
മിസ്അബ് (റ)ന്റെ മാതാവ് ഖുനാസ ഉന്നത വ്യക്തിത്വവും പ്രതാപവുമുള്ള സ്ത്രീയായിരുന്നു. ഇസ്‌ലാം ആശ്ലേഷിച്ചപ്പോള്‍ മിസ്അബ് (റ)നെ അലട്ടിയത് ഇത് ഉമ്മയെ എങ്ങനെ ബോധ്യപ്പെടുത്തും എന്നതായിരുന്നു. മക്കയിലെ പൗരപ്രധാനികളും ഉറ്റവരുമൊന്നടങ്കം എതിര്‍ത്താലും ദൃഢചിത്തനായ അദ്ദേഹത്തിന്ന് പ്രശ്നമുണ്ടായിരുന്നില്ല. അത്കൊണ്ട് തന്‍റെ പുതിയ മതാശ്ലേഷം ഉമ്മ അറിയാതിരിക്കാന്‍ മിസ്അബ് (റ) താല്പര്യപ്പെട്ടു. അദ്ദേഹം മാതാവറിയാതെ ദാറുല്‍ അര്‍ഖമില്‍ പോവുകയും തിരുമേനിﷺയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മക്കാനിവാസികളുടെ കണ്ണും കാതും ഇസ്‌ലാമിനെതിരെ ജാഗരൂകമായിരുന്നു. അതുകൊണ്ട് മിസ്അബ് (റ)ന് ആ രഹസ്യം കൂടുതല്‍ക്കാലം ഒളിച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല. മിസ്അബ് (റ) ഒരിക്കല്‍ ദാറുൽ അര്‍ഖമിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതും മറ്റൊരിക്കല്‍ മുസ്‌ലിംകളുടെ കൂടെ നമസ്ക്കരിക്കുന്നതും ഉസ്മാനുബ്നു ത്വല്‍ഹ: എന്ന വ്യക്തിയുടെ ദൃഷ്ടിയില്‍ പ്പെട്ടു. അദ്ദേഹം പ്രസ്തുത സംഭവം ഖുനാസയോടു പറയുകയും ചെയ്തു. അതോടുകൂടി ആ രഹസ്യം വെളിച്ചത്തായി. തന്‍റെ പുത്രന്‍ പൂര്‍വികരുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചതറിഞ്ഞ മാതാവ് ആകെ ആകുലപ്പെട്ടു. വത്സലയായ മാതാവ് സ്നേഹമസൃണമായി ഉപദേശിച്ചു. ഫലിച്ചില്ല. ഭീഷണിപ്പെടുത്തി നോക്കി. മിസ്അബ് (റ)ന്റെ ഉറച്ച വിശ്വാസത്തെ ഇളക്കാനായില്ല. ഒരിക്കല്‍ മാതാവിനെയും കുടുംബാംഗങ്ങളെയും മിസ്അബ് (റ) ഉപദേശിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നു. കോപാന്ധയായ മാതാവ് കൈയോങ്ങി, പുലിയെപ്പോലെ മകന്‍റെ നേരെ ചാടി. മിസ്അബ് (റ)ന്‍റെ പ്രസന്നത കൈവിടാത്ത മുഖഭാവം മാതാവിന്‍റെ കൈകളുടെ ശൗര്യം കെടുത്തി. പക്ഷേ, പൂര്‍വികരുടെ മതത്തെയും ദൈവങ്ങളെയും ഭര്‍ത്സിച്ച മകനെ വെറുതെ വിടാന്‍ ആ മാതാവ് ഒരുക്കമായിരുന്നില്ല. വീടിന്‍റെ ഒരു അറയില്‍ മിസ്അബ് (റ)നെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചു. കൂലിക്കാരെ പാറാവ് നിര്‍ത്തി. വിശ്വാസികളുമായുള്ള സമ്പര്‍ക്കം തടഞ്ഞു. മിസ്അബ് (റ) മുറിയുടെ അന്ധകാരത്തില്‍ തടവുകാരനായി. എങ്കിലും സത്യവിശ്വാസത്തിന്‍റെ തൂവെളിച്ചം മായ്ച്ചുകളയാന്‍ ഇരുമ്പഴികള്‍ക്ക് കഴിഞ്ഞില്ല.
നബിﷺയുടെ അനുയായികള്‍ ആത്മരക്ഷാര്‍ഥം അബ്സീനിയയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയ വാര്‍ത്ത അഴികൾക്കുള്ളിൽക്കിടന്ന് മിസ്അബ് (റ) അറിഞ്ഞു. അദ്ദേഹം ഉമ്മയുടെ പാറാവുകാരുടെ കണ്ണുവെട്ടിച്ച് അഴികടന്ന് സ്നേഹിതന്‍മാരുടെ കൂടെ അബ്സീനിയയിലേക്ക് പലായനം ചെയ്തു. അബ്സീനിയയിലേക്കുള്ള രണ്ട് ഹിജ്റയിലും മിസ്അബ് (റ) പങ്കെടുത്തിരുന്നു. അവിടെ നിന്ന് തിരിച്ചുവന്ന മിസ്അബ് (റ)നെ വീണ്ടും ബന്ധനസ്ഥനാക്കാന്‍ മാതാവ് തീരുമാനിച്ചു. കൂലിക്കാരെ വിട്ടു പിടിക്കാന്‍ ശ്രമിച്ചു. ഗതിമുട്ടിയ മിസ്അബ് (റ)വിന് ഇപ്രകാരം പറയേണ്ടി വന്നു : “ഉമ്മാ, ഇനിയും എന്നെ അക്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ കൂലിക്കാരെ മുഴുവനും ഞാന്‍ കൊന്നു കളയും. സത്യം!” അതോടെ ഉമ്മയ്ക്ക് വഴങ്ങേണ്ടി വന്നു.
അവസാനം അവർ പറഞ്ഞൊഴിഞ്ഞു. “അല്ലയോ മിസ്അബ്, ഇന്നു മുതല്‍ ഞാന്‍ നിന്‍റെ ആരുമല്ല. നീ നിന്‍റെ മതവുമായി എങ്ങോട്ടെങ്കിലും പോയ്ക്കോളൂ. എന്‍റെ സ്വത്തിനുപോലും നീ അവകാശിയല്ല.” മിസ്അബ് (റ) പറഞ്ഞു: “ഉമ്മാ, ഞാന്‍ നിങ്ങൾക്ക് നന്മയാഗ്രഹിക്കുന്നു. അല്ലാഹുവിന്‍റെ മുമ്പില്‍ ഉമ്മ രക്ഷപ്രാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെയും പ്രവാചകനെﷺയും അംഗീകരിക്കുക.” തീ പാറുന്ന രീതിയിൽ ഉമ്മ പ്രതികരിച്ചു. “നീ പോകൂ, എന്‍റെ ദൈവങ്ങളാണ് സത്യം ! നിന്‍റെ മതം എനിക്കാവശ്യമില്ല.” മിസ്അബ് (റ) ഭൗതികാനുഗ്രഹങ്ങളുടെ ആ ഉദ്യാനം ത്യജിച്ചു. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വച്ച് അദ്ദേഹം ഇറങ്ങിത്തിരിച്ചു. അന്നുമുതല്‍ കീറിപ്പറിഞ്ഞ വസ്ത്രവും പട്ടിണിയും പരിവട്ടവുമായി മിസ്അബ് (റ) ജീവിച്ചു. ആനന്ദങ്ങളുടെ കളിത്തൊട്ടിലിൽ ഉല്ലസിച്ചു ജീവിച്ച യുവാവ് വിശ്വാസത്തിന്റെ പേരിൽ സ്വയം ഏറ്റെടുത്ത ദാരിദ്ര്യം ഏവരെയും അദ്ഭുതപ്പെടുത്തി. രാജപദവിയിൽ ഏറ്റവും മുന്തിയ സുഗന്ധം ഉപയോഗിച്ചിരുന്ന ആൾ കീറിപ്പറിഞ്ഞ വസ്ത്രമണിഞ്ഞ് വരുന്നത് കണ്ട് സദസ്സുകൾ തന്നെ തലകുനിച്ചിരുന്നു. ഒരിക്കൽ ഈറനണിഞ്ഞ കണ്ണുകളോടെ മുത്ത് നബിﷺ തന്നെ പറഞ്ഞു, “മിസ്അബ് (റ) എല്ലാം അല്ലാഹുവിന്നു വേണ്ടി ത്യജിച്ചു. അന്നു മക്കയില്‍ എത്ര സമൃദ്ധമായ ജീവിതം നയിച്ച ആളാണിദ്ദേഹം “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
