Tweet 381

    Tweet 381
    June 30, 2023 • Friday
    Post Header

    ബനുൽ മുസ്തലഖിന്റെ ആരവങ്ങളടങ്ങി. കപട വിശ്വാസികളുടെ നേതാവ് ഇബ്നു ഉബയ്യിന്റെ കുതന്ത്രങ്ങൾ പലതും പാളി. എന്നാലും അവർക്കു പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു എന്ന ആശ്വാസത്തിലാണ് നേതാവും സംഘവും. ഇനിയങ്ങോട്ട് എന്തൊക്കെ ചെയ്യാനാവും എന്ന ആലോചനയിൽക്കഴിയുകയാണവർ. അതിനിടയിൽ ഒരു സംഭവമുണ്ടായി. റാഫിഉ ബിൻ ഖദീജ് പറഞ്ഞു. ‘ഉബാദത് ബിൻ സ്വാമിത് (റ) ഇബ്നു ഉബയ്യിനോട് പറയുന്നത് ഞാൻ കേട്ടു. ”അല്ലയോ ഇബ്നു ഉബയ്യേ, നിന്നെക്കുറിച്ചു ഖുർആൻ അവതരിക്കുന്നതിനു മുമ്പ് നീ നബിﷺയെ സമീപിക്കുക. അവിടുന്ന്‌ നിനക്ക് വേണ്ടി അല്ലാഹുവിനോട് മാപ്പിരന്നു കൊള്ളും”. അതുകേട്ടയുടൻ അവൻ അവഗണനയോടെ തല തിരിച്ചു കളഞ്ഞു. അപ്പോൾ ഉബാദ (റ) പറഞ്ഞു. ”നീ ഈ തലതിരിച്ചതിനെക്കുറിച്ചു അല്ലാഹു സൂക്തം അവതരിപ്പിക്കുക തന്നെ ചെയ്യും. നാളെ ആളുകൾ അത് പാരായണം ചെയ്തു നിസ്കരിക്കും”.
    അന്നത്തെ ദിവസം നബിﷺ യാത്രയ്ക്കൊരുങ്ങി. വാഹനത്തെ ഉഷാറാക്കി. വേഗം സഞ്ചരിക്കാൻ വേണ്ടി സാധാരണ പോലെ ‘ഹുൽ ഹുൽ’ എന്നൊക്കെപ്പറഞ്ഞു റെഡിയാക്കുകയായിരുന്നു. സൈദ് ബിൻ അർഖം (റ) നബിﷺക്കഭിമുഖമായി യാത്രയ്ക്കൊരുങ്ങി വരുന്നുണ്ടായിരുന്നു. അപ്പോഴേക്കും നബിﷺക്ക് ഇലാഹീ സന്ദേശം അഥവാ, വഹ്’യ് അവതരിച്ചു. അവിടുത്തെ നെറ്റിത്തടത്തിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു തിളങ്ങി. വാഹനത്തിന്റെ കാലുകൾക്ക് ഭാരം അനുഭവപ്പെട്ടു. എനിക്ക് മനസ്സിലായി വഹ്’യ് അവതരിക്കുകയാണെന്ന്. ‘എന്റെ ആശയം ശരിവച്ചിരുന്നെങ്കിൽ’ എന്ന്‌ ഞാനാഗ്രഹിച്ചു. സൈദ് (റ) പറയുന്നു. ‘നബിﷺ എന്റെ ചെവിയിൽ പിടിച്ചുയർത്തി. വാഹനത്തിന്മേലിരുന്ന ഞാൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റു പോയി. ശേഷം, ആകാശത്തേക്കുയർത്തിയിട്ട് പറഞ്ഞു, ”നീ കേട്ടത് ശരിയായിരിക്കുന്നു. നിന്റെ വർത്തമാനം അല്ലാഹു ശരി വച്ചിരിക്കുന്നു”.
    അതോടെ വിശുദ്ധ ഖുർആനിലെ അറുപത്തിമൂന്നാം അധ്യായം ‘അൽമുനാഫിഖൂൻ’ അവതരിച്ചു. അതിൽ ആദ്യാന്തം ഇബ്നു ഉബയ്യിനെ പരാമർശിച്ചു കൊണ്ടുള്ള പ്രമേയമായിരുന്നു. പിന്നീടങ്ങോട്ട് ഇബ്നു ഉബയ്യ് എന്ത് ചെയ്താലും അയാളുടെയാളുകൾത്തന്നെ അയാളെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യാൻ തുടങ്ങി. ആ സമയത്തു നബിﷺ ഉമർ ബിൻ അൽഖത്വാബി(റ)നെ വിളിച്ചിട്ട് പറഞ്ഞു. ”അന്ന് നിങ്ങൾ അവനെ വധിക്കാൻ സമ്മതം ചോദിച്ചപ്പോൾ ഞാൻ സമ്മതം നൽകിയിരുന്നെങ്കിൽ എത്രയോ ആളുകൾ പ്രകോപിതരാകുമായിരുന്നു. എന്നാൽ, ഇന്നു ഞാൻ പറഞ്ഞാൽ എങ്ങനെയുണ്ടാകും. ആരെങ്കിലും എതിർക്കുമോ?” അപ്പോൾ ഉമർ (റ) പറഞ്ഞു. ”മുത്തു നബിﷺയുടെ കാര്യം തന്നെയാണ് എന്റെ കാര്യത്തെക്കാൾ ഏറെ മഹത്വവും ശ്രേഷ്ഠവും”.
    പ്രസ്തുത അധ്യായത്തിന്റെ ഒന്നുമുതൽ എഴുവരെ സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം. “കപട വിശ്വാസികള്‍ തങ്ങളുടെയടുത്ത് വന്നാല്‍ അവര്‍ പറയും: ‘തീര്‍ച്ചയായും അവിടുന്ന് അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു’. അല്ലാഹുവിനറിയാം തീര്‍ച്ചയായും തങ്ങൾ അവന്‍റെ ദൂതനാണെന്ന്‌. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു.
    തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ. അത്‌, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവർ (കാര്യം) ഗ്രഹിക്കുകയില്ല. തങ്ങൾ അവരെക്കാണുകയാണെങ്കില്‍, അവരുടെ ശരീരങ്ങള്‍ തങ്ങളെ അദ്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം, തങ്ങൾ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരി വച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ശബ്ദവും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവർ ശത്രുക്കളാകുന്നു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌? നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി തങ്ങൾക്കു കാണുകയും ചെയ്യാം. തങ്ങൾ അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചാലും പ്രാര്‍ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവർ (അവിടെ നിന്ന്‌) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്‍റേതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്മാര്‍ കാര്യം ഗ്രഹിക്കുന്നില്ല.“
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...