Tweet 454

    Tweet 454
    September 11, 2023 • Monday
    Post Header

    അംറ് ബിൻ സാലിമിന്റെ കവിത കേട്ടപ്പോൾ നബിﷺക്ക് പ്രയാസമായി. വൈകാരികമായി തന്നെ അവിടുന്ന് അതേറ്റെടുത്തു. “നിങ്ങളെ സഹായിച്ചില്ലെങ്കിൽ പിന്നെ എനിക്ക് അല്ലാഹുവിന്റെ സഹായം എങ്ങനെ ലഭിക്കാനാണ് ? ഏതായാലും ഞാൻ നിങ്ങളുടെ സഹായത്തിൽ ഉണ്ടാകും”. അവരോട് തിരുനബിﷺ പ്രതികരിച്ചു. നയതന്ത്ര ചർച്ചകളും സംഭാഷണങ്ങളും കഴിഞ്ഞ് അവർ പോകാനൊരുങ്ങി. അപ്പോൾ നബിﷺ അവരോട് പറഞ്ഞു. “ഖുസാഅക്കു എന്നോടും എനിക്ക് ഖുസാഅയോടും വലിയ ആത്മബന്ധമുണ്ട് “. ശേഷം, അവർക്കൊരു നിർദേശം നൽകി. “നിങ്ങൾ മടങ്ങിപ്പോകുമ്പോൾ താഴ്‌വാരങ്ങളിലൂടെ സഞ്ചരിക്കുക. മുഖ്യ വഴിയിലൂടെ പോകരുത് “. അവർ യാത്ര തിരിച്ചു. ബുദൈൽ ബിനു വർഖാ തീരദേശ വഴി തെരഞ്ഞെടുത്തു. അങ്ങനെ വ്യത്യസ്തങ്ങളായ വഴികളിലൂടെ അവർ സഞ്ചരിച്ചുകൊണ്ടിരുന്നു.
    ഇതേ സമയം തന്നെ മക്കയിൽ ചില ചർച്ചകൾ രൂപപ്പെട്ടു. ‘ഇനിയെന്താണ് ചെയ്യുക? മുഹമ്മദ് നബിﷺഎന്തു സമീപനമായിരിക്കും സ്വീകരിക്കുക? കരാറിനെ നമ്മൾ തന്നെ ലംഘിച്ചു കളഞ്ഞു. ഇനി അവർ ഏതു നടപടി സ്വീകരിച്ചാലും നമ്മളത് സ്വീകരിച്ചേ പറ്റൂ. പ്രത്യാഘാതങ്ങൾ ഇല്ലാതാക്കാൻ എന്താണ് ചെയ്യുക?’ അബൂസുഫ്‌യാന്റെ നേതൃത്വത്തിൽ തന്നെയാണ് ചർച്ചകൾ നടന്നത്. ഒടുവിൽ ഇങ്ങനെയൊരു ധാരണയിലെത്തി. ‘അബൂസുഫ്‌യാന്റെ നേതൃത്വത്തിൽ ഒരു സംഘം മദീനയിലേക്ക് പോകുക. മുഹമ്മദ് നബിﷺയോട് കരാർ പുന:സ്ഥാപിക്കാൻ ആവശ്യപ്പെടുക. വീണ്ടും നമുക്ക് സുരക്ഷയും സമാധാനവും ഉറപ്പിക്കുക’. ചർച്ചയുടെ ഒടുവിൽ അബൂസുഫ്‌യാൻ ഇത് ഏറ്റെടുക്കേണ്ടി വന്നു. അയാൾ യാത്ര തിരിച്ചു. കച്ചവട സംഘത്തിന്റെ നേതാവായും പോരാളികളുടെ മേധാവിയായും സഞ്ചരിച്ച വഴികളിലൂടെ. വിട്ടുവീഴ്ച തേടിയുള്ള അദ്ദേഹത്തിന്റെ സഞ്ചാരം. അതുതന്നെ ചരിത്രപരമായ ഒരു തിരിച്ചു വരവായിരുന്നു.
    പലപ്പോഴും നേർവഴിയുടെ സംഗീതം അദ്ദേഹത്തെത്തേടിയെത്തി. ആലോചനകൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉടക്കിക്കടന്നുപോയി. അപ്പോഴൊന്നും പരിഗണിക്കാനോ കാതോർക്കാനോ കഴിഞ്ഞില്ല. കടന്നുപോയ ദിനങ്ങളിലെ ഒരുപാട് മുഹൂർത്തങ്ങൾ അബൂസുഫ്‌യാന് ഓർമ വന്നു. ‘തൊട്ടടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽപ്പോയി വിശ്വാസം അംഗീകരിച്ച ഖാലിദ് ബിനു വലീദി(റ)നെപ്പോലെ നിങ്ങൾക്കും ഒന്നാലോചിച്ചു കൂടെ’ എന്ന് അദ്ദേഹത്തിന്റെ ആത്മാവിൽ സന്ദേശങ്ങൾ കടന്നുപോയി.
    ഏതായാലും അബൂസുഫ്‌യാനും കൂട്ടുകാരും മദീനയിലേക്കുള്ള വഴിയിലാണ്. ഖുസാഅ ഗോത്രക്കാർ നബിﷺയെക്കണ്ടു വിവരങ്ങൾ പറയുന്നതിനുമുമ്പ് അവിടെ എത്തണമെന്നായിരുന്നു പുറപ്പെടുമ്പോഴുള്ള ഉദ്ദേശ്യം. ഇത് പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു തിരുനബിﷺ ഖുസാഅക്കാരെ വഴിമാറ്റി യാത്രയാക്കിയത്.
    പക്ഷേ, അസ്ഫാനിൽ എത്തിയപ്പോൾ ബുദൈൽ ബിൻ വർഖാഇനെ അബൂ സുഫ്‌യാൻ കണ്ടുമുട്ടി. അദ്ദേഹം ചോദിച്ചു, “അല്ല നിങ്ങൾ മദീനയിൽപ്പോയിട്ട് വരുകയാണോ? മുഹമ്മദ് നബിﷺയെക്കണ്ടു കാര്യങ്ങൾ ധരിപ്പിച്ചുവോ?” ബുദൈൽ പറഞ്ഞു. “ഞങ്ങൾ കടൽത്തീരത്ത് കൂടി സഞ്ചരിക്കുകയാണ്. ഞങ്ങളോടൊപ്പം സംഘങ്ങളെ ചേർക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിലാണ് “. അപ്പോൾ അബൂ സുഫ്‌യാൻ എടുത്തു ചോദിച്ചു. “നിങ്ങൾ മുഹമ്മദ് നബിﷺയെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചില്ലേ?”
    “ഇല്ല, ഞങ്ങൾ അങ്ങനെയൊന്നും ധരിപ്പിക്കാൻ പോയില്ല “. അബൂ സുഫ്‌യാന് അതത്ര ബോധ്യമായില്ല. ബുദൈലും കൂട്ടുകാരും മക്കയിലേക്കുള്ള വഴിയിൽ നീങ്ങിക്കഴിഞ്ഞപ്പോൾ അവർ തമ്പടിച്ചിരുന്ന സ്ഥലം അദ്ദേഹം പരിശോധിച്ചു. ‘ബദ്റിൽ പ്രയോഗിച്ച അതേ തന്ത്രത്തോടെ. ഒട്ടകത്തിന്റെ കാഷ്ടങ്ങൾ എടുത്ത് പരിശോധിച്ചു നോക്കി. അതിൽ ഈത്തപ്പഴത്തിന്റെ കുരു കണ്ടപ്പോൾ അദ്ദേഹം അല്ലാഹുവിൽ സത്യം ചെയ്തു പറഞ്ഞു. ഇവർ തീർച്ചയായും മദീനയിൽപ്പോയിട്ട് വരുകയാണ്. അതുകൊണ്ടാണ് ഒട്ടകക്കാട്ടങ്ങളിൽ ഈ സ്വഭാവം കാണുന്നത് ‘.
    ഈ രംഗങ്ങൾ ലൈവ് ആയിക്കണ്ടുകൊണ്ടെന്ന പോലെ നബിﷺ അനുയായികളോട് മദീനയിൽ വച്ച് സംസാരിച്ചു. “അബൂ സുഫ്‌യാൻ കരാർ വീണ്ടും ഉറപ്പിക്കാൻ വരുന്നതുപോലെയുണ്ടല്ലോ “.
    അബൂ സുഫ്‌യാൻ സ്വയം നിന്ദ്യനായതുപോലെ വിചാരിച്ചു മുന്നോട്ടു നീങ്ങുകയായിരുന്നു. ഖുറൈശികളുടെ നേതാവും സൈന്യത്തിലെ അവസാനവാക്കുമായിരുന്ന താൻ ശത്രുക്കളുടെ പാളയത്തിലേക്ക് ഉടമ്പടിയുടെ കാലം നീട്ടിക്കിട്ടാൻ വേണ്ടി യാത്ര ചെയ്യുന്നു. കാര്യങ്ങളുടെ തീരുമാനം മുഹമ്മദ് നബിﷺയുടെ കൈയിലാണ്. വേണമെങ്കിൽ നീട്ടിത്തരാം; അല്ലെങ്കിൽ നിരസിക്കാം. കാര്യങ്ങളുടെ യാഥാർഥ്യം ആലോചിച്ചപ്പോൾ അബൂസുഫിയാന് സ്വയം നിസ്സാരത അനുഭവപ്പെട്ടു. പക്ഷേ, എന്തുചെയ്യാൻ ഖുറൈശികളുടെ മോക്ഷത്തിന് ഇതല്ലാതെ മറ്റൊരു മാർഗവുമില്ല. മദീനയുടെ അതിർത്തിയിലേക്ക് അബൂസുഫ്‌യാന്റെ പാദങ്ങളമർന്നു. ആദ്യം എങ്ങോട്ടാണ് പോവുക ? ആരെയാണ് കാണുക ? അപ്പോഴാണ് സ്വന്തം മകളെ ഓർമ വന്നത്. അവൾ ഇപ്പോൾ പ്രവാചകന്റെﷺ പത്നിയാണ്. വിശ്വാസികളുടെ മാതാവാണ്. ഏതായാലും പിതാവ് എന്ന ബന്ധം മുറിയില്ലല്ലോ. അത് മുന്നിൽ വച്ച് അവരുടെ അടുത്തേക്ക് തന്നെ കടന്നു ചെല്ലാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...