Tweet 332

    Tweet 332
    May 12, 2023 • Friday
    Post Header

    ബദ്റിലെ മുസ്‌ലിംകളുടെ അദ്ഭുതകരമായ വിജയം കഅ്ബിനെ കൂടുതൽ അലോസരപ്പെടുത്തി. ബദ്റിൽ കൊല്ലപ്പെട്ട ഖുറൈശീ നേതാക്കളുടെ പേരുകൾ കേട്ടപ്പോൾ അയാൾക്ക് വിശ്വസിക്കാനായില്ല. അയാൾ പറഞ്ഞു : “ഇവരെയെല്ലാം മുഹമ്മദ്‌ﷺ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഭൂമിയുടെ മുകളിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് ഭൂമിയുടെ ഉള്ളിലേക്ക് പോകുന്നതായിരിക്കും “. മറ്റൊരർഥത്തിൽ
    പറഞ്ഞാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
    ശേഷം വാർത്ത ശരിയാണെന്ന് അയാൾ ഒരിക്കൽ കൂടി ഉറപ്പിച്ചു. മദീനയിൽ ജൂതന്മാർ നബിﷺയുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ പരസ്യമായി നിരാകരിക്കാൻ ഇയാളുടെ ഇടപെടലുകൾ കാരണമായി. ഇയാൾ രഹസ്യമായി മക്കയിലെത്തി ഖുറൈശീ നേതാവ് അബൂസുഫ്‌യാനെക്കണ്ടു. അദ്ദേഹത്തെ മുസ്‌ലിംകൾക്കെതിരെ തിരിച്ചു വിടാൻ കുൽസിത ശ്രമങ്ങൾ നടത്തി. ഗസ്’വത് സവീഖ് അഥവാ ധാന്യ യുദ്ധവും തുടർന്നുള്ള സംഭവങ്ങളും നാം വായിച്ചു പോയിട്ടുണ്ട്. ആ സമയത്ത് മദീനയിലെ ജൂത ഗോത്രങ്ങളുമായി അബൂസുഫ്‌യാൻ സമ്പർക്കമുണ്ടാക്കാനുള്ള കാരണക്കാരൻ കഅ്ബായിരുന്നു.
    മക്കയിലെ ഖുറൈശികളിൽ മുസ്‌ലിംകളോടുള്ള പ്രതികാരദാഹം വർധിപ്പിക്കാനും മുസ്‌ലിംകളെ ആക്ഷേപിക്കാനുമായി നിരവധി കവിതകൾ അയാൾ ചൊല്ലി. ആധുനിക ലോക ക്രമത്തിൽ മീഡിയകൾക്കുള്ള സ്വാധീനമായിരുന്നു അന്ന് കവിതകൾക്കുണ്ടായിരുന്നത്. ആധുനിക സങ്കേതത്തിൽപ്പറഞ്ഞാൽ, സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ ശത്രു രാജ്യത്തിനു ചോർത്തിക്കൊടുക്കുകയും ശത്രു രാജ്യത്തെ സൈനികമായി ഇളക്കി വിടുകയും ചെയ്യുന്ന പണിയായിരുന്നു അപ്പോൾ കഅ്ബ് ചെയ്തുകൊണ്ടിരുന്നത്. ഒരു രാജ്യത്തിനും വ്യാവസ്ഥാപിത സംവിധാനത്തിനും ഇതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക? ഇത്തരമൊരു രാജ്യദ്രോഹക്കുറ്റത്തിന് അർഹിക്കുന്ന ശിക്ഷ എന്തായിരിക്കും ?
    കഅ്ബും അബൂസുഫ്‌യാനും തമ്മിലുള്ള സംഭാഷണത്തിനൊടുവിൽ അബൂസുഫ്‌യാൻ കഅ്ബിനോട് ചോദിച്ചു; “മുഹമ്മദ്‌ നബിﷺയുടെ മതമാണോ അതല്ല ഞങ്ങളുടെ മതമാണോ മെച്ചപ്പെട്ട മതം ?” ജൂതന്മാരും വേദക്കാരും ഒരുപരി വർഗം തന്നെയാണെന്ന് കല്പിച്ചു നൽകുന്ന ഒരു പശ്ചാത്തലം കൂടി മുന്നിൽ വച്ചു കൊണ്ടാണ് അബൂസുഫ്‌യാൻ ഇങ്ങനെ ചോദിച്ചത്. കഅ്ബ് തന്റെ വിശ്വാസത്തെ പരിഗണിക്കുകയാണെങ്കിൽത്തന്നെ മക്കക്കാരെക്കാൾ നല്ലത് മുഹമ്മദ്‌ നബിﷺയുടെ വിശ്വാസമാണ് എന്നായിരുന്നു പറയേണ്ടത്. കാരണം, ഏകദൈവ വിശ്വാസമാണ് ജൂതന്മാരും അടിസ്ഥാനപരമായി അവകാശപ്പെടുന്നത്. അതിനു നേരേ എതിരുള്ള ബഹുദൈവ വിശ്വാസികളാണ് മക്കാ മുശ്‌രിക്കുകൾ. എന്നാൽ, അബൂസുഫ്‌യാനെ തൃപ്തിപ്പെടുത്താൻ വേണ്ടി കഅ്ബ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “അൻതും അഹ്ദാ മിൻഹും സബീലാ..” (നിങ്ങളാണ്‌ അവരെക്കാൾ മാർഗദർശനം ലഭിച്ചവർ.) കഅ്ബും അബൂസുഫ്‌യാനും അതീവ സ്വകാര്യമായി നടത്തിയ ഈ സംഭാഷണം ഖുർആൻ അതേ പദം പ്രയോഗിച്ചുകൊണ്ട് തന്നെ പരാമർശിച്ചു. വിശുദ്ധ ഖുർആൻ നാലാം അധ്യായം അന്നിസാഇലെ അൻപത്തിയൊന്നാമത്തെ വചനത്തിന്റെ ഉള്ളടക്കം അതാണ്‌. ആശയം ഇങ്ങനെ വായിക്കാം.
    “വേദവിജ്ഞാനത്തില്‍ നിന്നൊരു വിഹിതം ലഭിച്ചവരെ തങ്ങൾ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെ സംബന്ധിച്ച് സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെന്ന് അവർ പറയുകയും ചെയ്യുന്നു.“
    തുടർന്നു കഅ്ബു ചെയ്‌ത മറ്റൊരു പ്രവൃത്തിയായിരുന്നു അശ്ലീല കവിതകൾ രചിക്കുക എന്നത്. പരിശുദ്ധകളായ സ്വഹാബി വനിതകളെ അധിക്ഷേപിച്ചും അവരുടെ പേരും അവയവങ്ങളും എടുത്തു പറഞ്ഞ് അവഹേളിച്ചും അയാൾ കവിതകൾ എഴുതി. പതിവ്രതകളായ വിശ്വാസിനികളെ അത് പ്രയാസപ്പെടുത്തി. രാഷ്ട്രീയപരമായും സാംസ്‌കാരികമായും മാപ്പർഹിക്കാത്ത കുറ്റക്കാരനായ കഅ്ബിനെ കാലമാവശ്യപ്പെടുന്ന ശിക്ഷയ്ക്ക് വിധേയനാക്കേണ്ടത് ഏതൊരു ഭരണാധികാരിയുടേയും ദൗത്യമായി മാറി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...