Tweet 455

    Tweet 455
    September 12, 2023 • Tuesday
    Post Header

    അബൂ സുഫ്‌യാൻ മകളുടെ വീട്ടിലേക്ക് നടന്നു. മദീന പള്ളിയുടെ മുന്നിലെത്തി അകത്തേക്ക് നോക്കിയപ്പോൾ നബിﷺ അവിടെ ഇരിക്കുന്നുണ്ട്. പക്ഷേ, നേരിട്ട് നോക്കാനോ അഭിമുഖീകരിക്കാനോ ഉൾഭയം അനുവദിച്ചില്ല. അദ്ദേഹം നേരെ മകളുടെയടുത്തേക്ക് തന്നെ ചെന്നു. പിതാവിനെ പെട്ടെന്ന് കണ്ട മകൾ പരിഭ്രമിച്ചു. പിതാവെന്ന നിലയിൽ സ്വീകരിക്കേണമോ അവിശ്വാസി എന്ന നിലയിൽ സ്വീകരിക്കാതിരിക്കണമോ എന്ന ചിന്തയിലായിരുന്നു അവർ. ഏതായാലും പിതാവിനെ സ്വാഗതം ചെയ്തു. അദ്ദേഹം ഇരിക്കാൻ ഒരുങ്ങിയപ്പോഴേക്കും അവിടെയുണ്ടായിരുന്ന പ്രത്യേക വിരിപ്പ് അവർ വേഗം മടക്കി എടുത്തു. അപ്പോൾ അബൂ സുഫ്‌യാൻ മകളോട് ചോദിച്ചു, “ഞാൻ ഈ വിരിപ്പിൽ ഇരിക്കാതിരിക്കാനാണോ അതല്ല, ആ വിരിപ്പ് എനിക്ക് പറ്റാത്തത് കൊണ്ടാണോ നീ അതെടുത്തു മാറ്റിയത് ?” അവർ പറഞ്ഞു. “വിശ്വാസത്തിൽ മാലിന്യമുള്ള ബഹുദൈവവിശ്വാസിയായ താങ്കൾ എന്റെ പുണ്യനബിﷺയുടെ വിരിപ്പിൽ ഇരിക്കാതിരിക്കാൻ വേണ്ടിയാണ് “.
    “അതല്ല മോളേ,
    എന്നെ വിട്ടു പിരിഞ്ഞതിനുശേഷം നിന്റെ നിലപാടുകളെല്ലാം മാറിപ്പോയോ?”
    “ഞാൻ ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനുമായ ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നു. നിങ്ങൾ ശിലകളെയും ബഹുദൈവങ്ങളെയും ആരാധിക്കുന്നു. അല്ലാഹു എനിക്ക് നേർവഴി നൽകി. ഒരു കഴിവുമില്ലാത്ത വസ്തുക്കളെ താങ്കൾ ആരാധിക്കുന്നു. അവിടുന്ന് ഖുറൈശികളുടെ നേതാവും ബുദ്ധിമാനുമല്ലേ! എങ്ങനെയാണ് ഈ വിശ്വാസമെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നത് ?”. മകൾ വിശദീകരിച്ചു. “ഞാൻ എന്റെ പിതാക്കളുടെയും പിതാമഹന്മാരുടെയും വിശ്വാസത്തെ ഉപേക്ഷിക്കുകയോ?” അദ്ദേഹം പ്രതികരിച്ചു.
    മകൾ വഴി നബിﷺയിലേക്ക് ശുപാർശക്കു പ്രതീക്ഷയില്ലാതെ വന്നപ്പോൾ അദ്ദേഹം നേരെ പള്ളിയിലേക്ക് നടന്നു. നബിﷺ അവിടെ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും നടുവിലിരിക്കുകയായിരുന്നു. അതിനിടയിൽ ഇരിക്കുന്ന പല പ്രമുഖരിലേക്കും അബൂസുഫിയാന്റെ കണ്ണ് പതിഞ്ഞു. ഖാലിദും(റ) അംർ ബിൻ അൽ ആസും(റ) ഉസ്മാൻ ബിൻ അഫ്‌ഫാനും(റ) എല്ലാം അവിടെയുണ്ടായിരുന്നു. അവരോട് തന്റേതായ അഭിവാദ്യ വാചകം പറഞ്ഞു. അവർ ഇസ്‌ലാമിന്റെ ഭാഷയിൽ പ്രത്യഭിവാദ്യം ചെയ്തു. പെട്ടെന്ന് നബിﷺയിലേക്ക് തന്നെ ശ്രദ്ധിച്ചു കൊണ്ടദ്ദേഹം സംഭാഷണം തുടങ്ങി.
    “ഞാൻ ഹുദൈബിയ്യ സന്ധിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇപ്പോൾ നേരിട്ട് ഉടമ്പടിയിൽ ചേരാൻ വേണ്ടി വന്നതാണ്. ആ കരാറിന്റെ കാലം ഒരല്പം കൂടി നീട്ടണമെന്നും അഭിപ്രായമുണ്ട് “. അപ്പോൾ നബിﷺ ചോദിച്ചു.
    “ഖുറൈശികൾക്കിടയിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോ? അഥവാ, കരാറിന് വിഘാതമായി അവരെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നാണ് ചോദിച്ചത് “. അത് തുറന്നു സമ്മതിക്കാൻ അബൂ സുഫ്‌യാന് കഴിഞ്ഞില്ല. അയാൾ പറഞ്ഞു, ഖുറൈശികൾ ഇപ്പോഴും ഉടമ്പടിയിലും കരാറിലും തന്നെ തുടരുകയാണ്. ഇടക്കാലത്തുണ്ടായ ലംഘനങ്ങൾ അദ്ദേഹം മറച്ചുവച്ചു. ഖുറൈശികൾ നടത്തിയ കരാർ ലംഘനങ്ങളെക്കുറിച്ച് അബൂ സുഫ്‌യാൻ മറച്ചു വച്ചതിൽ നബിﷺയുടെ അനുചരന്മാർ അയാളെത്തന്നെ രൂക്ഷമായി നോക്കി. മുസ്‌ലിംകൾ മക്കയിലേക്ക് വരുന്നത് തടയാൻ വേണ്ടി പുതിയ പോംവഴിയുമായി അയാൾ വന്നതാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. നബിﷺയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സ്വഹാബികൾ കാതോർത്തു.
    നബിﷺ അവിടുന്ന് ഇങ്ങനെ പറഞ്ഞു. “ഞങ്ങൾക്ക് പ്രത്യേകിച്ച് നിലപാട് മാറ്റങ്ങൾ ഒന്നുമില്ല. ഞങ്ങൾ നേരത്തെയുണ്ടാക്കിയ കരാറിൽത്തന്നെയാണുള്ളത്. അതിൽ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും വരുത്താൻ ആഗ്രഹിക്കുന്നില്ല “. അപ്പോൾ അബൂ സുഫ്‌യാൻ ചോദിച്ചു. “അതിന്റെ കാലാവധി ഒന്ന് പുതുക്കി സ്ഥാപിച്ചാലോ?” നബിﷺ അതിനോടൊന്നും പ്രതികരിച്ചില്ല. പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം മേൽമുണ്ട് വലിച്ചിഴച്ച് നിന്ദ്യനായി എഴുന്നേറ്റു നടന്നു. നബിﷺയോട് ശുപാർശ ചെയ്യാൻ പറ്റുന്ന ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അയാൾ നേരെ അബൂബക്കറി(റ)ന്റെ അടുത്തേക്ക് പോയി. അബൂബക്കറി(റ)നെ പ്രശംസിക്കുകയും നല്ല വർത്തമാനങ്ങൾ പറഞ്ഞ് സന്തോഷിപ്പിക്കുകയും ചെയ്തു. നബിﷺയോട് ശുപാർശിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, അബൂബക്കർ (റ) ഒരു ശതമാനം പോലും വഴങ്ങിയില്ല. ‘ഇത്തരം കാര്യങ്ങളിൽ നബിﷺയോട് സംസാരിക്കാൻ സാധ്യമല്ല’ എന്നു കൂടി അറിയിച്ചു. ബനൂ ഉമയ്യയുടെ നേതാവിനോട് ആരെങ്കിലുമൊക്കെ അനുകൂലമായി പ്രതികരിക്കും എന്ന് അദ്ദേഹം കരുതി.
    മെല്ലെ ഉമറി(റ)ന്റെ അടുക്കലേക്കാണ് പിന്നെ എത്തിയത്. ഉമർ (റ) ഒരു കടുകിട വഴങ്ങിയില്ല. എന്നുമാത്രമല്ല, ‘ഏതുഘട്ടം വരെയും താൻ പ്രതിരോധത്തിലാണുണ്ടാവുക’ എന്ന് പറയുകയും ചെയ്തു. ‘ഞങ്ങൾ കരാറിന്മേൽ ഉറച്ചുനിൽക്കുമെന്നും അതുപ്രകാരമുള്ള തുടർച്ചയാണ് ഞങ്ങളിൽ നിന്ന് ഉണ്ടാവുകയെന്നും’ ഉമർ(റ) തറപ്പിച്ചു പറഞ്ഞു. അബൂ സുഫ്‌യാൻ ആകെ ആശങ്കയിലായി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...