
സത്യസാക്ഷ്യത്തിന് വേണ്ടി ജീവാർപ്പണം നടത്തിയ ഉഹ്ദ് പോരാളികളിൽ വേറിട്ട ചിത്രം അടയാളപ്പെടുത്തിയ മഹാരഥനാണ് ഖൈസമ (റ). ബദ്റിൻ്റെ സമയത്ത് ഖൈസമ (റ)യും മകൻ സഅ്ദും (റ) തമ്മിൽ ഒരു സംഭാഷണം നടന്നു. വാപ്പയ്ക്ക് ലഭിക്കാതെ മകന് മാത്രം യുദ്ധത്തിൽ പങ്കെടുക്കാൻ നറുക്ക് ലഭിച്ചപ്പോഴായിരുന്നു ആ സംഭാഷണം. ഖൈസമ (റ) പറഞ്ഞു, “മോനേ വൃദ്ധനായ എന്നെ പടക്കയച്ചിട്ട് മോൻ വീട്ടിൽ വിശ്രമിച്ചോളൂ. എന്റെ അഭ്യർഥന ഒന്നു മാനിക്ക് മോനേ.. ഞാൻ നിന്റെ ഉപ്പയല്ലേ!”
” ഉപ്പാ ശരിയാണ്. പക്ഷേ, ക്ഷമിക്കണം. ഇത് സ്വർഗത്തിൻ്റെ കാര്യമായിപ്പോയി. എന്നോട് ക്ഷമിക്കണം “. ഖൈസമ (റ) മകനെ യാത്രയാക്കി. മകൻ ബദ്റിൽ പങ്കെടുത്ത് സ്വർഗം നേടി.
അടുത്തയൊരവസരത്തിനായി ഖൈസമ (റ) കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് ഉഹ്ദിലേക്കുള്ള നാദമുയരുന്നത്. അദ്ദേഹത്തിന്റെ ഉള്ളുണർന്നു. ഉഹ്ദിന്റെ ദിവസം നബി ﷺ യെ സമീപിച്ചുകൊണ്ടദ്ദേഹം പറഞ്ഞു, “അല്ലാഹുവിന്റെ ദൂതരേ! ﷺ എനിക്ക് ബദ്ർ ലഭിക്കാതെ പോയി. ഞാൻ വളരെ ആഗ്രഹിച്ചതായിരുന്നു. മകൻ സഅ്ദി(റ)നാണ് നറുക്ക് വീണത്. അവൻ ബദ്റിൽ പങ്കെടുത്ത് രക്തസാക്ഷിയായി. ഇന്നലെ രാത്രി ഞാനവനെ സ്വപ്നത്തിൽ ദർശിച്ചു. അതിസൗന്ദര്യ ഭാവത്തിൽ സ്വർഗത്തിലെ പുഴകൾക്കും പഴങ്ങൾക്കുമിടയിൽ ഉലാത്തുന്നു. എന്നോടു പറഞ്ഞു. അല്ലാഹു എനിക്ക് വാഗ്ദാനം ചെയ്തത് അത് പോലെത്തന്നെ ലഭിച്ചിരിക്കുന്നു. വരൂ നമുക്കീ സ്വർഗത്തിൽ ഒത്തിരിക്കാം. അല്ലാഹുവിന്റെ തിരുദൂതരേﷺ.. അല്ല, സത്യം! സ്വർഗത്തിലെ ആ സഹവാസത്തിന് എനിക്ക് പൂതിയാകുന്നു. അവിടുന്ന് എനിക്കാ ഭാഗ്യം ലഭിക്കാൻ വേണ്ടി പ്രാർഥിക്കണം “. അല്ലാഹുവിന്റെ തിരുദൂതർﷺ പ്രാർഥിച്ചു. ഉഹ്ദിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.
നബിﷺക്ക് സഹായം നൽകി മുന്നോട്ട് വന്ന ബനൂഹനം തറവാട്ടിലെ കാരണവരായിരുന്നു ഖൈസമഃ (റ). രണ്ടാം അഖബ ഉടമ്പടിക്കുള്ള ഭൂമിക ഒരുക്കിയതും പ്രസ്തുത കുടുംബമായിരുന്നു. ഉടമ്പടിയെത്തുടർന്ന് മദീനയിലേക്ക് നിയോഗിച്ച പന്ത്രണ്ട് നിരീക്ഷകന്മാർ അഥവാ, നഖീബുമാരിൽ ഒരാളായിരുന്നു ഖൈസമ (റ)യുടെ മകൻ സഅ്ദ് (റ). അവിവാഹിതരുടെ ഭവനം എന്നറിയപ്പെട്ട വിജ്ഞാന കേന്ദ്രമായിരുന്നു ഖൈസമ (റ)യുടേത്.
ഉഹ്ദ് എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നവരിലൊരാളും ഇന്നും ഉഹ്ദ് സന്ദർശനത്തിന് വരുന്നവർ പേര് നിർണയിച്ച് സലാം പറയപ്പെടുന്ന വ്യക്തിത്വവുമാണ് ‘മിസ്അബ് ബിൻ ഉമൈർ’ (റ). ഇദ്ദേഹം മക്കയിലെ അനുഗൃഹീത യുവാവായിരുന്നു. സമ്പത്തിന്‍റെ തൊട്ടിലിലാണ് ജനിച്ചത്. വത്സലരായ മാതാപിതാക്കളുടെ അമിത പരിലാളനയിലാണ് വളർന്നത്. സുന്ദരനും അതിബുദ്ധിമാനുമായിരുന്നയദ്ദേഹം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റി. ‘മക്കയുടെ പരിമളം’ എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചിരുന്നത്.
മുഹമ്മദ് നബിﷺയുടെ പ്രവാചകത്വവും പുതിയ പ്രസ്ഥാനവും മക്കയില്‍ രംഗ പ്രവേശനം ചെയ്തപ്പോൾ ചിന്താശീലനായ മിസ്അബ് (റ) സ്വാഭാവികമായും അതിൽ ആകൃഷ്ടനായി.
തദ്ദേശീയരുടെ ദുഷ്പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിമുക്തമായി. മുഹമ്മദ് നബി ﷺ യും അനുയായികളും അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന് മിസ്അബ് (റ) അറിഞ്ഞു. ഒരു ദിവസം വൈകുന്നേരം അദ്ദേഹം ആരുമറിയാതെ അര്‍ഖമിന്‍റെ വീട്ടില്‍ കയറിച്ചെന്നു. സത്യം പുല്‍കുവാനുള്ള അത്യുത്ക്കടമായ ആഗ്രഹം ആ മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു. പ്രവാചകൻ ﷺ അവിടുത്തെ അനുചരന്‍മാര്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മിസ്അബ് (റ) സശ്രദ്ധം അത് ശ്രവിച്ചു കൊണ്ടിരുന്നു. തിരുനബിﷺയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന പരിശുദ്ധ ഖുര്‍ആന്‍റെ മാസ്മരികത അദ്ദേഹത്തിന്‍റെ ഹൃദയത്തെ കൂടുതല്‍ വശീകരിച്ചു. ഒരു പുതിയ ആത്മീയ അനുഭൂതി മിസ്അബ് (റ)നെ ആവരണം ചെയ്തു. എന്തെന്നില്ലാത്ത ആനന്ദം! റസൂല്‍ﷺ വലതു കൈ കൊണ്ട് ഹൃദയ ഭാഗത്ത് ഒന്നു തലോടിയതോടുകൂടി മിസ്അബ് (റ) പരിപൂര്‍ണമായും ഇസ്‌ലാമിനെ ഉൾക്കൊണ്ട് കഴിഞ്ഞിരുന്നു!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
