Tweet 466

    Tweet 466
    September 23, 2023 • Saturday
    Post Header

    നബിﷺ പടത്തൊപ്പിയണിഞ്ഞ് മക്കയിലേക്ക് പ്രവേശിച്ചു. അതഴിച്ചു വച്ചപ്പോൾ ഒരാൾ ഓടി വന്നു പറഞ്ഞു, “അതാ, ഇബ്നു ഖത്തൽ കഅ്ബയുടെ കിസ്’വയുടെ ഉള്ളിൽ കയറിയിരിക്കുന്നു”. അബൂ ബർസയോ(റ) സഈദ് ബിൻ ഹുറൈസോ(റ) ആയിരുന്നു വന്ന് പറഞ്ഞത്. അപ്പോൾ നബിﷺ പറഞ്ഞു, “അദ്ദേഹത്തിന്റെ മേൽ വധശ്ശിക്ഷ നടപ്പിലാക്കുക”. മാപ്പർഹിക്കാത്ത കുറ്റം ചെയ്ത കുറ്റവാളിയാണ് എന്ന് സാരം. സഈദ് ബിൻ ദുഐബ് (റ) അല്ലെങ്കിൽ സഈദ് ബിൻ ഹുറൈസ് (റ) പ്രസ്തുത ശിക്ഷ നടപ്പിലാക്കി. അബൂ ഖത്തൽ ഏറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹം നടത്തിയ കൊലപാതകത്തിന്റെ ശിക്ഷ കൂടിയായിരുന്നു. അതോടെ ആ അധ്യായം അവസാനിച്ചു.
    കരിമ്പട്ടികയിൽ ഇടംപിടിച്ച മറ്റൊരാളുടെ പേര് അബ്ദുല്ലാഹിബിന് സഅ്ദ് ബിൻ അബീ സർഹ് എന്നായിരുന്നു. അദ്ദേഹവും നേരത്തെ ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഇസ്‌ലാം ഉപേക്ഷിച്ചയാളായിരുന്നു. അദ്ദേഹത്തിന് വേണ്ടി ശുപാർശ ചെയ്യാൻ ഉസ്മാൻ (റ) രംഗത്ത് വന്നു. അയാൾക്ക് ആവശ്യമായ സുരക്ഷാ ധനം നൽകി. ശേഷം, അയാൾ വീണ്ടും ഇസ്‌ലാമിലേക്ക് വരുകയും ഇസ്‌ലാമിന്റെ മഹത്വം കൂടുതൽ ഉൾക്കൊള്ളുകയും ചെയ്തു. ഉസ്മാൻ (റ) അദ്ദേഹത്തെ ഭരണച്ചുമതലകൾ പലതും ഏൽപ്പിച്ചു. ഒടുവിൽ സുബ്ഹി നിസ്കാരത്തിൽ സുജൂദിലാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹം ഖുറൈശികളുടെ കൂട്ടത്തിൽ തന്നെ ബുദ്ധിമാനും കാര്യശേഷിയുള്ള ആളുമായിരുന്നു.
    ഈ രണ്ടാമത്തെ സംഭവം ചില പാഠങ്ങൾ കൂടി നമുക്ക് നൽകുന്നുണ്ട്. കരിമ്പട്ടികയിൽ പേര് വന്നവർക്കും രക്ഷപ്പെടാനോ മോചനം നേടാനോ ഉള്ള വഴികൾ അനുവദിച്ചു കൊടുത്തിരുന്നു. ഏതു കുറ്റവാളിയും മന:സ്താപം ഉണ്ടാവുകയും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ ഏതറ്റം വരെയും പരിഗണിക്കാനുള്ള വിശാലത മുസ്‌ലിം സമൂഹത്തിനുണ്ടായിരുന്നു.
    വധശ്ശിക്ഷയ്ക്ക് വിധേയമാക്കപ്പെടാൻ മാത്രം പേര് ഉദ്ധരിക്കപ്പെട്ട മറ്റൊരാളാണ് അബൂജഹലിന്റെ മകൻ ഇക്രിമ. എന്നാൽ, അല്ലാഹു അദ്ദേഹത്തിന് നേർവഴി നൽകി. ഇസ്‌ലാം സ്വീകരിക്കാനും സ്വഹാബികളുടെ ഗണത്തിൽ ഉൾപ്പെടാനും അദ്ദേഹത്തിനു അവസരമുണ്ടായി. പിൽക്കാലത്ത് ഏറെ ആദരിക്കപ്പെടുന്ന സ്വഹാബി പ്രമുഖരിൽ അദ്ദേഹം ഉൾപ്പെട്ടു.
    മക്കാ വിജയത്തിന്റെയന്ന് വധശ്ശിക്ഷയർഹിക്കുന്ന മറ്റൊരാളായിരുന്നു ഹുവൈരിസ് ബിൻ നുഖൈദിർ. അദ്ദേഹം ധിക്കാരിയും പ്രവാചകനെﷺ ഏറെ ആക്ഷേപിച്ച ആളുമായിരുന്നു. നബിﷺയുടെ മകൾ സൈനബ് (റ) മദീനയിലേക്ക് പലായനം ചെയ്തപ്പോൾ പിന്നിൽ നിന്ന് കമ്പുകൊണ്ട് കുത്തി ശല്യം ചെയ്തയാളായിരുന്നു അദ്ദേഹം. അയാൾക്കതിൽ പശ്ചാത്താപ ബോധമോ നേർവഴിയിലേക്കുള്ള വിചാരമോ ഉണ്ടായിരുന്നില്ല. അയാളെ അന്വേഷിച്ചു മുസ്‌ലിം പ്രതിനിധികൾ വീട്ടിലേക്കെത്തി. അയാൾ വീട്ടിലില്ലെന്ന് വീട്ടുകാർ വിവരം നൽകി. അലി(റ)ക്ക് ധാരണയുണ്ടായിരുന്നു അദ്ദേഹം വീട്ടിലുണ്ടെന്ന്. അലി (റ) അത് പ്രതീക്ഷിക്കുകയും വീട്ടിൽ നിന്ന് രക്ഷപ്പെടാനൊരുങ്ങി പുറത്തിറങ്ങിയയാളെക്കടന്നു പിടിക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. അതോടെ ആ അധ്യായവും അവസാനിച്ചു.
    അബ്ബാസ് (റ) എന്നവർ ഫാത്വിമ (റ)യെയും ഉമ്മുക്കുലുസൂമി(റ)നെയും മദീനയിലേക്ക് യാത്രയാക്കാൻ പോയപ്പോഴും ഹുവൈരിസ് ശല്യപ്പെടുത്തിയിരുന്നതായി ഇബ്നു ഹിശാം (റ) ഉദ്ധരിക്കുന്നുണ്ട്.
    മിഖ്’യസ് എന്ന മറ്റൊരാൾ കൂടി കരിമ്പട്ടികയിലുണ്ടായിരുന്നു. അയാൾ പ്രത്യക്ഷത്തിൽ ഇസ്‌ലാം സ്വീകരിക്കുകയും അൻസ്വാരികളിൽ ഒരാളെ വധിക്കുകയും ചെയ്തു. തന്റെ സഹോദരനെ വധിച്ചയാൾ എന്ന നിലയ്ക്കായിരുന്നു ഇങ്ങനെ ഒരു കർമം ചെയ്തത്. എന്നാൽ, തന്റെ സഹോദരൻ കൊല്ലപ്പെട്ടത് ഒരു യുദ്ധത്തിനിടയിൽ ആളുമാറിപ്പോയതിന്റെ പേരിലായിരുന്നു. അതിന് രക്ത മൂല്യം വാങ്ങിയതിനുശേഷമാണ് ഇങ്ങനെ ഒരു പ്രതികാരം അയാൾ ചെയ്തത്. നുമൈല ബിൻ അബ്ദുല്ല (റ) എന്ന സ്വഹാബി അയാളുടെ മേൽ ശിക്ഷ നടപ്പിലാക്കി.
    ഹബ്ബാർ എന്ന മറ്റൊരാൾക്കെതിരെയും വധശ്ശിക്ഷ പ്രഖ്യാപിച്ചിരുന്നു. അയാൾ മുസ്‌ലിംകളെ ഏറെ ശല്യപ്പെടുത്തിയ ആളും നബിﷺയുടെ മകൾ സൈനബ് (റ) മദീനയിലേക്ക് വരുന്ന വഴിയിൽ ശല്യം ചെയ്ത ആളുമായിരുന്നു. അക്കാരണത്താലാണ് നിലത്ത് വീണത്. അന്നുണ്ടായ പരുക്കാണ് മഹതിയുടെ മരണകാരണമായി രേഖപ്പെടുത്തിയത്. മക്കാ വിജയവേളയിൽ അയാൾ വിശ്വാസം പ്രഖ്യാപിക്കുകയും അഭയം തേടുകയും ചെയ്തു. നബിﷺ അയാളുടെ മാപ്പും സ്വീകരിച്ചു. വിശാല ഹൃദയത്തോടെ നബിﷺ അവരെയൊക്കെ പരിഗണിക്കുകയും സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
    വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും ഏറെ അധ്യായങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ചരിത്രത്തിൽ നിന്ന് പലതും പ്രത്യുൽപാദനം നടത്തുന്നവർ ഇത്തരം നിമിഷങ്ങളെ കേൾക്കാനോ വിലയിരുത്താനോ പഠിക്കാനോ ശ്രമിക്കാറില്ല. നബിﷺയുടെ ഓരോ പ്രവർത്തനവും എത്രമേൽ മാനവികമായിരുന്നു എന്ന് ഓരോ സംഭവവും നമ്മളെ കൂടുതൽ ബോധ്യപ്പെടുത്തുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...