Tweet 333

    Tweet 333
    May 13, 2023 • Saturday
    Post Header

    കഅ്ബുബിൻ അഷ്റഫിനെതിരെ നിയമനടപടി സ്വീകരിച്ച കാലക്രമം ഏതാണെന്നതിൽ പലയഭിപ്രായങ്ങളുണ്ട്. ഉഹ്ദിന് മുമ്പായിരുന്നു എന്ന ഗണനയിലാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഇബ്നുഹിശാം വാഖിദി (റ), ഇബ്നുകസീർ (റ) തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. എന്നാൽ ഉഹ്ദിന് ശേഷമായിരുന്നു എന്ന അഭിപ്രായക്കാരും പ്രധാനികളാണ്. ഇമാം ബഗവി (റ), ‘സുബുലുൽ ഹുദ’ യുടെ കർത്താവായ ഇമാം ശാമി (റ), ഖുർആൻ വ്യാഖ്യാതാവായ ഇമാം സുയൂത്വി (റ) എന്നിവരാണവർ. അവർക്കതിനൊരു ചരിത്രപരമായ ന്യായം കൂടിയുണ്ട്. നബിﷺ ബനൂ നളീർ ഗോത്രത്തെ മദീനയിൽ നിന്ന് പുറത്താക്കിയത് ഉഹ്ദിന് ശേഷമായിരുന്നു എന്നതാണത്. അങ്ങനെ വരുമ്പോൾ നബിﷺ ക്കെതിരെ ജൂതന്മാർ നടത്തിയ വധശ്രമത്തിന്റെ മുഖ്യസൂത്രധാരൻ കഅ്ബായിരുന്നു എന്നതും കാലക്രമം കൊണ്ട് യോജിച്ചു വരുന്നു.
    കഅ്ബു ബിൻ അശ്റഫ് ചെയ്ത ഓരോ കുറ്റങ്ങളും വധ:ശിക്ഷയ്ക്ക് അർഹമായതായപ്പോൾ നബിﷺ ചോദിച്ചു; “ആരാണാ ദൗത്യം നിർവഹിക്കുക?”
    അപ്പോൾ മുഹമ്മദ് ബിൻ മസ്‌ലമ: (റ) പ്രതികരിച്ചു; “ഞാനത് നിർവഹിച്ചു വന്നാലോ?” നബിﷺ അദ്ദേഹത്തിന് സമ്മതം നൽകി. ഔസ് ഗോത്രക്കാരനായ വ്യക്തിയാണ് മുഹമ്മദ് ബിൻ മസ്‌ലമ: (റ). കഅ്ബ് പ്രതിനിധാനം ചെയ്യുന്ന ബനൂനളീർ ഗോത്രവുമായി നല്ല ബന്ധത്തിലായിരുന്നു ഔസ്. മറിച്ച്, ഖസ്റജ് ഗോത്രത്തിൽ നിന്നുള്ളയൊരാൾ ഈ ദൗത്യം ഏറ്റെടുത്താൽ ഗോത്രപരമായിത്തന്നെ ബനൂനളീർ അവരുടെ എതിർ കക്ഷിയാകുമായിരുന്നു. അഥവാ, ഈ നിർണയത്തിലും നയതന്ത്രപരമായ വിചാരങ്ങൾ സ്വാധീനിച്ചിട്ടുണ്ട്.
    മുഹമ്മദ്‌ ബിൻ മസ്‌ലമ (റ) ദൗത്യമേറ്റെടുത്ത് ആലോചനയിലാണ്ടു. ദിവസങ്ങളോളം പിന്നെ ഭക്ഷണം തന്നെ കഴിക്കാതെയായി. നബിﷺ കാര്യമന്വേഷിച്ചു. താനേറ്റെടുത്ത ദൗത്യം ശ്രമകരമാണെന്നും വിജയിച്ചില്ലെങ്കിലോ എന്ന ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ശ്രമിച്ചാൽ മതി’ എന്ന് പറഞ്ഞ് അദ്ദേഹത്തെ നബിﷺ ആശ്വസിപ്പിച്ചു. അപ്പോൾ മുഹമ്മദ് ബിൻ മസ്‌ലമ: (റ) നബിﷺയോട് ചോദിച്ചു; “അങ്ങനെയെങ്കിൽ അയാളോട് ചില കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് തരാമോ?” നബിﷺ അത് സമ്മതിച്ചു. കാരണം , യുദ്ധമാകുമ്പോൾ ചില കൗശലങ്ങൾ ആവശ്യമായി വരുമെന്ന്‌ നബിﷺക്കും അറിയാമല്ലോ. ദൗത്യം നിർവഹിക്കാൻ ബിൻ മസ്‌ലമ (റ) തയ്യാറായി. രണ്ടാളെക്കൂടി അതിലേക്ക് അദ്ദേഹം കൂട്ടി. ഹാരിസ് ബിൻ ഔസും(റ), അബൂ നായില: എന്നറിയപ്പെട്ടിരുന്ന സൽക്കാന് ബിൻ സലാമ(റ)യും ആയിരുന്നു ആ രണ്ടുപേർ. കഅ്ബു ബിൻ അശ്റഫിന്റെ മുലകുടി സഹോദരനും ഔസ് ഗോത്രക്കാരനുമായിരുന്നു സൽക്കാൻ. ഇവർ മൂന്നു പേരും കൂടി കഅ്ബിനെക്കാണാൻ അനുമതി വാങ്ങി മുന്നിലെത്തി. ബിൻ മസ്‌ലമ: (റ) സംസാരിക്കാൻ തുടങ്ങി. “മദീനയിൽ വന്നതിന് ശേഷം അതാ, ആ വ്യക്തി ഞങ്ങളോട് സമ്പത്തിൽ നിന്നു ധർമമായി വിഹിതം ചോദിക്കുന്നു “. നബിﷺയെ സൂചിപ്പിച്ചു കൊണ്ടാണീ സംസാരിച്ചത്. ഇത്തരം ചില സംസാരങ്ങൾക്കാണ് നേരത്തെ അനുമതി തേടിയിരുന്നത്. ബിൻ മസ്‌ലമ: (റ) തുടർന്നു. “ധർമം ചോദിക്കുക വഴി ഞങ്ങളെ പ്രയാസപ്പെടുത്തുന്നു. ഞങ്ങളുടെ പക്കലുള്ള സ്വത്തെല്ലാം കഴിഞ്ഞു പോയി. ഇനി നിങ്ങൾ ഞങ്ങളെയൊന്നു സഹായിക്കണം “. സംഭാഷണം കേട്ടു കഅ് ബിനു സന്തോഷമായി. ഒരു മുസ്‌ലിമെങ്കിലും പ്രവാചകനെതിരെ സംസാരിക്കാൻ തുടങ്ങിയല്ലോ എന്നതായിരുന്നു അയാളെ ആനന്ദിപ്പിച്ചത്. എന്നാൽ, ഇത് മുത്തു നബിﷺയുടെ സമ്മതപ്രകാരം തന്ത്രപൂർവം നടത്തുന്ന സംഭാഷണമാണെന്ന് അയാളറിഞ്ഞില്ല. കഅ്ബ് പറഞ്ഞു; “ഞാൻ നിങ്ങൾക്ക് വേണ്ട തുക തരാം. പക്ഷേ, നിങ്ങൾ ആ പ്രവാചകനെ നിഷേധിക്കണം “.
    “ഞങ്ങൾ അംഗീകരിച്ചു പോയതിനാൽ വേഗമങ്ങ് നിഷേധിക്കാൻ പറ്റില്ലല്ലോ? അത് നമുക്ക് സാവധാനം വേണ്ട കാര്യമല്ലേ? നിങ്ങൾ എന്തായാലും പണം വായ്പ തന്നു സഹായിക്കണം “. ബിൻ മസ്‌ലമ: (റ) പ്രതികരിച്ചു.
    അപ്പോൾ കഅ്ബ് പറഞ്ഞു : “ഞാൻ തരാം. പക്ഷേ, എന്തെങ്കിലും ഒരു പണയം തന്നിട്ട് പകരമായി ഞാൻ വായ്പ തരാം “.
    “നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത് ?”
    “നിങ്ങൾ നിങ്ങളുടെ സ്ത്രീകളെ എനിക്ക് പണയം വച്ചോളൂ ഞാൻ പണം തരാം “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...