Tweet 359

    Tweet 359
    June 8, 2023 • Thursday
    Post Header

    ആയുധമോ യുദ്ധവിചാരമോയില്ലാതെ അറിവ് പകർന്നു കൊടുക്കാൻ വേണ്ടി മാത്രം വന്ന സ്വാഹാബികൾ ഈ സൈനിക വ്യൂഹത്തെ കണ്ട് അമ്പരന്നു ! നിസ്സഹായരായി അവർ നിന്നു. സ്വാഭാവികമായ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും നിർദയരായ ആ ക്രൂരസംഘം ആ അറുപത്തിനാല് ആളുകളെയും വധിച്ചുകളഞ്ഞു.
    ഈ സംഘത്തിൽ നിന്നു മൂന്നാളുകൾ മാത്രമാണ് രക്ഷപ്പെട്ടത്. അവരിലൊരാൾ കൂട്ടുകാർക്കൊപ്പം വെട്ടേറ്റു വീഴുകയും ശത്രുക്കളദ്ദേഹം മരണപ്പെട്ടുവെന്ന്‌ കരുതി ഉപേക്ഷിക്കുകയും ചെയ്തയാളായിരുന്നു. കഅ്ബുബിൻ നജ്ജാർ (റ) എന്നായിരുന്നു ആ സ്വഹാബിയുടെ പേര്. ശത്രുക്കൾ കളം വിട്ടതിനു ശേഷം അദ്ദേഹം മെല്ലെ രക്ഷപ്പെട്ടു മദീനയിലെത്തി. ശിഷ്ടകാലം മദീനയിൽക്കഴിഞ്ഞു. ശേഷം, ഖന്തക് സൈനിക പ്രതിരോധത്തിൽ പങ്കെടുക്കുകയും കൊല്ലപ്പെടുകയും ചെയ്തു. ബാക്കി രണ്ടാളുകൾ സംഭവ സമയത്ത് ഒട്ടകത്തോടൊപ്പമോ മറ്റോ അല്പം അകലെയായിരുന്നു. ആകാശത്തു കഴുകന്മാർ വട്ടമിട്ടു പറക്കുന്ന രംഗം കണ്ടപ്പോൾ എന്തോ അഹിതമായതുണ്ട് എന്നവർ ‌ മനസ്സിലാക്കി. മുഹാജിറുകളിൽപ്പെട്ട അംറ് ബിൻ ഉമയ്യ അൽ ളംറി (റ)യും അൻസ്വാരികളിൽപ്പെട്ട മുന്ദിർ ബിൻ ഉക്ബാ (റ) എന്നിവരായിരുന്നു ആ രണ്ടുപേർ. കഴുകക്കൂട്ടത്തെക്കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു. എന്താണ് ചെയ്യുക? മുന്ദിർ (റ) പറഞ്ഞു, “ഞാനങ്ങോട്ടു പോവുകയാണ്. കാരണം, ഞാനവരുടെ കൂടെ വന്നയാളാണല്ലോ? ഞാനൊന്നു പോയി നോക്കട്ടെ എന്താണ് സംഭവിക്കുന്നതെന്നു. അവർക്കെന്തു സംഭവിച്ചാലും അവരോടൊപ്പം ഞാനും ചേരാൻ ആഗ്രഹിക്കുന്നു. അവരെല്ലാം മരണപ്പെട്ടു പോവുകയും ഞാനവരുടെ വിയോഗവർത്തയറിയിക്കുന്ന ആളാവുകയും ചെയ്യാൻ , ആഗ്രഹിക്കുന്നില്ല “.
    അംറ് (റ) പറഞ്ഞു. “അത് യുക്തിയല്ല, നാം വെറുതെ ശത്രുക്കളുടെ വായിൽപ്പോയി കയറി കൊടുക്കേണ്ടതില്ലല്ലോ?”
    ഒടുവിൽ രണ്ടുപേരും ഒരുമിച്ചു കിണറിനടുത്തേക്ക് തന്നെ നടന്നു. ശത്രുക്കൾ ഇവരെക്കണ്ട മാത്രയിൽത്തന്നെ ചാടിവീണു രണ്ടുപേരെയും ബന്ധികളാക്കി. പക്ഷേ, മുന്ദിർ (റ) ശക്തമായി പ്രതിരോധിച്ചു. അദ്ദേഹവും വൈകാതെത്തന്നെ കൊല്ലപ്പെട്ടു. അല്പം മുമ്പ് മുന്ദിർ (റ) പറഞ്ഞത് തന്നെ സംഭവിച്ചു.
    അംറ് ബിൻ ഉമയ്യ(റ)യെ ശത്രുക്കൾ ബന്ധിയാക്കി. ആമിർ ബിൻ തുഫൈലിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. അപ്രതീക്ഷിതമായി ആമിർ അംറി(റ)നെ മോചിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അൽപ്പനേരം നിന്നിട്ട് അദ്ദേഹം മദീനയിലേക്ക്‌ തിരിച്ചു. താങ്ങാനാവാത്ത ദുഃഖവും പേറിയുള്ള സഞ്ചാരം. ഒപ്പം വന്ന അറുപത്തൊൻപതുപേരും രക്തസാക്ഷിയായി താന്മാത്രം തിരിച്ചു പോകുന്നതിന്റെ കദനം എത്രവലുതാണ്. ഈ വിട്ടയച്ചതിലും വല്ല ചതിയും പതിയിരിക്കുന്നുണ്ടോ! അതും അറിയാൻ വയ്യ. ഏതായാലും മുന്നോട്ടു തന്നെ നടന്നു.
    ആമിർ ഇങ്ങനെ വിട്ടയയ്ക്കാൻ പല കാരണങ്ങളും ഉണ്ടത്രേ. ഒന്നു ഇതൊക്കെ മദീനയിൽ ഒന്നറിയട്ടെ എന്നത് തന്നെയായിരുന്നു. രണ്ടാമത് പറയപ്പെടുന്നത്. ഒരടിമയെ മോചിപ്പിക്കണമെന്ന തന്റെ മാതാവിന്റെ നേർച്ച പൂർത്തിയാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തി എന്നതാണ്.
    കനത്ത ദുഃഖവും കുനിഞ്ഞ ശിരസ്സുമായി അംറ് (റ) മദീനയിലേക്കടുത്തു. അതാ, ഒരിടത്താവളമെത്തി. സാധാരണ യാത്രക്കാർ വിശ്രമിക്കുന്ന സ്ഥലം. അതാ, അവിടെ രണ്ടാളുകൾ. ആരായിരിക്കും ഇവർ? അംറ് (റ) ആലോചിച്ചു. ഏതായാലും അന്വേഷിച്ചു നോക്കാം. അവർ പറഞ്ഞു. ബനൂ ആമിറിൽ നിന്നുള്ള ബനൂ കിലാബ് ഗോത്രക്കാരാണ് ഞങ്ങൾ. ഇനിയധികം ആലോചിക്കാനില്ല. ഇവരിൽ എന്തെങ്കിലും ചതിയുണ്ടാകും. കാരണം, ഇതേ ഗോത്രക്കാരാണ് എന്റെ പ്രിയക്കാരായ അറുപത്തി ഒൻപതാളുകളെ അരുംകൊല ചെയ്തത്. ഇപ്പോൾ ഇവിടെ ഈ രണ്ടുപേരും എന്തോ ഗൂഢ ലക്ഷ്യമില്ലെങ്കിൽ ഈ ഭാവത്തിൽ ഇവിടെ എത്തേണ്ടതില്ല. അവർ ഇരുവരും മെല്ലെയിരുന്നൊന്നു മയങ്ങി. സന്ദർഭം പാഴാക്കാതെ ധൈര്യം കൈവരിച്ചു അവരെ അദ്ദേഹം വകവരുത്തി. ശേഷം, അവരുടെ പക്കൽ നിന്നു ലഭിച്ച കുറിപ്പ് പരിശോധിച്ചപ്പോൾ തന്റെ നിരീക്ഷണം തെറ്റായിപ്പോയി എന്ന്‌ അംറ് (റ) തിരിച്ചറിഞ്ഞു. കാരണം, അവർ മദീനയിൽ നിന്നു സംരക്ഷണ കരാർ നേടിയിട്ടുള്ളവരായിരുന്നു.
    അംറി(റ)ന്റെ ആഗമനം ഇരട്ട ദുഃഖ വാർത്തയുമായിട്ടായിരുന്നു. കൂട്ടക്കൊലയും വഴിയിൽ വച്ചുണ്ടായ അബദ്ധവും അദ്ദേഹം നബിﷺയോട് പങ്കുവച്ചു. ശിഷ്യന്മാരും അതിശ്രേഷ്ഠരുമായ എഴുപത് പേർ കൊല്ലപ്പെട്ടത് നബിﷺയുടെ ഹൃദയത്തെ ആഴത്തിൽ നോവിച്ചു. തുടർന്നങ്ങോട്ടുള്ള നാൽപ്പതു ദിവസത്തെ നിസ്ക്കാരങ്ങളിൽ കൊലപാതകികളായ ഗോത്രക്കാർക്കെതിരെ പ്രത്യേക പ്രാർഥന അഥവാ, ‘ഖുനൂത് ‘ നിർവഹിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...