Tweet 467

    Tweet 467
    September 24, 2023 • Sunday
    Post Header

    കരിമ്പട്ടികയിൽ അംറ് ബിൻ ഹിശാമിന്റെ വിമോചിത അടിമ സാറയുമുണ്ടായിരുന്നു. അവൾ നേരത്തെ ഖുറൈശികളിലെ പാട്ടുകാരിയായിരുന്നു. പിന്നീട് മദീനയിലേക്ക് ചെല്ലുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ആ സമയത്ത് അവരുടെ പാട്ടിനെക്കുറിച്ചും മക്കയുടെ സാന്നിധ്യത്തെക്കുറിച്ചും ചോദിച്ചു. ബദ്റിന് ശേഷം മക്കയിൽ പാടാനുള്ള അവസരങ്ങളില്ല എന്നായിരുന്നു അവളുടെ മറുപടി. അവർ ഇസ്‌ലാം സ്വീകരിച്ചപ്പോൾ നബിﷺ അവരെ പരിഗണിക്കുകയും ഒരൊട്ടകവും ഭക്ഷണത്തിനുള്ള വകയും നൽകുകയും ചെയ്തു. പിന്നീട്, അവർ മക്കയിലേക്ക് തന്നെ മടങ്ങി. ഇബ്നു ഖത്തലിന്റെ കൂടെച്ചേർന്ന് നമുക്കെതിരെ ആക്ഷേപ കാവ്യങ്ങൾ ചൊല്ലി. ഇവരുടെ കൈകളിലായിരുന്നു ഹാത്വിബ് (റ) കത്ത് കൊടുത്തയച്ചത്. ആ കത്തായിരുന്നു നബിﷺ സ്വഹാബികളെ അയച്ച് തോട്ടത്തിൽ നിന്ന് പിടിച്ചെടുത്തത്. മക്കാ വിജയത്തിന്റെ ഘട്ടത്തിൽ അവർ ഇത്തരമൊരു പശ്ചാത്തലത്തിലായിരുന്നു. അവർക്ക് കാര്യങ്ങൾ ബോധ്യമാവുകയും വീണ്ടും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഖലീഫ ഉമറി(റ)ന്റെ കാലത്താണ് അവർ മരണപ്പെട്ടത്.
    ഇസ്‌ലാമിനോടും ഇസ്‌ലാമിക സമൂഹത്തോടും അതിക്രൂരമായ നിലപാട് സ്വീകരിക്കുകയും നബിﷺയുടെ പിതൃസഹോദരൻ ഹംസ(റ)യെ വധിച്ചുകളയാൻ മുന്നിൽ നിൽക്കുകയും ചെയ്ത സ്ത്രീയായിരുന്നു ഉത്ബയുടെ മകൾ ഹിന്ദ്. അബൂസുഫിയാന്റെ ഭാര്യ കൂടിയായിരുന്നു അവർ. മക്കാ വിജയത്തോടനുബന്ധിച്ച് അവർ ഇസ്‌ലാം സ്വീകരിക്കുകയും നബിﷺ അവർക്ക് വിട്ടുവീഴ്ച ചെയ്തു കൊടുക്കുകയും ചെയ്തു.
    എത്രമേൽ ക്രൂരമായ നിലപാടുകൾ സ്വീകരിച്ചവർക്കും പശ്ചാത്താപ മനസ്സോടെ വന്നാൽ വിടുതിയും വിട്ടുവീഴ്ചയും അനുവദിക്കാം എന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് നാമിപ്പോൾ വായിച്ചത്. നബിﷺയുടെ ഔദ്യോഗിക ജീവിതത്തിന്റെ സുപ്രധാനമായ കാലങ്ങളെല്ലാം കഴിയാനടുത്തപ്പോഴും ഇനി ഒരാളുടെയും ഒത്താശ വേണ്ടാത്ത വിധം സമൂഹം സ്വയം പര്യാപ്തമായപ്പോഴും നബിﷺ നൽകിയ വിട്ടുവീഴ്ച തുല്യതയില്ലാത്തതാണ്. മാപ്പ് നൽകപ്പെട്ടവരിൽ നിന്ന് ഏതെങ്കിലും ഭൗതികമായ താല്പര്യം തിരുനബിﷺക്കുണ്ടായിരുന്നില്ല. അതിനുള്ള സാഹചര്യവുമായിരുന്നില്ല അവരുടേത്. ആയകാലത്ത് മുഴുവനും പല്ലും നഖവും ഉപയോഗിച്ച് നബിﷺയെയും ഇസ്‌ലാമിനെയും വിമർശിച്ചവർ, പക്ഷേ ഗത്യന്തരമില്ലാതെ വന്നപ്പോൾ ഇസ്ലാം സ്വീകരിച്ചു. എന്നിട്ടുപോലും അവരുടെ മോക്ഷവും പുരോഗതിയുമാണ് പ്രവാചകൻﷺ കാംക്ഷിച്ചത്. അവർക്ക് സമൂഹത്തിന്റെ ഭാഗമാകാനും വളരാനുമുള്ള അവസരങ്ങൾ നൽകി.
    ഇബ്നു ഖത്തലിന്റെ പരിചാരകകളും പാട്ടുകാരികളുമായ അർനബും ഫർതനയും പ്രവാചകരെﷺ ആക്ഷേപിച്ചുകൊണ്ട് പാട്ടുപാടുന്നവരായിരുന്നു. അവരിലൊരാൾ കൊല്ലപ്പെടുകയും ഒരാൾ ഇസ്‌ലാം സ്വീകരിച്ച് നേർവഴിയിൽ വരുകയും ചെയ്തു.
    മക്ക വിജയഘട്ടത്തിൽ നബിﷺയുടെ അടുക്കൽ വന്ന നീണ്ട ഒരു നിരയുണ്ടായിരുന്നു. അവരോടെല്ലാം പ്രതികാരമില്ലെന്നും എല്ലാവർക്കും മാപ്പ് നൽകിയിരിക്കുന്നുവെന്നും തിരുനബിﷺ ആവർത്തിച്ചു പറഞ്ഞു. എന്റെ മുൻഗാമിയായ നബി യൂസഫി(അ)ന്റെ പ്രഖ്യാപനമാണ് ഞാനും നടത്തുന്നത്. എനിക്ക് നിങ്ങൾക്കാരോടും പ്രതികാരമില്ല. ചെറുപ്പത്തിലെ നബിﷺയുടെ ജീവിതവും ശൈലികളുമറിയുന്ന മക്കക്കാരോട് ‘നിങ്ങൾ ഈ പ്രവാചകനിﷺൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് ‘ എന്ന് ചോദിച്ചപ്പോൾ ‘ഔദാര്യവും വിട്ടുവീഴ്ചയുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ‘ എന്നായിരുന്നു അവരുടെ മറുപടി.
    ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിൽ തങ്ങളുടെ നേതാക്കൾക്ക് വഴങ്ങുകയും മുൻഗാമികൾക്ക് വിധേയരാവുകയും ചെയ്ത ജനങ്ങൾ പക്ഷേ, നബിﷺയുടെ തെളിമയാർന്ന ജീവിതത്തെ അംഗീകരിക്കുന്നവരായിരുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പുള്ള 40 വർഷത്തെ മക്ക ജീവിതം ഒരു പുള്ളി പോലും വീഴാത്ത മഹദ് വ്യക്തിത്വത്തെയാണ് മക്കയിൽ അവതരിപ്പിച്ചത്. അതു മറക്കാൻ അന്നാട്ടുകാർക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് അത്തരം ഒരു വ്യക്തിത്വത്തിൽ നിന്ന് നീതിയും കരുണയുമല്ലാതെ അവർ പ്രതീക്ഷിച്ചതുമില്ല. എല്ലാ ആയുധങ്ങളും ഉപയോഗിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചവർ, എല്ലാ പിടിവള്ളികളും നഷ്ടപ്പെട്ടപ്പോൾ സഹായം തേടുമ്പോഴും പ്രവാചക പ്രഭയിൽ നിന്ന് ആർദ്രതയും അനുകമ്പയും പ്രതീക്ഷിക്കുന്നുവെന്ന് വന്നാൽ ആ വ്യക്തിത്വത്തിന്റെ മഹത്വം എത്രമേൽ വലുതായിരിക്കും !
    തിരുനബിﷺയുടെ മഹനീയ വ്യക്തിത്വത്തെ നേരെ ചൊവ്വെ മനസ്സിലാക്കാനുള്ള ശ്രേഷ്ഠ മുഹൂർത്തങ്ങളാണ് സീറാ പഠനത്തിന്റെ മുഴുവൻ സന്ധികളും നമുക്ക് സംഭാവന ചെയ്യുന്നത്. ഔദാര്യത്തിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് നമുക്ക് പഠിപ്പിച്ചു തരുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...