Tweet 338

    Tweet 338
    May 18, 2023 • Thursday
    Post Header

    ഇക്കാലയളവിലെ സുപ്രധാനമായ ഒരു നീക്കമാണ് ‘സരിയ്യത്തു സൈദ് ബിൻ ഹാരിസഃ’. ഖുറൈശികൾ അവരുടെ കച്ചവട യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മക്കക്കാരുടെ ഏറ്റവും പ്രധാന വരുമാന സ്രോതസ്സും വിഭവസമാഹരണ മാർഗവുമാണല്ലോ വർഷത്തിലെ രണ്ടു വ്യാപാര യാത്രകൾ. അക്കൊല്ലം യാത്രക്കൊരുങ്ങിയപ്പോൾ “നാമിനി സാധാരണ വഴിയിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല ” എന്ന് ഖുറൈശികളിൽപ്പലരും അഭിപ്രായപ്പെട്ടു. അബൂസുഫ്‌യാന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷത്തെ യാത്രയും അതിനിടയിൽ രൂപപ്പെട്ട ബദ്റും ബദ്റിൽ ലഭിച്ച തിരിച്ചടിയുമെല്ലാം അവർ ഓർത്തെടുത്തു. അക്കൊല്ലത്തെ യാത്രാനായകൻ സഫ്‌വാൻ ബിൻ ഉമയ്യയാണ്. അദ്ദേഹം ഖുറൈശീ പ്രമുഖരുടെ ഒരു യോഗം വിളിച്ചു ചേർത്തു. എന്നിട്ടദ്ദേഹം പറഞ്ഞു, “നാം സാധാരണ പോകുന്ന റൂട്ടോ കഴിഞ്ഞവർഷം അബൂസുഫ്‌യാൻ സഞ്ചരിച്ച തീരദേശ പാതയോ നമുക്ക് സുരക്ഷിതമല്ല. അതുകൊണ്ട് നാം പുതിയ ഒരു വഴി കണ്ടെത്തണം “.
    സദസ്സംഗീകരിച്ചു. കാരണം, അവർ കടന്നു പോകാനുള്ള വഴിയിൽ പലഭാഗത്തും മുഹമ്മദ്‌ നബിﷺയെ അംഗീകരിക്കുന്നവർ അധികരിച്ചിരിക്കുന്നു. പലഗോത്രങ്ങളും ഇന്ന് അവരുടെ അനുകൂലികളായിരിക്കുന്നു. യഥാർഥത്തിൽ ഇസ്‌ലാമിക വളർച്ചയുടെ ഒരു ഗതിയെ അവർ തിരിച്ചറിയുകയായിരുന്നു അവിടെ.
    ഏതായാലും അസ്’വദ് ബിൻ അബ്ദുൽ മുത്തലിബിന്റെ അഭിപ്രായ പ്രകാരം അവർ ഇറാഖ് വഴി സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ പദ്ധതിയൊരുക്കി. ഫുറാത് ബിൻ ഹയ്യാൻ എന്നയാളെ അവർ വഴികാട്ടിയായി നിശ്ചയിച്ചു. വളരെ ദുർഘടമായ വഴിയാണവർ തെരഞ്ഞെടുത്തത്. ഒരുവിധത്തിലും ഇക്കാര്യം പുറത്തറിയാതിരിക്കാൻ അവർ ശ്രദ്ധിച്ചു. അതീവ രഹസ്യമായി അവർ യാത്ര തിരിച്ചു. പക്ഷേ, നബിﷺക്ക് വാർത്ത ലഭിച്ചു. കാരണം, നഈമു ബിൻ മസ്ഊദ് എന്ന ഖുറൈശീ നേതാവ് തന്റെ കൂട്ടുകാരൻ സലിയ്യത് ബിൻ നുഉമാൻ എന്ന വ്യക്തിയോടൊപ്പം മദ്യപിക്കുകയായിരുന്നു. ലഹരിയിലായപ്പോൾ നഈമ് പറഞ്ഞു. ഇക്കൊല്ലം ഖുറൈശികൾക്ക് സാധാരണ വഴിയേ വ്യാപാര സംഘത്തെ നയിക്കാൻ പറ്റില്ല. വഴിയിലുടനീളം ഖുറൈശീ വിരുദ്ധരായയാളുകൾ വ്യാപിച്ചിരിക്കുന്നു. കടൽത്തീരത്തുകൂടി യാത്ര ചെയ്താലും പല തകരാറുമുണ്ട്. വഴിയിലുള്ള ഗോത്രങ്ങൾ പലതും ഇസ്‌ലാമിനോടും മുഹമ്മദ്‌ നബി ﷺ യോടും ആഭിമുഖ്യമുള്ളവരാണ്. അതുകൊണ്ട് പുതിയ വഴി കണ്ടെത്തി ഇറാഖ് വഴിയാണ് യാത്ര ഉദ്ദേശിക്കുന്നത്. സലിയ്യത്തു ബിൻ നുഉമാൻ പരസ്യപ്പെടുത്താത്ത ഒരു മുസ്‌ലിമായിരുന്നു. മദ്യം നിരോധിക്കുന്നതിനു മുമ്പായതിനാലാണ് മദ്യപിക്കാൻ ഒത്തു വന്നത്. വിവരം കിട്ടിയതും വിശ്വാസിയായ സലിയ്യത്ത് മദീനയിൽ വിവരമെത്തിച്ചു.
    അതീവ രഹസ്യമായി ഖുറൈശികൾ കരുതിവച്ച പദ്ധതി വളരെ ലളിതമായി അല്ലാഹുവിന്റെ ദൂതർﷺ അറിഞ്ഞിരിക്കുന്നു. ഉടനെ നബി ﷺ സൈദ് ബിൻ ഹാരിസ (റ) എന്ന പ്രിയങ്കരനായ സ്വഹാബിയുടെ നേതൃത്വത്തിൽ ഒരു നയതന്ത്ര സംഘത്തെ സജ്ജീകരിച്ചു. അവർ ഖുറൈശീ വ്യാപാര സംഘത്തെത്തേടിപ്പുറപ്പെട്ടു. നൂറുപേരടങ്ങുന്ന സംഘമായിരുന്നു അത്. ഖറദ എന്ന പ്രദേശത്ത് വച്ചു അവർ ഖുറൈശികളെ കണ്ടുമുട്ടി. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഈ നേരിടൽ അവരെ പരിഭ്രാന്തരാക്കി. അവർ വസ്തുവകകൾ മുഴുവൻ ഇട്ടെറിഞ്ഞു ഓടിക്കളഞ്ഞു ! യുദ്ധമോ പോരാട്ടമോ ഒന്നും നടന്നില്ല. ഖുറൈശികളുടെ ആസ്തികൾ സമാഹരിച്ചു സൈദും സംഘവും യാത്ര തിരിച്ചു. മക്കയിൽ നിന്നു മദീനയിലേക്ക് പലായനം ചെയ്തപ്പോൾ മുസ്‌ലിംകൾ ഉപേക്ഷിച്ചു വന്ന സ്വത്തിന്മേലായിരുന്നു ഖുറൈശികളുടെ അഹങ്കാരം മുഴുവൻ. ഈ വികാരം കൂടി സ്വഹാബികളെ സ്വാധീനിച്ചു.
    ലഭിച്ച സമ്പാദ്യവും പിടികൂടിയ വഴികാട്ടിയെയും കൊണ്ട് അവർ മദീനയിലെത്തി. വഴികാട്ടി ഇസ്‌ലാം സ്വീകരിച്ചു. സ്വത്തുക്കൾ വിതരണം ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...