
നബിﷺയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും നാളുകൾ അവസാനിച്ചില്ല. ജൂതന്മാരുടെ പക അവസാനിച്ചില്ല. വിശിഷ്യാ, ബനൂ നളീർ ഏതുവിധേനെയും ഇസ്‌ലാമിനെയും പ്രവാചകരെയും പരാജയപ്പെടുത്താനുള്ള വഴികൾ ആലോചിച്ചു കൊണ്ടിരുന്നു. മദീനയിൽ നിന്ന് ഖൈബറിൽ എത്തിയ അവർക്ക് ആവാസ രീതികൾ ഒന്നും വേണ്ടപോലെ അനുയോജ്യമായില്ല. ഇനിയെന്തായാലും ഒരു മഹാസഖ്യം രൂപീകരിച്ച് പ്രവാചകർക്കെതിരെ തിരിയാൻ തന്നെ അവർ ശ്രമിച്ചു. അതിന്റെ ഫലമായി അവരുടെ പ്രമുഖ നേതാക്കൾ ഗോദയിലിറങ്ങി. ഹുയയ് ബിൻ അഖ്തബ്, കിനാന:, ഹൗദ ബിൻ ഖൈസ്, അബൂ ആമിർ അൽ ഫാസിഖ് എന്നീ ജൂത നേതാക്കൾ മക്കയിലെത്തി. ഖുറൈശീ നേതാക്കളെക്കണ്ടു. നബിﷺക്കെതിരെ സംഘടിതമായ ഒരു യുദ്ധത്തെക്കുറിച്ച് സംസാരിച്ചു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് ശക്തമായ ഒരുടമ്പടിയിൽ ഒന്നിച്ചു നിന്ന് മുഹമ്മദ് നബിﷺക്കെതിരെ ഒരു സഖ്യസംഘത്തെ രൂപപ്പെടുത്താം. ഇത് കേട്ടതോടെ ഖുറൈശികൾക്ക് ആവേശമായി. ബദറുൽ മൗഇദിൽ നിന്ന് പിൻമാറിയതിന്റെ ജാള്യത്തിൽ നിന്ന് രക്ഷപ്പെടാനും ശക്തമായ ഒരാക്രമണം നടത്താനും അവസരം ലഭിക്കുമെന്ന് അവർ ആഗ്രഹിച്ചു.
അബൂസുഫ്‌യാൻ പറഞ്ഞു. മുഹമ്മദ് നബിﷺക്കെതിരെ നമ്മോടൊപ്പം നിൽക്കുന്നവരാണ് നമുക്കേറ്റവും പ്രിയപ്പെട്ടവർ. ശേഷം, ഖുറൈശി പ്രമുഖരിൽ നിന്ന് അമ്പത് പേരെ അദ്ദേഹം ഒരുമിച്ചു കൂട്ടി. ജൂത പ്രമുഖരുമായി അവർ സംസാരിച്ചു. ശേഷം കഅ്ബയുടെയും അതിന്റെ കിസ്’വ അഥവാ കഅ്ബാലയത്തെ കവർ ചെയ്തിരിക്കുന്ന വിരിപ്പിന്റെയും ഇടയിൽ വച്ച് രണ്ടു കക്ഷികളും തമ്മിൽ കരാറിലേർപ്പെട്ടു. ചങ്കുകൾ ചേർത്ത് ഉടമ്പടി ചെയ്തു. മുഹമ്മദ് നബിﷺക്കെതിരിൽ നമ്മുടെ ശബ്ദം ഒന്നായിരിക്കും എന്നവർ ഉറപ്പിച്ചു.
തുടർന്ന് അബൂസുഫ്‌യാൻ വേദക്കാരായ ജൂതന്മാരോട് ചോദിച്ചു. “നിങ്ങൾ ആദ്യ വേദത്തിൻ്റെ ആളുകളാണല്ലോ. ഞങ്ങളും മുഹമ്മദ് നബിﷺയും തമ്മിലുള്ള വിയോജിപ്പുകൾ ഏതൊക്കെ വിഷയങ്ങളിലാണ്?ഞങ്ങളുടെ മതമാണോ മെച്ചപ്പെട്ടത് അതല്ല, മുഹമ്മദ് നബിﷺയുടേതാണോ? ഞങ്ങൾ കഅ്ബയുടെ പരിപാലകരാണ്. നേർച്ച മൃഗങ്ങളെ ബലി നടത്തുന്നവരാണ്. മക്കയിലെ തീർഥാടകർക്ക് പാനം നൽകുന്നവരാണ്. ബിംബങ്ങളെ ആരാധിക്കുന്നവരാണ് “. അപ്പോൾ ജൂതന്മാർ പ്രതികരിച്ചു. “ഞങ്ങൾക്ക് നിങ്ങളോടാണ് കൂടുതൽ കടപ്പാടുള്ളത്. നിങ്ങൾ വിശുദ്ധ ഭവനത്തെ ആദരിക്കുന്നു. തീർഥാടകർക്കു തീർഥം നൽകുന്നു. മൃഗങ്ങളെ ബലിദാനം നടത്തുന്നു. നിങ്ങളുടെ മുൻഗാമികൾ ആരാധിച്ചതിനെ ആരാധിക്കുന്നു. നിങ്ങളാണ് ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർ “.
യഥാർഥത്തിൽ ഇത് വേദക്കാരുടെ അവസരവാദമായിരുന്നു. അവർ മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തിനു വിരുദ്ധമായ ഏകദൈവ വിശ്വാസികളായിരുന്നു. ആ അർഥത്തിൽ നബിﷺയോടായിരുന്നു അവർക്ക് കടപ്പാടുണ്ടാകേണ്ടിയിരുന്നത്. പക്ഷേ, അസൂയയും വിദ്വേഷവും അവരെ അവസരവാദികളാക്കി. അവരെ അടിസ്ഥാന വിശ്വാസം മാറ്റിപ്പറയിച്ചു. ഇക്കാര്യം ഖുർആൻ വ്യക്തമാക്കുന്നത് നോക്കൂ. നാലാം അധ്യായം അൻപതു മുതൽ അമ്പത്തിനാല് വരെയുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെയാണ്. “അവര്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നതെങ്ങനെയെന്ന് നോക്കൂ? പ്രകടമായ പാപമായിട്ട് അതു തന്നെ മതി. വേദവിജ്ഞാനത്തില്‍ നിന്നൊരു വിഹിതം ലഭിച്ചവരെ തങ്ങൾ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.
അറിയുക: അല്ലാഹു ശപിച്ചവരാണവര്‍. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും തങ്ങൾക്കു കണ്ടെത്താനാവില്ല. അതല്ല; അവര്‍ക്ക് അധികാരത്തിലെന്തെങ്കിലും പങ്കുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരതില്‍ നിന്ന് ഒന്നും ജനങ്ങള്‍ക്ക് നല്‍കുമായിരുന്നില്ല. അതല്ല; അല്ലാഹു തന്റെ ഔദാര്യത്തില്‍നിന്ന് നല്‍കിയതിന്റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്റാഹീം കുടുംബത്തിന് നാം വേദവും തത്ത്വജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്കു നാം അതിമഹത്തായ ആധിപത്യവും നല്‍കി. അവരില്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചവരുണ്ട്. അതില്‍നിന്ന് പിന്തിരിഞ്ഞവരുമുണ്ട്. അവര്‍ക്ക് കത്തിക്കാളും നരകാഗ്നി തന്നെ മതിയാകുന്നതാണ്.“
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
