Tweet 380

    Tweet 380
    June 29, 2023 • Thursday
    Post Header

    ബനുൽ മുസ്ത്വലഖിലേക്ക് തന്നെ നമുക്ക് വീണ്ടും വരാം. ജാബിർ ബിൻ അബ്ദില്ലാഹി (റ) നിവേദനം ചെയ്യുന്നു. “മുറൈസീഅ അഥവാ ബനുൽ മുസ്ത്വലഖിൽ എന്റെ കൂട്ടുകാരനും സഹസഞ്ചാരിയുമായിരുന്നു അബ്ദുല്ലാഹിബിൻ റവാഹ: (റ). പാതിരാത്രിയായപ്പോൾ ഞങ്ങൾ വാദിൽ അഖീഖിൽ എത്തി. ജനങ്ങളെല്ലാം ഉറങ്ങിക്കഴിഞ്ഞു. ഞങ്ങൾ ചോദിച്ചു, ‘നബിﷺ എവിടെ?’ അവിടുന്ന് മുന്നേ സഞ്ചരിച്ച് വിശ്രമിക്കുകയാണെന്ന് ഞങ്ങൾക്ക് മറുപടി ലഭിച്ചു. ഉടനെ അബ്ദുല്ലാഹിബിൻ റവാഹ (റ) പറഞ്ഞു. ‘നമുക്ക് മുന്നേ യാത്ര ചെയ്ത് വീട്ടിലേക്ക് പോയാലോ?’
    ഞാൻ പറഞ്ഞു. ‘ഇല്ല, ആരും സംഘം വിട്ട് മുന്നോട്ട് പോയിട്ടില്ല. അതുകൊണ്ട് ഞാനവരെ വിട്ട് വരാൻ ആഗ്രഹിക്കുന്നില്ല’. അപ്പോൾ ഇബ്നു റവാഹ (റ) പറഞ്ഞു. ‘നമ്മൾ മുന്നോട്ട് പോകാൻ പാടില്ല എന്നൊന്നും നബിﷺ പറഞ്ഞിട്ടില്ലല്ലോ? അതുകൊണ്ട് പ്രശ്നമില്ല’.
    ഞാൻ പറഞ്ഞു, ‘ഏതായാലും ഞാനീ രാത്രി വരാൻ ആഗ്രഹിക്കുന്നില്ല’. അദ്ദേഹം എന്നെ വിട്ട് സ്വന്തമായി മദീനയിലേക്ക് തിരിച്ചു. ഞാൻ പിന്നാലെ നോക്കി നിന്നു. മറ്റാരും അപ്പോൾ വഴിയിലുണ്ടായിരുന്നില്ല.
    അദ്ദേഹം നേരേ പോയി ബനുൽ ഹാരിസ് ബിൻ ഖസ്റജിലെ തന്റെ വീട്ടിൽപ്പോയി വാതിലിൽ മുട്ടി. അപ്പോഴതാ വീടിന്റെ നടുവിൽ വിളക്ക് തെളിഞ്ഞിരിക്കുന്നു. തന്റെ ഭാര്യയുടെ അടുത്ത് നല്ല ഉയരമുള്ള ഒരാളുടെ നിഴൽ. ഇബ്നു റവാഹ (റ) വിചാരിച്ചു, അതൊരു പുരുഷനായിരിക്കുമെന്ന് ! പെട്ടന്ന് തന്നെ വാളുയർത്തി. സംഘത്തെയും വിട്ട് മുന്നേ വന്നതിൽ ഖേദിച്ചു. പെട്ടെന്ന് ഭാര്യയെ കാലുകൊണ്ട് തട്ടി. ‘ഞാൻ അബ്ദുല്ല(റ)യാണ്. ഇതാരാണ് നിന്റെയടുത്ത്?’
    ‘ഇത് എനിക്ക് തല വാർന്നു തരുന്ന കൂട്ടുകാരി റുജൈലയാണ് ‘. പെട്ടെന്ന് ഞെട്ടിയുണർന്ന് അവൾ പ്രതികരിച്ചു. അപ്പോഴാണ് തനിക്ക് തോന്നിയതാണെന്ന് ഇബ്നു റവാഹ(റ)യ്ക്ക് മനസ്സിലായത്. നിങ്ങൾ വരുമെന്നറിഞ്ഞു ഞാനവളെ കൂട്ടിനുവിളിച്ചതാണ്. അങ്ങനെയാണ് എനിക്കൊപ്പം അവളുണ്ടായത്. ഭാര്യ വിശദീകരിച്ചു.
    പ്രഭാതമായപ്പോൾ അബ്ദുല്ലാഹ് (റ) നബിﷺയെത്തേടി യാത്രതിരിച്ചു. ബിഅ്ർ അബൂ ഇനബയിൽ വച്ചു കണ്ടുമുട്ടി. അപ്പോൾ നബിﷺയുടെ ഇരുവശങ്ങളിലായി അബൂബക്കറും(റ) ബശീറു ബിൻ സഅ്ദ്(റ)മാണ് ഉണ്ടായിരുന്നത്. ഇബ്നു റവാഹ(റ)യെക്കണ്ടതോടെ നബിﷺ ബശീർ ബിൻ സഅ്ദി(റ)നെ വിളിച്ചു. ‘അല്ലയോ ! അബൂ നുഅ്മാനേ,(റ) അബ്ദുല്ല(റ)യുടെ മുഖത്ത് നോക്കിയാലറിയാം രാത്രി കാലത്തു വീട്ടിൽ പോയി മുട്ടിയത് ശരിയായില്ലെന്ന് ‘. ഒടുവിൽ അബ്ദുല്ലാഹ് (റ) അടുത്തു വന്നപ്പോൾ നബിﷺ കാര്യങ്ങളന്വേഷിച്ചു. അദ്ദേഹം വിവരങ്ങൾ വിശദമായിപ്പറഞ്ഞു. നബിﷺ പറഞ്ഞു, ‘രാത്രിയിൽ പോയി അപ്രതീക്ഷിതമായി നിങ്ങൾ വീട്ടുകാരികളെത്തട്ടിയുണർത്തരുത്. ദീർഘയാത്ര കഴിഞ്ഞു മുന്നറിയിപ്പില്ലാതെ വീട്ടിലേക്കു ചെല്ലരുത് എന്ന നിയമം പറഞ്ഞു കൊടുത്തു. നബിﷺ വിലക്കിയ കാര്യങ്ങളിലൊന്നായി അത് മാറി.
    എത്ര മന:ശാസ്ത്രപരമായ അധ്യാപനമാണ് തിരുനബിﷺ പകർന്നു തന്നത് ! ദീർഘയാത്ര കഴിഞ്ഞു വരുന്ന വീട്ടുകാരൻ മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വന്നു കയറരുത്. വീട്ടുകാർ അലക്ഷ്യമായി ഇരിക്കുകയോ വീട്ടുവൃത്തികളിൽ വ്യാപൃതരായിരിക്കുകയോ ചെയ്യുമ്പോൾ പൊടുന്നനെ കയറിചെല്ലുന്നത് വരുന്നവർക്കും സ്വീകരിക്കുന്നവർക്കും പ്രയാസമുണ്ടാക്കും. മുന്നറിയിപ്പ് നൽകി ഒരുങ്ങി , കാത്തിരുന്നു സ്വീകരിക്കുന്നതിലെ സന്തോഷം രണ്ടുപേർക്കും ഉണർവും നന്മകളും പ്രദാനം ചെയ്യും. നബിﷺ യാത്ര കഴിഞ്ഞു വന്നാൽ നേരെ പള്ളിയിലേക്കാണ് വരുക. അവിടുന്ന്‌ വന്നു എന്ന്‌ വീട്ടിലറിഞ്ഞു , വീട്ടുകാർക്ക് ഒരുങ്ങാനും സ്വീകരിക്കാനുമുള്ള സാവകാശം നൽകിയിട്ടേ വീട്ടിലേക്കു പോകുമായിരുന്നുള്ളൂ.
    ഇരുപത്തിയെട്ടു ദിവസത്തെ യാത്രയ്ക്ക് ശേഷം നബിﷺ മദീനയിൽ പ്രവേശിച്ചു. ശേഷം ജുവൈരിയ്യ(റ)യുടെ പിതാവ് മകളെ മോചിപ്പിക്കാൻ ഒട്ടകങ്ങളുമായി മദീനയിലെത്തി. അദ്ദേഹം കൊണ്ടുവന്ന ഒട്ടകങ്ങളിൽ നിന്നു മെച്ചപ്പെട്ടതും തനിക്ക് പ്രിയപ്പെട്ടതുമായ രണ്ടെണ്ണത്തിനെ അഖീഖിലെ ഒരു ചെരുവിൽ മാറ്റി നിർത്തി. ശേഷിച്ചവയെയും കൊണ്ടാണ് നബിﷺയുടെ അടുത്തേക്ക് വന്നത്. എന്നിട്ട് മകളുടെ മോചനത്തെക്കുറിച്ചു സംസാരിച്ചു. ഉടനെ നബിﷺ ചോദിച്ചു. ‘അഖീഖിലെ ഇന്ന ചെരുവിൽ മാറ്റി നിർത്തിയ രണ്ടു ഒട്ടകങ്ങളെവിടെ?’ ബീവി ജുവൈരിയ്യ(റ)യുടെ പിതാവ് ഹാരിസ് ബിൻ അബീ ളീറാർ (റ) ആകെ അദ്ഭുതപ്പെട്ടു. ഉടനെ അദ്ദേഹം കലിമ ചൊല്ലി. ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു. “അല്ലയോ നബിﷺയേ, അവിടുന്ന്‌ സത്യപ്രവാചകനാﷺണ് ഞാനംഗീകരിച്ചു. കാരണം, ഞാനാ ഒട്ടകങ്ങളെ നിർത്തിയത് അല്ലാഹുവിന്നല്ലാതെ ആർക്കുമറിയില്ലായിരുന്നു”.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...