Tweet 469

    Tweet 469
    September 26, 2023 • Tuesday
    Post Header

    സുബൈറും(റ) സംഘവും ഹുജൂനിൽ പതാക നാട്ടിയ സ്ഥലത്തേക്കെത്തിച്ചേർന്നു. അതിനടുത്തുതന്നെയായിരുന്നു തിരുനബിﷺയുടെ ഭവനവും.
    സുബൈറി(റ)ന്റെ സംഘത്തിൽ നിന്ന് രണ്ടുപേരാണ് കൊല്ലപ്പെട്ടത്. അവർക്ക് വഴി പിഴയ്ക്കുകയും ശത്രുപാളയത്തിൽ എത്തിപ്പെടുകയും ചെയ്യുകയായിരുന്നു. മക്കയുടെ ഉയർന്ന ഭാഗത്ത് പൊടിപടലങ്ങളുയർന്നു. കാര്യമന്വേഷിച്ചപ്പോൾ ഖാലിദി(റ)ന്റെ നേതൃത്വത്തിലുള്ള സൈന്യം സൈനിക പ്രതിരോധം നടത്തുന്ന രംഗമാണെന്ന് തിരുനബിﷺ അറിഞ്ഞു. ഖാലിദി(റ)നോട് ആയുധം താഴ്ത്തിവയ്ക്കാൻ ആവശ്യപ്പെടുകയും മറ്റു മുസ്‌ലിം സംഘങ്ങളോടൊപ്പം ചേരാനറിയിക്കുകയും ചെയ്തു.
    ആഘോഷപൂർവം മക്കയിലേക്ക് കടന്നപ്പോൾ മക്കയിലെ ഓരോ ഭവനവും കണ്ട സമയത്ത് നബിﷺ അല്ലാഹുവിനെ സ്തുതിച്ചു. നബിﷺക്ക് വേണ്ടി തയ്യാർ ചെയ്ത ടെന്റിന്റെ അടുത്തെത്തിയപ്പോൾ പ്രിയപ്പെട്ട സ്വഹാബിയായ ജാബിറി(റ)നോട് പറഞ്ഞു, “ജാബിറേ(റ) , നമുക്കിവിടെയാണ് താമസിക്കാനുള്ളത് .
    മക്കാ വിജയത്തിന്റെ ദിവസം തിരുനബിﷺ വിശുദ്ധ ഖുർആനിലെ അൽ ഫത്തഹ് അധ്യായം ഈണത്തിൽ പാരായണം ചെയ്തുകൊണ്ടിരുന്നു. ഇമാം ത്വബ്റാനി(റ)യുടെ നിവേദനപ്രകാരം അല്ലാഹുവിൽ നിന്നുള്ള വിജയവും സഹായവും പ്രഖ്യാപിക്കുന്ന അന്നസ്ർ അധ്യായവും പാരായണം ചെയ്തു കൊണ്ടിരുന്നു. ആശയം ഇങ്ങനെയാണ്. “അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; ജനം കൂട്ടംകൂട്ടമായി അല്ലാഹുവിന്റെ മതത്തില്‍ കടന്നുവരുന്നത് തങ്ങൾ കാണുകയും ചെയ്താല്‍; തങ്ങളുടെ നാഥനെ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.”
    ഹുജൂനിലെത്തിയ നേരം നബിﷺയോടൊപ്പം അവിടുത്തെ പത്നിമാരായ മൈമൂനയും(റ) ഉമ്മു സലമയും(റ) ഉണ്ടായിരുന്നു. താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഹുജൂനിലെ കുടിലിൽ താമസിക്കുമ്പോൾ ‘നബിﷺ ജനിച്ച അവിടുത്തെ സ്വന്തം വീട്ടിലേക്ക് എപ്പോഴാണ് മടങ്ങുക’ എന്ന് പലരും ചോദിച്ചുകൊണ്ടിരുന്നു. അപ്പോൾ നബിﷺ പറഞ്ഞു. “അത് അഖിൽ കച്ചവടം ചെയ്ത് കഴിഞ്ഞുവല്ലോ “. അഥവാ, നബിﷺയുടെ ഭവനം കൈവശം ലഭിച്ച കുടുംബക്കാരനായ അഖിൽ അത് കച്ചവടം ചെയ്തിട്ടുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മക്കയിലെ മറ്റേതെങ്കിലും ഭവനത്തിൽ താമസിക്കാൻ നബിﷺയോട് പലരും ആവശ്യപ്പെട്ടു. പക്ഷേ, അവിടുന്ന് തയ്യാറായില്ല. പകരം ഹുജൂനിലെ താത്ക്കാലിക ഭവനത്തിൽത്തന്നെ താമസം തുടർന്നു. അഞ്ചുനേരവും അവിടെനിന്ന് പള്ളിയിലേക്ക് നടന്നു വന്നു. ആരാധനകൾക്ക് നേതൃത്വം നൽകി.
    നബിﷺ മക്കയിലേക്ക് പ്രവേശിച്ച സമയത്ത് ഒരനുഭവം ഉമ്മു ഹാനി (റ) പറയുന്നത് ഇങ്ങനെയാണ്. “ഞാൻ മക്കയിലെ വീട്ടിലായിരുന്നു. രണ്ടാളുകൾ വന്ന് എന്റടുക്കൽ അഭയം തേടി. ഞാനവർക്ക് അഭയം നൽകി. അതിനു പിന്നാലെ അവിടേക്ക് കടന്നുവന്ന അലി (റ) അവരെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു. അപ്പോൾ ഞാൻ നബിﷺയുടെ വാസസ്ഥലത്തേക്ക് ചെന്നു. രണ്ടുപേർക്ക് അഭയം നൽകിയ വർത്തമാനം നബിﷺയോട് പറഞ്ഞു. അലി(റ)യുടെ നിലപാടും പങ്കുവച്ചു. ഉടനെ നബിﷺ പറഞ്ഞു, നിങ്ങൾ അഭയം നൽകിയവർക്ക് ഞാനും നൽകിയിരിക്കുന്നു. അതുകൊണ്ട് അവർ സുരക്ഷിതരായിരിക്കും. ശേഷം, നബിﷺ കുളിക്കാനൊരുങ്ങി, മകൾ ഫാത്വിമ (റ) മറയൊരുക്കിക്കൊടുത്തു. തുടർന്ന് നബിﷺ എട്ടു റക്അത്ത് ളുഹാ നിസ്കരിച്ചു “.
    ‘നബിﷺയുടെ അന്നേരത്തെ നിസ്കാരം വളരെ ലളിതമായിരുന്നു’ എന്നുകൂടി മഹതി ചേർത്തു പറഞ്ഞിട്ടുണ്ട്.
    പ്രവാചകരുﷺടെ മുന്നേറ്റ ലക്ഷ്യങ്ങൾ സ്വയം താത്പ്പര്യങ്ങളുടെ സംരക്ഷണമായിരുന്നില്ലെന്നും മഹത്തായ ഒരു മൂല്യത്തെ സ്ഥാപിക്കാനും മാനവികതയെ രക്ഷിക്കാനുമായിരുന്നുവെന്നും ഈ വായനകൾ നമുക്ക് തിരിച്ചറിവുതരുന്നു. മക്കാ വിജയത്തിന്റെ ദിവസം പ്രവാചകർﷺ പുലർത്തിയ വിനയവും താഴ്മയും ഈ യാഥാർഥ്യങ്ങളെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു.
    ഈ ദിവസം ഇബിലീസ് തേങ്ങിക്കരയുകയും വിലപിച്ചു കൊണ്ടോടി നടക്കുകയും ചെയ്തു. ഇരുട്ടിന്റെ കൂട്ടാളികൾക്ക് എന്നെന്നേക്കും ലഭിച്ച പ്രഹരമായിട്ടാണ് ഈ പ്രയോഗത്തെയും നാം വായിക്കേണ്ടത്. പിശാചിനും പിശാചിന്റെ കെണി വലയിൽപ്പെട്ടവർക്കും കാലാകാലത്തേക്കുമുള്ള ഒരു ദുഃഖ ദിനമായിരുന്നു അത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...