Tweet 339

    Tweet 339
    May 19, 2023 • Friday
    Post Header

    ഹിജ്റ മൂന്നിലെ സുപ്രധാന സംഭവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രസ്തുത വർഷത്തിലെ രണ്ടു വിവാഹങ്ങളെ നാം പരാമർശിച്ചു. നാലാമതായി നബി ജീവിതത്തിലേക്ക് കടന്നു വന്ന മഹതിയായിരുന്നല്ലോ ഹഫ്സ ബീവി (റ). ബീവി ഖദീജ (റ) ,ബീവി സൗദ (റ), ബീവി ആഇശ (റ) എന്നിവരായിരുന്നു അതിനുമുമ്പുള്ള മൂന്നുപേർ. ഹഫ്സ ബീവി(റ)യും നബിﷺയും തമ്മിലുള്ള ജീവിതത്തിൽ ചില വർത്തമാനങ്ങൾക്കൂടിപ്പറയാനുണ്ട്. നബിﷺയുടെ കൂടുതൽ പ്രീതി പിടിച്ചുപറ്റാനുള്ള മഹതിയുടെ വ്യഗ്രതയിൽ ചില അഭംഗികൾ പ്രകടമായി. തേൻ പാത്രവുമായി ബന്ധപ്പെട്ടതും മറ്റും അതിന്റെ ഭാഗമായിരുന്നു. വിശുദ്ധ ഖുർആൻ അറുപത്തി ആറാം അധ്യായം അത്തഹ്‌രീമിന്റെ ആദ്യ ഭാഗത്ത് ഇത് പരാമർശിക്കുന്നുണ്ട്. ഒടുവിൽ ഒരിക്കൽ മഹതിയെ ഒരു ത്വലാഖ് ചൊല്ലേണ്ടി വന്നു. ഉമർ (റ) വളരെ ദുഃഖിതനായി. പക്ഷേ, ദീക്ഷകാലം അഥവാ, ഇദ്ദ കഴിയുന്നതിനു മുമ്പ് ജിബ്‌രീൽ (അ) വന്നു നബിﷺയോട് പറഞ്ഞു; “ഹഫ്‌സ(റ)യെ അവിടുന്ന് തിരിച്ചെടുക്കുക. അവർ ഏറെ നിസ്കരിക്കുന്നവരും വ്രതമനുഷ്ഠിക്കുന്നവരുമാണ്. അവർ സ്വർഗത്തിൽ അവിടുത്തെ പത്നിയായിരിക്കും “. അതോടെ നബി ﷺ മഹതിയെ തിരിച്ചെടുത്തു. പിന്നീട്, നബിﷺയുടെ വിയോഗം വരെയും പരിപൂർണ സംതൃപ്തമായ ജീവിതമായിരുന്നു മഹതിയുടേത്. നബിﷺയുടെ വിയോഗാനന്തരം ഖുർആൻ ക്രോഡീകരണ വേളയിൽ മഹതിയുടെ സാന്നിധ്യവും സേവനവും ശ്രദ്ധേയമായിരുന്നു.
    നബിﷺയുടെ ജീവിതത്തിലൂടെ വിവാഹ ജീവിതത്തിൽ ഇണക്കവും പിണക്കവും എങ്ങനെയായിരിക്കണം എന്നുകൂടി ഈ അധ്യായം നമുക്ക് പകർന്നു തരുന്നു. വൈവാഹിക ജീവിതത്തിന്റെ മഹത്വവും പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവുമെല്ലാം പഠിപ്പിച്ചു. അതോടൊപ്പം ഇനിയൊരിക്കലും യോജിക്കാനാവാത്ത വിധം അകന്നുപോയ മനസ്സുമായി ഇണകൾ ജീവിതം നശിപ്പിക്കുന്നതിനു പകരം മാന്യമായി ഇണപിരിയാനും പുതിയ ജീവിതത്തിലേക്ക് കടക്കാനും വരനും വധുവിനും സാധ്യതകൾ നൽകുന്ന സമ്പൂർണമായ സംഹിത കൂടിയാണ് ഇസ്‌ലാം. അനിവാര്യ ബഹിർഗമന കവാടമില്ലാത്ത പൊതു വാഹനങ്ങൾ സേവനയോഗ്യമല്ലെന്നു നിശ്ചയിക്കുന്ന മനുഷ്യൻ ഇങ്ങനെ ഒരു സാധ്യത കൂടി ആവശ്യപ്പെടുന്നുണ്ട്.
    ഇതേ കാലയളവിൽ നബി ﷺ യുടെ ജീവിതത്തിൽ സന്തോഷം നൽകിയ പ്രധാന സംഭവമായിരുന്നു പ്രിയപ്പെട്ട മകൾ ഫാത്വിമ(റ)യുടെ പ്രസവം. റമളാനിലായിരുന്നു അത്. വിശേഷമറിഞ്ഞു നബിﷺ അലി(റ)യുടെ വീട്ടിലേക്കെത്തി. നവജാത ശിശുവിനെ കൊണ്ടുവരാൻ പറഞ്ഞു. അലി-ഫാത്വിമ ദമ്പതികളുടെ ആദ്യത്തെ സന്താനം; സുന്ദരനായ ഓമന മകനെ എടുത്തു കൊണ്ടുവന്നു. നബിﷺ പ്രാർഥനാപൂർവം സ്വീകരിച്ചു. അനുഗ്രഹാശിസ്സുകൾ നേർന്നു. എന്നിട്ട് ചോദിച്ചു; “അല്ല, അലീ(റ), എന്താണ് പേരുവയ്ക്കാൻ ഉദ്ദേശിച്ചത് ? ”
    അലി(റ) പറഞ്ഞു : “ഹർബ് “. ധീര യോദ്ധാവായ അലി (റ) യുദ്ധം എന്നർഥമുള്ള ഹർബ് എന്ന പേരായിരുന്നു കണ്ടു വച്ചത്. ഉടനെ നബിﷺപറഞ്ഞു; “അല്ല, ഹസൻ എന്ന്‌ ഞാൻ പേര് വയ്ക്കുന്നു “. നന്മ, മെച്ചപ്പെട്ടത് എന്നൊക്കെ അർഥമുള്ള ആ നാമം അലി (റ) സർവാത്മനാ അംഗീകരിച്ചു. നബിﷺ, അലി (റ), ഫാത്വിമ (റ) മൂന്നുപേർക്കും വലിയ സന്തോഷമായി. ഏഴു ദിവസമായപ്പോൾ മുടികളയാനും അഖീഖ: അറുക്കാനും മറ്റും ഏർപ്പാടുകൾ ചെയ്തു. ഹസന്(റ) നബി ﷺയോട് ഏറെ രൂപ സാദൃശ്യമുണ്ടായിരുന്നു. ഒരിക്കൽ സിദ്ദീഖ് (റ) തന്നെ അലി (റ)യോടു പറഞ്ഞു : “ഹസൻ(റ)നു വാപ്പയായ നിങ്ങളോടല്ല സാദൃശ്യമുള്ളത് മറിച്ചു, മുത്തു നബി ﷺ യോടാണ് “. അത് കേട്ടപ്പോൾ അലിയ്യി(റ)നും വലിയ സന്തോഷമായി.
    നബിﷺക്കു ഹസ്സന്റെ(റ) സാന്നിധ്യം കൂടുതൽ ആനന്ദം നൽകി. ഇടയ്ക്കിടെ അവിടുന്നു മകനെ താലോലിക്കാൻവേണ്ടി വരും. ഫാത്വിമ(റ)യ്ക്കും ഉപ്പയെ കുറച്ചുകൂടി ലഭിക്കാൻ തുടങ്ങി. ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരമുണ്ട്. അക്റഉ ബിൻ ഹാബിസ് (റ) പറയുന്നു : നബിﷺ ഒരു നിവേദക സംഘത്തോടൊപ്പം തിരക്കിട്ടു പോകുന്ന സമയത്തും മകൾ ഫാത്വിമ(റ)യുടെ വീടടുത്തപ്പോൾ ഒന്നു നിന്നു. മകളെ വിളിച്ചു; ഹസ്സ(റ)നെ എടുപ്പിച്ചു. ആനന്ദ ചുംബനം നൽകി. ശേഷം പറഞ്ഞു, ‘അല്ലാഹുവേ, ഞാൻ ഈ മോനെ ഇഷ്ടം വയ്ക്കുന്നു. നീയും ഇഷ്ടം വയ്ക്കേണമേ!’ ഇത് കണ്ട അഖ്റഇ(റ)ന് അദ്‌ഭുതമായി. അദ്ദേഹം പറഞ്ഞു. ‘നബിﷺയേ! എനിക്ക് പത്ത് സന്താനങ്ങളുണ്ട്. ഞാനിതുവരെ ഒരാളെയും ഇതുപോലെ ചുംബിക്കുകയോ താലോലിക്കുകയോ ചെയ്തിട്ടില്ല’. നബി ﷺ അദ്ദേഹത്തോട് കാരുണ്യത്തിന്റെ മഹത്വം പറഞ്ഞു കൊടുത്തു “.
    നിസ്കാരത്തിലുൾപ്പെടെ മക്കളെ പരിഗണിച്ച നിരവധി ഉദാഹരണങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...