദരപൂർവം നബിﷺയെ വരവേറ്റു. അപ്പോൾ അവിടുന്ന് അല്ലാഹുവിനെ ഓർത്ത് വിനയാന്വിതനായി ശിരസ്സ് താഴ്ത്തി. അവിടുത്തെ താടിയെല്ല് ഒട്ടകത്തിന്റെ പൂഞ്ഞയിൽ തട്ടും വിധം അല്ലാഹുവിനെ സാഷ്ടാഗം ചെയ്തു. മഹാ വിജയവും അനുയായി വൃന്ദത്തിന്റെ വിശാലതയും തിരുനബിﷺയെ കൂടുതൽ വിനയാന്വിതരാക്കി. അവിടുന്ന് പറഞ്ഞുകൊണ്ടേയിരുന്നു, “യഥാർഥ ജീവിതം പാരത്രിക ജീവിതമല്ലോ!” അഥവാ ഈ വിജയത്തോടെ എല്ലാം ആവുന്നില്ലെന്ന് സാരം. കറുത്ത തലപ്പാവണിഞ്ഞുകൊണ്ടായിരുന്നു നബിﷺ മക്കയിലേക്ക് പ്രവേശിച്ചത്. അങ്ങനെയാണ് ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ച ഹദീസിൽ അനസ് (റ) റിപ്പോർട്ട് ചെയ്തത്. ചുമലിലേക്ക് തലപ്പാവ് ഇറക്കിയിട്ടിരുന്നു. മക്കയിലെ ഉയർന്ന പ്രദേശമായ കദായ് ഭാഗത്ത് കൂടിയാണ് നബിﷺ മക്കയിലേക്ക് പ്രവേശിച്ചതെന്ന് ആഇശ (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽക്കാണുന്നു.
    മക്കയിലേക്ക് പ്രവേശിക്കുന്ന സമയം ധവള പതാകയായിരുന്നു തിരുനബിﷺ ഉപയോഗിച്ചിരുന്നത് എന്ന് ആഇശ ബീവി(റ)യിൽ നിന്ന് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്നു. ഉഖാബ് എന്ന കറുത്ത കൊടിയും ഉണ്ടായിരുന്നതായി ഇബ്നു ഇസ്ഹാഖ് (റ) ഉദ്ധരിക്കുന്നു. നബിﷺയും സംഘവും മക്കയിലേക്ക് പ്രവേശിക്കുന്ന സമയം മക്കയിലെ സ്ത്രീകൾ അവരുടെ കുതിരകളെ മക്കനകൊണ്ട് മുഖം മറയ്ക്കുന്നത് കണ്ടപ്പോൾ അബൂബക്കറി(റ)നെ നോക്കി തിരുനബിﷺ പുഞ്ചിരിച്ചു. കാദായ് ഭാഗത്ത് കൂടെത്തന്നെ മക്കയിലേക്ക് പ്രവേശിക്കാൻ സുബൈർ ബിൻ അവാമി(റ)നോട് നബിﷺ നിർദേശിച്ചു. ഖാലിദ് ബിനു വലീദി(റ)നോട് ലൈത്വ ഭാഗത്ത് കൂടി പ്രവേശിക്കാനാണ് കൽപ്പന നൽകുന്നത്. നബിﷺയോടൊപ്പമുണ്ടായിരുന്ന സംഘത്തിന്റെ വലതുഭാഗത്തെ നേതാവായിരുന്നു ഖാലിദ് (റ). അസ്‌ലം, സുലൈം, ഗിഫാർ, മുസൈന, ജുഹൈന ഗോത്രങ്ങൾ എല്ലാം അദ്ദേഹത്തിന്റെ കൂടെയായിരുന്നു ഉണ്ടായിരുന്നത്. മക്കയുടെ താഴ്ന്ന പ്രദേശമായിരുന്നു അത്. കഅ്ബയോട് ഏറ്റവും അടുത്ത് പതാക സ്ഥാപിക്കാനാണ് അവരോട് നിർദേശിച്ചത്. നബിﷺയോടൊപ്പമുണ്ടായിരുന്നവരോട് അവരുടെ പതാക ഹുജൂനിൽ നാട്ടി വയ്ക്കാൻ പറഞ്ഞു. പ്രവാചക പത്നി ബിവി ഖദീജ(റ)യുടെ അന്ത്യവിശ്രമസ്ഥാനത്തോടടുത്ത സ്ഥലമാണത്. അഥവാ മക്കയിലെ പ്രസിദ്ധ ഖബർസ്ഥാൻ ജന്നത്തുൽ മുഅല്ലയുടെയടുത്ത്.
    ഇങ്ങോട്ട് പോരിനു വന്നാലല്ലാതെ ആയുധമെടുക്കരുതെന്ന് എല്ലാവരോടും നബിﷺ നിർദേശിച്ചിരുന്നു. ആയുധവും ആംഗ്യങ്ങളും ഇടപെടലുകളും ശ്രദ്ധിക്കണമെന്നായിരുന്നു അവിടുത്തെ കൽപ്പന. എന്നാൽ സഫുവാൻ ബിൻ ഉമയ്യയും ഇക്രിമ ബിൻ അബീ ജഹലും സുഹൈൽബിൻ അംറും ചേർന്ന് ഒരു സംഘത്തെ രൂപപ്പെടുത്തി പ്രതിരോധിക്കാൻ തീരുമാനിച്ചു. അവരെ എല്ലാവരെയും ഖൻദമയിൽ ഒരുമിച്ചു കൂട്ടി. വാർത്തയറിഞ്ഞ് കുറേക്കൂടി ഖുറൈശികൾ വന്നുചേർന്നു. ബനൂബക്കർ, ഹുദൈൽ ഗോത്രക്കാർ ആയുധമണിഞ്ഞു. ‘ഒരുനിലയ്ക്കും മുഹമ്മദ് നബിﷺയെയും അനുയായികളെയും ഒറ്റയടിക്ക് മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല’ – ഇതായിരുന്നു അവരുടെ ശപഥം.
    ഈ സംഘം നേരിട്ട് അഭിമുഖീകരിച്ചത് ഖാലിദി(റ)ന്റെ നേതൃത്വത്തിലുള്ള മുസ്‌ലിംകളെയായിരുന്നു. ഖാലിദും(റ) സംഘവും ശക്തമായി പ്രതിരോധിച്ചു. ഖുറൈശികൾ ആദ്യം ആയുധമെടുക്കുകയും അമ്പെയ്യാനാരംഭിക്കുകയും ചെയ്തു. ഗത്യന്തരമില്ലെന്ന് വന്നപ്പോൾ ഖാലിദും(റ) സായുധ പ്രതിരോധത്തിലേക്ക് നീങ്ങി. ഖുറൈശികളിൽ നിന്ന് 24 പേരും ഹുദൈൽ ഗോത്രത്തിൽ നിന്ന് നാലുപേരും കൊല്ലപ്പെട്ടു. അതോടെ ബാക്കിയുള്ളവർ വിരണ്ടോടി. മലകളുടെ മുകളിലേക്ക് പാഞ്ഞു കയറി. മുസ്‌ലിം സംഘം അവരുടെ പിന്നാലെത്തന്നെ കൂടി. അവരുടെ സംഘം ആകെ ഛിന്നഭിന്നമായി. ഒത്തുകൂടാനോ സംഘമായി നിൽക്കാനോ പറ്റാത്ത വിധം പലസ്ഥലങ്ങളിലായിച്ചിതറി. മക്കം ഫത്ഹിലും മറ്റും മുസ്‌ലിം സൈന്യത്തിന് ചില കോഡ് വാക്കുകളുണ്ടായിരുന്നു. ബനൂ അബ്ദുറഹ്മാൻ എന്നായിരുന്നു പൊതുവേയുള്ള സൂചന വാക്യം. ഖസ്റജ് ഗോത്രക്കാർ ബനൂ അബ്ദുല്ല എന്നും ഹുദൈൽ ഗോത്രക്കാർ ബനൂ ഉബൈദുള്ള എന്ന സൂചന വാക്യവും ഉപയോഗിച്ചു.
    ആധുനിക സൈനിക സംഘങ്ങൾക്കുള്ള നയതന്ത്രപരമായ ഇത്തരം ചിട്ടവട്ടങ്ങൾ പോലും അന്ന് മുസ്‌ലിം സമൂഹത്തിനും സൈനിക ശക്തിക്കും അന്യമായിരുന്നില്ലെന്നാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...