Tweet 383

    Tweet 383
    July 2, 2023 • Sunday
    Post Header

    ഖുറൈശികൾ ആവേശഭരിതരായി. ജൂതന്മാർക്ക് എല്ലാവിധ പിന്തുണയും നൽകി അവർ പോരാട്ട സജ്ജരായി. ജൂതന്മാർ ഗത്ഫാനിലേക്ക് പോയി , അവരുടെ സഖ്യം ആവശ്യപ്പെട്ടു. ഖൈബറിലെ തോട്ടങ്ങളിൽ നിന്നും ഒരു വർഷത്തെ കാരക്ക മുഴുവൻ അവർക്കു ഉപഹാരമായി നൽകാമെന്നു വാഗ്ദാനം ചെയ്തു. ഖുറൈശികൾ പിന്തുണ നൽകുന്ന വിവരം അവരെയറിയിച്ചു. അതോടെ അവരും സഖ്യം ചേരാമെന്നുറപ്പിച്ചു. തുടർന്നു ബനൂ സുലൈം ഗോത്രത്തെ സമീപിച്ചു. ഖുറൈശികൾ പുറപ്പെടുമ്പോൾ ഞങ്ങളും ഒപ്പം ചേർന്നുകൊള്ളാമെന്നു അവർ വാഗ്ദാനം ചെയ്തു.
    പട പുറപ്പെടാനായി. മക്കയിലെ ദാറുന്നദ്’വയിൽ പതാക നാട്ടി. അവിടെ നിന്ന് ഉസ്മാൻ ബിൻ തൽഹ: അതിന്റെ വാഹകനായി. നാലായിരം പേർ മക്കയിൽ നിന്നു പുറപ്പെടാൻ സജ്ജരായി. ആയിരത്തി അഞ്ഞൂറ് ഒട്ടകങ്ങളും മുന്നൂറ് കുതിരകളും ഒപ്പമുണ്ടായിരുന്നു. മർറു ളഹ്റാനിൽ എത്തിയപ്പോൾ സുഫിയാൻ ബിൻ അബ്ദു ശംസിൻ്റെ നേതൃത്വത്തിൽ എഴുന്നൂറംഗ സൈന്യം കൂടെച്ചേർന്നു. അബൂ അബിൽഅവർ എന്നറിയപ്പെടുന്ന അദ്ദേഹം പിൽക്കാലത്ത് മുആവിയ(റ)ക്കൊപ്പം സ്വിഫീനിൽ പങ്കെടുത്തിരുന്നു. ത്വൽഹത് ബിൻ ഖുവൈലിദുൽ അസദിയുടെ നേതൃത്വത്തിൽ ബനൂ അസദ് ബിൻ ഖുസൈമയും ഖുറൈശികൾക്കൊപ്പം ചേരാൻ പുറപ്പെട്ടു. ത്വൽഹത് പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു. മസ്ഊദ് ബിൻ റുഖൈലയുടെ നേതൃത്വത്തിൽ അശ്ജഉം നാനൂറംഗ സംഘവും പുറപ്പെട്ടു. അദ്ദേഹവും പിൽക്കാലത്ത് ഇസ്‌ലാമിലേക്ക് വന്നു. ഹാരിസ് ബിൻ ഔഫ് അൽ മുർരിയുടെ നേതൃത്വത്തിൽ ഒരു നാനൂറംഗ സംഘം വേറെയും. ഹാരിസും പിൽക്കാലത്ത് ഇസ്‌ലാമിലേക്ക് വന്നു. സഖ്യകക്ഷികൾ മുഴുവൻ ചേർന്നപ്പോൾ പതിനായിരം അംഗങ്ങളുള്ള ഒരു മഹാസൈന്യം രൂപപ്പെട്ടു. അവർ ഒരേ ലക്ഷ്യത്തിൽ മുന്നോട്ട് നീങ്ങി. പ്രവാചകർﷺയെയും സംഘത്തെയും ഉൻമൂലനം ചെയ്യുകയായിരുന്നു ആ ലക്ഷ്യം. നേരത്തേയുള്ള ഉടമ്പടി പ്രകാരം. സൈന്യത്തിന്റെ മൊത്തം കടിഞ്ഞാൺ അബൂസുഫിയാൻ ഏറ്റെടുത്തു.
    ഖുറൈശികളുടെ ഈ പടനീക്കം നബിﷺ അറിഞ്ഞു. ഖുസാഅ് ഗോത്രക്കാരിൽ നിന്നുള്ള യാത്രാ സംഘമാണ് വിവരം നൽകിയത്. നബിﷺ അനുചരന്മാരെ വിളിച്ചു ചേർത്തു. എങ്ങനെ പ്രതിരോധിക്കണമെന്ന് കൂടിയാലോചിച്ചു. മദീനയിലേക്ക് എത്തിയ ശേഷം നേരിടണോ അതല്ല, വഴിയിൽ വച്ചു തന്നെ നേരിടേണ്ടതുണ്ടോ? സ്വഹാബികൾ അവരുടെ അഭിപ്രായങ്ങളും മുന്നോട്ട് വച്ചു. കൂട്ടത്തിൽ പേർഷ്യക്കാരനായ സൽമാൻ (റ) പേർഷ്യൻ യുദ്ധമുറയായ കിടങ്ങു കീറിയുള്ള പ്രതിരോധമുറ പരിചയപ്പെടുത്തി. അതൊരു പുതുമയായി ഏവർക്കും തോന്നി. സൽമാൻ (റ) വിശദീകരിച്ചു. ഞങ്ങൾ പേർഷ്യയിൽ അങ്ങനെയാണ്. അശ്വസേനയെ നേരിടുമ്പോൾ കുതിരയ്ക്ക് ചാടിക്കടക്കാനാവാത്തത്ര വീതിയും ആഴവുമുള്ള വലിയ കിടങ്ങു കീറും അതിന്റെ പിന്നിൽ നിന്ന് ശത്രുവിനെ നേരിടും. എന്നാൽ പിന്നെ നമുക്ക് മദീനയിൽത്തന്നെ നിൽക്കാം. ശത്രുക്കൾ കടന്നു വരുന്ന ഭാഗത്ത് വലിയ കിടങ്ങുകീറി നമുക്കവരെ നേരിടാം. നബിﷺ അനുചരന്മാരെ മണ്ണിലിറക്കി. പരിശ്രമങ്ങൾക്ക് പ്രചോദനം നൽകി. വിജയം നമുക്കായിരിക്കുമെന്ന മുന്നറിയിപ്പും നൽകി.
    മസാദ് മുതൽ ദുബാബ് വരെയും അവിടെ നിന്ന് റാതിജ് വരെയുമാണ് കിടങ്ങ് കീറേണ്ടത്. ശൗഖി അബൂഖലീലിൻ്റെ അറ്റ്ലസ് പ്രകാരം അയ്യായിരത്തി അഞ്ഞൂറ്റി നാൽപ്പത്തി നാല് മീറ്റർ നീളത്തിലായിരുന്നു കിടങ്ങ്. നാല് ദശാംശം ആറേ രണ്ട് മീറ്റർ വീതിയും മൂന്ന് ദശാംശം രണ്ട് മൂന്ന് മീറ്റർ ആഴവുമാണ് ഉണ്ടായിരുന്നത്. റാതിജ് മുതൽ ദുബാബ് വരെ മുഹാജിറുകളും അവിടെ മുതൽ അബൂഉബൈദ പർവതം വരെ കുഴിയെടുക്കാൻ അൻസ്വാറുകളെയും ഏൽപ്പിച്ചു. പത്തുപേരടങ്ങുന്ന ഓരോ സംഘത്തിന് നാൽപത് മുഴം വീതം നബിﷺ തന്നെ തിട്ടപ്പെടുത്തിക്കൊടുത്തു. പണിയായുധങ്ങൾ പലതും ബനൂ ഖുറൈളക്കാരുടെ പക്കൽ നിന്നാണ് വായ്പയെടുത്തത്.
    അതിനിടയിൽ, ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാൻ സുലൈത്വ് (റ), സുഫ്‌യാൻ ബിൻ ഔഫ് അൽ അസ്‌ലമി (റ) എന്നിവരെ നബി ﷺ ബൈദാഇലേക്കയച്ചു. അബൂസുഫ്‌യാന്റെ കുതിര അവരെ വലയം വച്ചു കൊന്നുകളഞ്ഞു. അവർ ശുഹദാക്കളായി. അവരെ ഒരേ ഖബറിൽ മറമാടി.
    അഹ്സാബ് അഥവാ സഖ്യസേന സൽഉ പർവതത്തിന്റെ അടുത്തെത്തി. കിടങ്ങു കീറുന്ന പണി ധൃതിയിലായി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...