
ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ദൗത്യവാഹകനായി റസൂൽ ﷺ മിസ്അബുൽ ഖൈർ എന്നറിയപ്പെട്ട മിസ്അബ് ബിൻ ഉമൈറി(റ)നെ മദീനയിലേക്ക് നിയോഗിച്ചു. ചരിത്രപ്രസിദ്ധമായ അഖബാ ഉടമ്പടയില്‍ നബിﷺ യുമായി കരാര്‍ ചെയ്ത സത്യവിശ്വാസികളായ അന്‍സ്വാരികള്‍ക്ക് മിസ്അബ് (റ) ഇസ്‌ലാമിന്‍റെ പ്രഥമ പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. മദീന പിന്നീട് ഇസ്‌ലാമിന്‍റെ അഭയകേന്ദ്രമായി മാറിയതില്‍ മിസ്അബ് (റ)ന്‍റെ പങ്ക് സുപ്രധാനമാണ്.
ഇസ്‌ലാമിന്‍റെ ആദ്യത്തെ പതാകവാഹകന്‍ എന്ന ബഹുമതി മിസ്അബ് (റ)ന് ബദ്റില്‍ വച്ചു ലഭിച്ചു. ബദ്റില്‍ മുസ്‌ലിം സൈന്യം വിജയം കൈവരിച്ചു. അടുത്ത വര്‍ഷം അവര്‍ പ്രതികാരത്തിനൊരുങ്ങി. ഒരു കൈയില്‍ പതാകയുമേന്തി ഉഹ്ദ് രണാങ്കണത്തില്‍ മിസ്അബ് (റ) ഈറ്റപ്പുലിയെപ്പോലെ പോരാടിക്കൊണ്ടിരുന്നു. മുസ്‌ലിംകൾ പരാജയത്തിന്‍റെ വക്കോളമെത്തി. ശത്രുസൈന്യം നബിﷺയെ വളഞ്ഞു. ആസന്നമായ വിപത്ഘട്ടത്തില്‍ മിസ്അബ് (റ) പതാക ഉയർത്തിപ്പിടിച്ച് അത്യുച്ചത്തില്‍ തക്ബീര്‍ മുഴക്കി. “അല്ലാഹുഅക്ബർ. അല്ലാഹുഅക്ബര്‍.” അങ്ങോട്ടുമിങ്ങോട്ടും കുതിച്ചുകൊണ്ടിരുന്നു. നബിﷺയെ വളഞ്ഞ ശത്രുക്കളുടെ ശ്രദ്ധ തന്‍റെ നേരെ തിരിക്കുകയായിരുന്നു മിസ്അബ് (റ)ന്‍റെ ലക്ഷ്യം. അതിനിടയില്‍ ആ ധീര സ്വഹാബിയെ ശത്രുക്കൾ വളഞ്ഞു. ഇബ്നുഖുമൈഅ മിസ്അബ് (റ)ന്‍റെ വലതു കൈ വെട്ടിത്താഴെയിട്ടു. എന്നിട്ടും ധൈര്യം വീണ്ടെടുത്ത് ഇടതു കൈയില്‍ പതാക വഹിച്ചുകൊണ്ട് മിസ്അബ് (റ) പറഞ്ഞു: “മുന്‍ പ്രവാചകന്‍മാരെപ്പോലെ തന്നെ മുഹമ്മദ്ﷺ അല്ലാഹുവിന്‍റെ പ്രവാചകനാണ്.” ഇബ്നുഖുമൈഅ മിസ്അബ് (റ)ന്‍റെ ഇടതു കൈയും വെട്ടിമുറിച്ചു. എന്നിട്ടും ആ ധീരസേനാനി പതാക കൈവിട്ടില്ല. മുറിഞ്ഞ കൈകള്‍ കൊണ്ട് ആ പതാക മാറോടു ചേര്‍ത്തുപിടിച്ചു. ഇബ്നുഖുമൈഅയുടെ മാരകമായ ഒരു കുത്ത് വീണ്ടും മിസ്അബ് (റ)ന്നു ഏറ്റു. “മുൻകാല ദൂതന്മാരെ പോലെ തന്നെ. മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതൻ തന്നെ” എന്ന് മന്ത്രിച്ചു കൊണ്ട് അദ്ദേഹം നിലംപതിച്ചു. അപ്പോഴും ആ പതാക ശരീരത്തോട് ചേർന്നിരുന്നു.
അദ്ദേഹം അവസാനമായി മൊഴിഞ്ഞ ആ വചനങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലെ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റിനാൽപ്പത്തിനാലാം സൂക്‌തത്തിന്റെ പ്രാരംഭവാചകമായി പിന്നീടവതരിച്ചു. (വമാ മുഹമ്മദുന്‍ ഇല്ലാറസൂലുന്‍…)
യുദ്ധം കഴിഞ്ഞു. രക്തസാക്ഷികളുടെ മൃതദേഹം പരതിക്കൊണ്ട് നബിﷺയും സ്വഹാബിമാരും രണാങ്കണത്തിലിറങ്ങി. മിസ്അബ് (റ)ന്റെ മൃതദേഹം രക്തത്തില്‍ക്കുളിച്ച് മുഖം ഭൂമിയില്‍ അമര്‍ന്നു അംഗവിഹീനമായിക്കിടക്കുന്നത് അവര്‍ കണ്ടു. തീരാദുഃഖത്തിന്‍റെ അണപൊട്ടി. കവിളില്‍ കണ്ണീര്‍ ചാലിട്ടൊഴുകി. മിസ്അബ് (റ)ന്റെ മൃതശരീരം പൊതിഞ്ഞ കഫന്‍ തുണി നോക്കി വിതുമ്പിക്കൊണ്ട് നബിﷺ പറഞ്ഞു: “മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി എല്ലാം നീ ത്യജിച്ചു. അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം പൂര്‍ത്തീകരിച്ച സത്യവിശ്വാസികളില്‍ നീ ഉള്‍പ്പെട്ടിരിക്കുന്നു.”
ഖബ്ബാബ് (റ) പറയുമായിരുന്നു: “അല്ലാഹുവിന്നുവേണ്ടി അവന്‍റെ മാര്‍ഗത്തില്‍ ഞങ്ങള്‍ ഹിജ്റപോയി. യാതന സഹിച്ചു. അതിന്‍റെ പ്രതിഫലം കുറെയൊക്കെ ഞങ്ങള്‍ ദുനിയാവില്‍ നിന്ന് തന്നെ അനുഭവിച്ചു. മിസ്അബ് (റ)നെപ്പോലുള്ളവര്‍ മുമ്പേ തന്നെ ഈ ലോകം വിട്ടു മറഞ്ഞു കളഞ്ഞു. അവര്‍ക്കിവിടെ നിന്ന് ഒരു പ്രതിഫലവും ലഭിച്ചില്ല. മിസ്അബ് (റ) ഉഹ്ദില്‍ രക്ത സാക്ഷിയായി. അദ്ദേഹത്തിന്‍റെ മൃതദേഹം പൊതിയാന്‍ മതിയായ തുണി പോലുമുണ്ടായിരുന്നില്ല. ഒരു ചെറിയ പുതപ്പില്‍പ്പൊതിഞ്ഞു. തലമറച്ചാല്‍ കാലും കാല് മറച്ചാല്‍ തലയും പുറത്തുകാണുമായിരുന്നു. തലഭാഗം പുതപ്പു കൊണ്ടും കാലുകള്‍ ഇദ്ഖിർ എന്ന പുല്ലുകൊണ്ടും പൊതിയാന്‍ നബി ﷺ കല്‍പ്പിച്ചു. മിസ്അബ് (റ)നെ അപ്രകാരം കഫന്‍ ചെയ്യുകയാണുണ്ടായത്.”
ചരിത്രത്തിൽത്തന്നെ തുല്യതയില്ലാത്ത ആത്മാർപ്പണത്തിന്റെ വിലാസമായി മിസ്അബ് (റ) പരിണമിച്ചു. ഇന്നും പരകോടികളുടെ ഓർമ പഥങ്ങളിൽ വിശ്വാസാവേശത്തിന്റെ ധ്വനിയായി ഈ നാമം മുഴങ്ങിക്കൊണ്ടിരിക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
