Tweet 358

    Tweet 358
    June 7, 2023 • Wednesday
    Post Header

    ഹറാം ബിൻ മിൽഹാന്റെ കൈയിൽ നിന്നും കത്ത് വാങ്ങിയയുടൻ ആമിർ ബിൻ തുഫൈൽ അനുയായികളിലൊരാൾക്ക് കണ്ണുകൊണ്ടു ഒരു നിർദേശം നൽകി. ഉടനെ ഒരാൾ പിന്നിൽ നിന്ന് കുന്തവുമായി ഓടി വന്നു. ഹറാം (റ) ആഞ്ഞു കുത്തി , കുന്തം ശരീരത്തിൽത്തുളച്ചു മുൻഭാഗത്തെത്തി. ആ കുത്തിയവന്റെ പേര് ജബ്ബാർ ബിൻ സലമ: എന്നായിരുന്നു. കുത്തു കൊണ്ടതും മഹാനായ സ്വഹാബി നിലം പതിച്ചു. ‘ഫുസ്തു വ റബ്ബറുൽ കഅ്ബ’ അഥവാ ‘കഅ്ബയുടെ നാഥൻ സാക്ഷി‘ ഞാൻ ജയിച്ചിരിക്കുന്നു എന്നാണ് അപ്പോൾ മഹാൻ വിളിച്ചു പറഞ്ഞത്. ഇത് കേട്ടപ്പോൾ കുത്തിയവൻ തന്നെ അദ്ഭുതപ്പെട്ടു! ‘എന്താണിപ്പറയുന്നത് ? മരണം എങ്ങനെയാണ് വിജയമാകുന്നത് ? മരണത്തോടെ എല്ലാം തീരുകയല്ലേ?‘ അയാളിൽ ആ വാക്കുകൾ തറച്ചു. മനസ്സിൽ അന്വേഷണം മുളയെടുത്തു. ഒടുവിലദ്ദേഹം മുസ്‌ലിംകളിൽ ഒരാളോട് തന്നെ ചോദിച്ചു; ‘മരണത്തോടെ എന്ത് വിജയമാണ് ലഭിക്കുക?‘ ‘സ്വർഗം‘ എന്നാണുദ്ദേശ്യമെന്ന് ആ വിശ്വാസി വിശദീകരണം നൽകി. ക്രമേണ അയാൾ ഇസ്‌ലാം സ്വീകരിച്ചു സത്യവിശ്വാസിയായി മാറി.
    എത്ര കൗതുകകരമായ കാഴ്ചയാണ് ഈ സീറാ വായന പകർന്നു തരുന്നത് ! ധീരമായ നിലപടുകൾ വഴി വിശ്വാസത്തെ സംരക്ഷിച്ചു സ്വർഗത്തിലേക്ക് പോയവർ. അവരുടെ ഉറച്ച നിലപാടുകൾക്കണ്ട് നേർവഴിക്കു വന്ന അവരുടെ തന്നെ ഘാതകർ. പിന്നീട് അവരും കൊല്ലപ്പെട്ടവർ പോയ സ്വർഗത്തിലേക്ക് പറന്നു പോകുന്നു ! ഹംസയും വഹ്ശിയും; ഇപ്പോഴിതാ ഹറാമും ജബ്ബാറും. ഇങ്ങനെ എത്രപേർ ! ആദർശം പ്രധാനമാവുകയും മൂല്യങ്ങൾക്കു പ്രഥമ പരിഗണന ലഭിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഒരു പ്രതിഭാസം മാത്രമാണിത്.
    നമുക്ക് തുടരാം. ഹറാം (റ) ഒരേ സമയം സ്വർഗത്തിലേക്ക് സഞ്ചരിക്കുകയും അതേസമയം കൊന്നയാളെത്തന്നെ സ്വർഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ ഇരട്ട ഭാഗ്യമാണ് മഹാനായ സ്വഹാബി നേടിയെടുത്തത്.
    ആമിർ ബിൻ തുഫൈൽ ചെയ്തത് അന്നത്തേയും എന്നത്തേയും രാഷ്ട്രീയ രീതികൾ വച്ചു നോക്കിയാൽ ഏറ്റവും വലിയ അപരാധമാണ്. കാരണം, ഒരു അംബാസഡറെ സന്ദേശം പോലും വായിച്ചു നോക്കാതെ ക്രൂരമായി കൊല ചെയ്തിരിക്കുകയാണ്. അതും തന്റെ ഗോത്രത്തിലെ ഒരാൾ അഭയം നൽകിയ വ്യക്തികൂടിയായിരുന്നു കൊല്ലപ്പെട്ടത്.
    എന്നിട്ടും ആമിർന് തന്റെ ക്രൂരത അടങ്ങിയില്ല. ഹറാം(റ) ന്റെ ഒപ്പമുള്ള ശേഷിക്കുന്നവരെക്കൂടി കൊല്ലാൻ അയാൾ പദ്ധതിയിട്ടു. അതിനു വേണ്ടി അയാളടുത്തുള്ള ഗോത്രങ്ങളുടെ പിന്തുണ തേടി. കാര്യമറിഞ്ഞ അവരാരും അതിന് കൂട്ടുനിന്നില്ല. ‘ഒരാളുടെ വ്യക്തമായ സംരക്ഷണയിൽ ഒരു ഗോത്രത്തിലേക്ക് സമാധാനപരമായി വന്നവരെ എങ്ങനെയാണ് വധിക്കുക‘ എന്ന സാമാന്യ മര്യാദയാണ് അവർ ആലോചിച്ചത്. എന്നാൽ ആമിറിന്റെ ഉപഗോത്രക്കാരിൽച്ചിലർ അയാളെ പിന്തുണയ്ക്കാൻ വന്നു. അന്താരാഷ്ട്ര നീതികൾക്കും അപ്പുറത്തേക്ക് കുബുദ്ധികൾ വളർന്നു വന്ന ഒരു രാഷ്ട്രീയ പരിസരത്തെയാണ് നാമിവിടെ വായിക്കുന്നത്.
    രിഅൽ, ദക് വാൻ, അത്വിയ്യ എന്നീ മൂന്നു ഗോതങ്ങളാണ് ഇയാൾക്കൊപ്പം മുന്നോട്ട് വന്നത്. ഈ ഗോത്രങ്ങളുടെ നൂറു കണക്കിനംഗങ്ങളുള്ള സൈന്യം വന്ന് ഈ എഴുപത് പേരെ വളഞ്ഞു.
    اللهم صل على سيدنا محمد وعلى اله وصحبه وسلم

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...