Tweet 441

    Tweet 441
    August 29, 2023 • Tuesday
    Post Header

    ദാതു രിഖാ വേളയിലെ മറ്റൊരു സംഭവം ഇങ്ങനെ വായിക്കാം. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. ജാബിർ(റ) പറയുന്നു. ഞങ്ങൾ ദാതു രിഖാഇലേക്ക് പോവുകയായിരുന്നു. ഹിർറ എന്ന സ്ഥലത്തെത്തിയപ്പോൾ ഗ്രാമീണയായ ഒരു സ്ത്രീ നബി‍ﷺയെ സമീപിച്ചു. അവരോടൊപ്പം ഒരു മകനും ഉണ്ടായിരുന്നു. മകന് പിശാചിന്റെ ശല്യം ഉണ്ടെന്നും അതിന് ശമനം വേണമെന്നും അവർ നബി‍ﷺയോട് ആവലാതിപ്പെട്ടു. നബി‍ﷺ ആ കുഞ്ഞിന്റെ വായ തുറന്ന് അവിടുത്തെ ഉമിനീർ നൽകി. ശേഷം, ഇങ്ങനെ പറഞ്ഞു. ഞാൻ അല്ലാഹുവിന്റെ ദൂതനാണ് അല്ലാഹുവിന്റെ ശത്രുവായ നീ പരാജയപ്പെടുക. മൂന്നു പ്രാവശ്യം ഇതാവർത്തിച്ചു. തുടർന്നു നബി‍ﷺ ആ സ്ത്രീയോട് പറഞ്ഞു. ഇക്കാര്യത്തിൽ നിങ്ങളിനി ഭയക്കേണ്ടതില്ല. അല്ലാഹു പരിരക്ഷ നൽകി കൊള്ളും.
    രോഗശമനത്തിന് മരുന്നു നിർദ്ദേശിക്കുകയും മരുന്നുകളെ സ്വീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകൻ‍ﷺ ആത്മീയമായ രോഗശമന മാർഗങ്ങളും പഠിപ്പിച്ചിട്ടുണ്ട്. മരുന്നുകൊണ്ടായാലും മന്ത്രം കൊണ്ടായാലും രോഗം ശമിപ്പിക്കുന്നവൻ സ്രഷ്ടാവായ അല്ലാഹുവാണ്. അവൻ തന്നെ രോഗശമനത്തിന് വിവിധ ഉപാധികൾ ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഒന്നു മാത്രമാണ് നാം സ്വീകരിക്കുന്ന പൊതുവായ ഭൗതികമായ മരുന്നുകൾ. മരുന്നിലൂടെ മാത്രമേ ശമനമുള്ളൂ എന്ന് പറയുന്നതും മന്ത്രത്തിലൂടെ മാത്രമേ രോഗശമനം ലഭിക്കൂ എന്ന് വിശ്വസിക്കുന്നതും ശരിയല്ല. രോഗം, രോഗി, മരുന്ന്, ശമനം ഇതെല്ലാം പരമാധികാരിയായ അല്ലാഹുവിന്റെ പരമ നിയന്ത്രണത്തിൽ തന്നെയാണുള്ളത് എന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം. ഈയൊരു വിശ്വാസത്തിലും മാനദണ്ഡത്തിലും നിന്നുകൊണ്ടാണ് മരുന്നിനെയും മന്ത്രത്തെയും മതവും മതവിശ്വാസികളും സമീപിക്കുന്നത്.
    പ്രവാചകരു‍ﷺടെ ഉമിനീർ കൊണ്ട് രോഗശമനം ലഭിച്ച പല ചിത്രങ്ങളും നാം വായിച്ചു പോയി. ലോകത്ത് അനുഗ്രഹീതമായ മുഴുവൻ വസ്തുക്കളിലും അനുഗ്രഹം നിക്ഷേപിച്ച സ്രഷ്ടാവ്, അവന്റെ ഇഷ്ടദാസനായ ദൂതന്റെ ഉമിനീരിൽ ശമനവും സുഗന്ധവും വെച്ചിട്ടുണ്ട്. അത് നേരിട്ട് അനുഭവിക്കാൻ അനുയായികൾക്ക് അവസരം ലഭിക്കുകയും അവർ അത് ഏറ്റുപറയുകയും അതിന്റെ സന്തോഷം പങ്കുവെക്കുകയും ചെയ്ത നിരവധി ചരിത്ര രേഖകളും ഉണ്ട്.
    ഉമിനീരോ എന്ന് മാത്രം ചോദിച്ചു കൊണ്ട് സാധാരണ മനുഷ്യരുടെ ഉച്ഛിഷ്ടങ്ങളെ വായിക്കുന്നതുപോലെ പ്രവാചകന്മാരുടെ തിരുശേഷിപ്പുകളെ വായിച്ചു തള്ളാൻ പാടില്ല. നാം പ്രകൃതിയിൽ നിന്ന് സ്വീകരിക്കുന്ന പല മരുന്നുകളും പല ജീവജാലങ്ങളുടെയും അവശിഷ്ടങ്ങളോ ഉപയോഗിച്ച് ഒഴിവാക്കിയ വസ്തുക്കളോ ഒക്കെയായിരിക്കും. അവയിലൊക്കെ ശമനവും പുണ്യവും വെച്ച പടച്ചവൻ, അവന്റെ പുണ്യദൂതനിലെ അവശിഷ്ടങ്ങളിൽ ശമനം വെച്ചു കൂടാ എന്ന വാദം ന്യായരഹിതവും യുക്തിഹീനവുമാണ്. കസ്തൂരിമാനിൽ നിന്ന് ലഭിക്കുന്ന സുഗന്ധവും തേനീച്ചയിൽ നിന്ന് ലഭിക്കുന്ന തേനും അത്തരം ജീവികളുടെ അവശിഷ്ടങ്ങളോ വേസ്റ്റുകളോ തന്നെയാണ്. പക്ഷേ, അവകളിൽ ശമനമോ തീർത്ഥമോ സുഗന്ധമോ ഒക്കെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് വെച്ചിരിക്കുന്നു എന്നതാണ് ശരി.
    വസ്തുതകളെ വസ്തുതകളായി പഠിക്കാനും അപഗ്രഥിക്കാനും നമുക്കെപ്പോഴും സാധിക്കണം. കേവലം വൈകാരികമായും നമുക്കറിയുന്ന പരിമിതമായ ജ്ഞാനപരിധിയിൽ നിന്നുകൊണ്ടും വായിക്കുകയോ വിശദീകരിക്കുകയോ ചെയ്യുമ്പോഴാണ് അബദ്ധങ്ങൾ കടന്നു കൂടുന്നത്.
    മൂന്ന് മുട്ടകളുമായി ബന്ധപ്പെട്ട ഒരു കഥ കൂടി ജാബിർ(റ) ഇവിടെ പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു കൂട്ടിൽ നിന്ന് കിട്ടിയ മൂന്നു മുട്ടയുമായി നബി‍ﷺയെ സമീപിച്ചു. അതിനൊപ്പം റൊട്ടിയോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ല. പാചകം ചെയ്ത മുട്ടയുമായി ഞാൻ നബി‍ﷺയുടെ അടുത്തേക്ക് വീണ്ടും എത്തി. കൂടെ കഴിക്കാൻ ഒന്നുമില്ലാതിരുന്നിട്ടും അതിൽ നിന്ന് മാത്രം നബി‍ﷺയും അനുയായികളും കഴിച്ചു തുടങ്ങി. ഒടുവിൽ പാത്രം ജാബിറി(റ)ന്റെ അടുത്ത് എത്തി. അവിടെയുണ്ടായിരുന്ന എല്ലാവരും ഭക്ഷിച്ചു കഴിഞ്ഞെങ്കിലും അതിൽനിന്ന് ഒരല്പം പോലും ഭക്ഷണം കുറവു വന്നിരുന്നില്ല. ഞാനും അതിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ നേരത്തെ തന്നെ യാത്ര തുടർന്നു.
    ഭക്ഷണവർധനവുമായി ബന്ധപ്പെട്ട നിരവധി അത്ഭുതങ്ങൾ നബി ജീവിതത്തിൽ നിന്ന് നാം വായിച്ചു പോയിട്ടുണ്ട്. പ്രവാചക ജീവിതത്തിൽ ഉണ്ടായ അമാനുഷിക സംഭവങ്ങളുടെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെ ഇത്തരം അധ്യായങ്ങളും സന്ദർഭങ്ങളുമാണ്. അതുകൊണ്ടുതന്നെ നബികീർത്തന വരികളിൽ ഈ വിശേഷം വച്ചുകൊണ്ടുള്ള ആലാപനങ്ങളും നിരവധി വായിക്കാൻ കഴിയും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...