Tweet 357

    Tweet 357
    June 6, 2023 • Tuesday
    Post Header

    ഉഹ്ദിന് ശേഷമുണ്ടായ റജിഉ സംഭവത്തെക്കുറിച്ചാണ് നാം വായിച്ചത്. അതിന് ശേഷം ഹിജ്‌റ നാലാം വർഷം സഫർ മാസത്തിലുണ്ടായ സംഭവമാണ് ബിഅ്ർ മഊന. സ്വഹീഹുൽ ബുഖാരിയിൽ തന്നെ വിശദമായി ഒരു വിവരണം വന്നിട്ടുണ്ട്. സംഭവം ഇങ്ങനെ വായിച്ചു തുടങ്ങാം. ” നജ്ദിലെ ബനൂ ആമിർ വംശത്തിൽപ്പെട്ട അബൂബറാഅ് ആമിർ മാലിക് എന്നയാൾ നബി ﷺ യുടെ അടുത്തെത്തി. ശക്തനായ ഒരു യോദ്ധാവാണദ്ദേഹം. ‘മുലാഇബുസ്സിന്ന:’ അഥവാ ‘കളിപ്പാട്ടം പോലെ കുന്തമുപയോഗിക്കുന്നയാൾ’ എന്നൊക്കെ അയാളെ പരിചയപ്പെടുത്താറുണ്ട്. നബിﷺയുടെ സവിധത്തിൽ നിന്ന് ഇസ്‌ലാമിനെ പരിചയപ്പെട്ടപ്പോൾ അയാൾക്ക് താല്പര്യമായി. പക്ഷേ, അയാൾ വിശ്വാസം പ്രഖ്യാപിച്ചില്ല. എന്നാൽ, അയാൾ ഒരാവശ്യമുന്നയിച്ചു. ഇവിടെ നിന്ന് ഒരു സംഘത്തെ ഞങ്ങളുടെ നജ്ദിലേക്കയച്ചിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. അന്നാട്ടുകാർ പലരും ഈ ദർശനങ്ങളെ സ്വീകരിക്കാൻ സാധ്യതയുണ്ട്. കാരണം ഇവിടെക്കണ്ടതൊക്കെ നല്ല നല്ല കാര്യങ്ങളാണ്. ഈ നിർദേശം ഉന്നയിച്ചതിൽ നബിﷺക്ക് താല്പര്യം തോന്നി. പക്ഷേ, നബിﷺക്ക് ഒരാശങ്കയുമുണ്ടായി. അതവിടുന്ന് പങ്കുവച്ചു. എനിക്ക് നജ്ദ്കാരിൽ അത്ര നിർഭയത്വം തോന്നുന്നില്ല. അവരുടെ പ്രതികരണങ്ങൾ പൊതുവെ അത്ര സുഖകരമല്ല. ഇത്രയുമായപ്പോൾ അബൂബറാ പറഞ്ഞു. ഞാനവർക്ക് സംരക്ഷണം നൽകിക്കൊള്ളാം. പൊതുവെ ഒരാളുടെ അഭയത്തിൽ വരുന്നവരെ മറ്റുള്ളവർ പരിഗണിക്കാറുണ്ട്.
    നജ്ദ് എന്ന വിശാലമായ ഒരു പ്രവിശ്യയിലേക്ക് ഇസ്‌ലാം എത്തിച്ചു നൽകുന്നതിലുള്ള താല്പര്യം ചെറുതൊന്നുമല്ല നബിﷺക്കുണ്ടായത്. എന്നാൽ അവിടുത്തെ ജനങ്ങളുടെ പ്രകൃതിയും സംസ്കാരവും അത്ര മെച്ചപ്പെട്ടതല്ല എന്നയറിവ് തങ്ങളെ അലട്ടുകയും ചെയ്തു. അവരിൽ നിന്നു തന്നെയുള്ള ഒരാളുടെ സംരക്ഷണയിലായാൽ അന്നത്തെ സമ്പ്രദായ പ്രകാരം അപകടത്തിന് സാധ്യതയുമില്ല.
    ഏതായാലും ഖുർആൻ വിജ്ഞാനികളായ എഴുപത് പേരെ നബിﷺ തെരഞ്ഞെടുത്തു. അറിവിൽ ആഴവും ആരാധനാ രീതികളിൽ ഉയർന്ന ചിട്ടകളും ഉള്ളവരായിരുന്നു അവർ. അവരിൽ ഏറിയവരും മുത്ത് നബിﷺയോടൊപ്പം അറിവും അനുഭവങ്ങളും പകർന്നെടുത്ത് പള്ളിയിൽ തന്നെ കഴിഞ്ഞിരുന്ന തിണ്ണവാസികൾ അഥവാ സുഫ്ഫക്കാരായിരുന്നു.
    ഈ സംഘത്തിന്റെ അംഗബലവും യോഗ്യതയും വളരെ പ്രധാനമാണ്. കാരണം, ഉഹ്ദിൽ പങ്കെടുത്തവർ ആകെ എഴുന്നൂറ് പേരായിരുന്നു. അതിലേക്ക് ചേർത്തു നോക്കുമ്പോൾ അതിൻ്റെ പത്തു ശതമാനമാണീ പുറപ്പെടുന്നത്. ഇവരോരോരുത്തരും വൈജ്ഞാനികമായി ഉയർന്ന നിലവാരത്തിലുള്ളവരുമാണ്. ഇവർക്ക് നേതാവായി മുൻദിർ ബിൻ അംറ്(റ)നെ നിശ്ചയിച്ചു. ഉഹ്ദിലെ വലതുഭാഗത്തെ കാലാൾപ്പടയുടെ സൈനിക മേധാവിയായിരുന്നു ഇദ്ദേഹം. അനസ്(റ)ന്റെ അമ്മാവൻ ഹറാമ് മിൽഹാൻ (റ), അബൂബക്കർ (റ) മോചനം നൽകിയ അടിമ, ഹിജ്റയുടെ നേരത്തെ വിവരാന്വേഷകനും നബിﷺയുടെ സഹസഞ്ചാരിയുമൊക്കെയായിരുന്ന ആമിർ ബിൻ ഫുഹൈറ (റ) എന്നീ പ്രമുഖരും എഴുപതംഗ സംഘത്തിലുണ്ടായിരുന്നു.
    മദീനയിൽ നിന്ന് നജ്ദിലേക്ക് സംഘം യാത്ര തിരിച്ചു. പകലിൽ വിറക് ശേഖരിച്ച് വിറ്റ് പശിയടക്കും. രാത്രികാലങ്ങളിൽ നല്ലൊരു സമയം ആരാധനയ്ക്ക് കണ്ടെത്തും. അങ്ങനെയവർ മുന്നോട്ട് ഗമിച്ചു. ഒടുവിൽ നജ്ദിലെ ബനൂസുലൈം ഗോത്രത്തിന്റെ ഒരു കിണറിനടുത്തെത്തി. ബനൂ ആമിർ ഗോത്രത്തലവന്റെ അടുത്തേക്ക് നബി ﷺ യുടെ സന്ദേശമടങ്ങുന്ന കത്തുമായി ഹറാമ് ബിൻ മിൽഹാൻ (റ) എന്ന സ്വഹാബി കടന്നു ചെന്നു. ആമിർ ബിൻ ത്വുഫൈൽ എന്നായിരുന്നു ഗോത്രത്തലവന്റെ പേര്. മദീനയിൽ നിന്നുള്ള സംഘത്തെ കൂട്ടിക്കൊണ്ടു വന്ന അബൂബറാഇന്റെ ബന്ധുവായിരുന്നു അയാൾ.
    ഇയാൾ മുമ്പൊരിക്കൽ നബിﷺയെ വന്നു കണ്ടിരുന്നു. ചില നിബന്ധനകളോടെ വിശ്വാസിയാകാം എന്നയഭിപ്രായം അയാൾ മുന്നോട്ട് വച്ചിരുന്നു. തന്നെ പ്രവിശ്യയുടെ അധികാരിയോ പ്രവാചകന്റെﷺ ഖലീഫയോ ആക്കണമെന്നായിരുന്നു അയാളുടെ നിബന്ധന.
    നബിﷺ അത് വകവച്ചു കൊടുത്തിരുന്നില്ല.
    ഇതിൽ നിന്ന് രൂപപ്പെട്ട പകയും ഉള്ളിലൊതുക്കിയാണ് ആമിർ നബിﷺയുടെ കത്ത് കൈപ്പറ്റിയത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...