Tweet 360

    Tweet 360
    June 9, 2023 • Friday
    Post Header

    ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കാൾക്കൂടുതലാളുകൾ റജീഉം ബിഅ്ർ മഊനയും സംഭവങ്ങളിൽ കൊല്ലപ്പെട്ടു. നബിﷺയും അനുയായികളും മനംനൊന്ത് അല്ലാഹുവിനോട് പ്രാർഥിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് ഈ ക്രൂര കൃത്യങ്ങളുടെ മുഴുവൻ സൂത്രധാരൻ ആമിർ ബിൻ തുഫൈൽ അസാധാരണമായ ഒരു രോഗത്തിന് വിധേയനായത്. കക്ഷത്തിൽ നിന്ന് തുടങ്ങിയ രോഗം ശരീരത്തിലാകെപ്പടർന്നു. അസ്സഹനീയമായ ദുർഗന്ധം ശരീരത്തിൽ നിന്ന് വമിക്കാൻ തുടങ്ങി. അതോടെ ഉറ്റവർത്തന്നെ അയാളെ വന്യമായ ഒരു പ്രദേശത്തു കൊണ്ട് കിടത്തി. അയാൾ അന്യനായും നിന്ദ്യനായും ലോകത്തോട് വിടപറഞ്ഞു. അബൂലഹബിനെക്കുറിച്ച് ഖുർആൻ പരാമർശിച്ചത് പോലെ തീർത്തും അയാൾ ഇഹലോകത്തു തന്നെ നിസ്സാരനായി.
    മദീനയിൽ നിന്ന് പ്രവാചക ശിഷ്യന്മാരെ ജാമ്യത്തിൽക്കൊണ്ട് പോയ ബറാഅ ബിൻ മാലിക് എന്നയാൾ വഞ്ചിച്ചുവെന്ന് പറയാൻ പ്രമാണങ്ങൾ സമ്മതിക്കുന്നില്ല. മറിച്ച്, അയാളിൽ നിന്ന് കാര്യങ്ങൾ പിടിവിട്ടുപോയി എന്നേ പറയാൻ പറ്റുകയുള്ളൂ. അതിലയാൾ ബന്ധുകൂടിയായ ആമിറിനോട് വാഗ്വാദത്തിലേർപ്പെടുകയും തൻ്റെ ആയുധം പ്രയോഗിക്കാനൊരുങ്ങുകയും ചെയ്തു. കണ്ടു നിന്നവർ ഇടപെട്ടത് കൊണ്ട് ആമിറിനതിൽ ചെറിയ പരിക്കേ പറ്റിയിരുന്നുള്ളൂ. താൻ മദീനയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന എല്ലാവരും കൊല്ലപ്പെട്ടതിന് ശേഷം അയാൾ മാനസികമായി നില തെറ്റുകയും അധികം വൈകാതെ ഇഹലോകവാസം വെടിയുകയും ചെയ്തു.
    ഈ അധ്യായത്തിലെ ഒരു ഭാഗംകൂടി വായിക്കാനുണ്ട്. വഴിയിൽ വച്ച് അംറ് ബിൻ ഉമയ്യ (റ) എന്ന സ്വഹാബി വകവരുത്തിയ രണ്ട് നിരപരാധികളെക്കുറിച്ചുള്ള ഭാഗമാണത്. അവരെ വധിച്ചു കളഞ്ഞ അനുയായിയെ നബിﷺ ന്യായീകരിച്ചില്ല. എഴുപത് പേർക്ക് പകരം രണ്ടു പേരെയെങ്കിലും ശരിപ്പെടുത്തിയല്ലോ എന്ന് പറഞ്ഞില്ല. പകരം ആ നടപടി തെറ്റായിപ്പോയി എന്ന് പറഞ്ഞു. ഒപ്പം പൊതുഖജനാവിൽ നിന്ന് അവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആറു ഒട്ടകങ്ങൾ വീതമാണ് നഷ്ടപരിഹാരം നൽകിയത്.
    എത്ര നീതിനിഷ്ഠമായ വ്യവസ്ഥിതിയാണ് നബി ﷺ നടപ്പിലാക്കിയത് ! “ഒരാളോ ഒരു സംഘമോ വധിക്കപ്പെട്ടതിന് പ്രതികളുടെ സംഘത്തിലെ ആരെയെങ്കിലും വധിക്കുക എന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. നിയമപരമായി അംഗീകരിക്കപ്പെടേണ്ടതുമല്ല ” എന്ന് നബിﷺ പഠിപ്പിച്ചു.
    ഇസ്‌ലാം ഏറെ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്നു വന്നത്. ഏതു ഘട്ടത്തിലും നീതിയും ന്യായവും മുറുകെപ്പിടിക്കാനും ക്ഷമിക്കാനും ഇസ്‌ലാം ഉദ്ബോധിപ്പിച്ചു. മദീനയിലെത്തി ഏതു നടപടിയും സ്വീകരിക്കാവുന്ന ഘട്ടത്തിലും ന്യായവും നീതിയും ഏറെ പരിഗണിച്ചു എന്നത് അതിലേറെ പ്രാധാന്യത്തോടെ നാം വേർതിരിച്ചു മനസ്സിലാക്കേണ്ടതാണ്.
    “തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും ‎നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കുമുമ്പെ ‎വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ ‎നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ ‎കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ‎ക്ഷമ പാലിക്കുകയും സൂക്ഷ്മത ‎പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് ‎നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ.“‎ വിശുദ്ധ ഖുർആൻ മൂന്നാമധ്യായം നൂറ്റിയെൻപത്തിയാറാം സൂക്തത്തിൻ്റെ ആശയ സംക്ഷിപ്തമാണിത്.
    മേൽ സംഭവങ്ങൾ മുന്നിൽ വച്ച് നബിﷺക്ക് അദൃശ്യകാര്യങ്ങൾ അറിയില്ല എന്ന് നിഗമിച്ചവരും എഴുതിയവരുമുണ്ട്. എന്നാലത് വസ്തുതാപരമല്ല. നബിﷺയുടെ അദൃശ്യ ജ്ഞാനം എന്നത് സ്വതന്ത്രമായി നമ്മുടെ വായനയിൽ വരും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...