Tweet 319

    Tweet 319
    April 29, 2023 • Saturday
    Post Header

    ഉഹ്ദ് പടക്കളത്തിൽ നിന്ന് അമര പ്രഭാവം നേടിയ മഹദ് വ്യക്തിത്വങ്ങളിൽ ഒരാളാണ് അബ്ദുല്ലാഹിബിന് ജഹ്ശ് (റ). ഇസ്‌ലാമിലേക്ക് ആദ്യഘട്ടത്തിൽ തന്നെ കടന്നു വന്നവരിൽ നബിﷺയുമായി കുടുംബ ബന്ധമുള്ളയാളാണ് അബ്ദുല്ലാഹിബിൻ ജഹ്ശ് (റ). അദ്ദേഹത്തിന്റെ മാതാവ് അബ്ദുൽ മുത്ത്വലിബിന്റെ മകൾ ഉമൈമയാണ്. നബിﷺയുടെ പത്നി സൈനബ് (റ)യുടെ സഹോദരൻ കൂടിയാണ്. നബിﷺയുടെ സ്വകാര്യ പ്രബോധനത്തിന്റെ കാലത്ത് തന്നെ നബി ﷺ യെ സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു. നബിﷺയിൽ നിന്ന് ആദ്യമായി പതാക ഏറ്റുവാങ്ങുകയും ‘അമീറുൽ മുഅ്മിനീൻ’ എന്ന് വിളിക്കപ്പെടുകയും ചെയ്തു. എത്യോപ്യയിലേക്ക് പലായനം ചെയ്ത ആദ്യ സംഘത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. മദീനയിലേക്കുള പലായന വേളയിൽ കുടുംബാംഗങ്ങളോടൊപ്പം അബൂസലമയ്ക്ക് തൊട്ടുപിന്നിൽത്തന്നെ മദീനയിലെത്തി. മക്കയിൽ മനോഹരമായ ഭവനങ്ങളിൽ ഒരു ഭവനമായിരുന്നു അബ്ദുല്ല (റ)യുടേത്. മക്കവിട്ട് മദീനയിലേക്ക് അബ്ദുല്ല(റ)യും കുടുംബവും പുറപ്പെട്ടതിനെത്തുടർന്ന് മുശ്‌രിക്കുകളുടെ നേതാവായ അബൂജഹലും സംഘവും അവിടെയെത്തി. സ്വൈര വിഹാരം നടത്തി സാധനങ്ങൾ യഥേഷ്ടം വിനിയോഗിക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ അബ്ദുല്ല(റ)യ്ക്ക് സഹിക്കാനായില്ല. അദ്ദേഹം നബിﷺയോട് സങ്കടം ബോധിപ്പിച്ചു. അവിടുന്ന് പ്രതികരിച്ചു; “അബ്ദുല്ലാ ഈയൊരൊറ്റക്കാരണത്താൽ നിങ്ങൾക്ക് സ്വർഗത്തിൽ ഒരു വീട് ലഭിക്കുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?”
    ”അതെ, പ്രഭോ!” എന്ന് പ്രതികരിച്ചയുടൻ ‘അത് ലഭിച്ചിരിക്കുന്നു’ എന്ന് നബിﷺ സന്തോഷവാർത്ത നൽകി. അബ്ദുല്ല(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
    മദീനയിൽ നബിﷺയോടൊപ്പം അഭിമാനപരമായ ആദ്യ നാളുകളിലൂടെ കടന്നു പോയി. അങ്ങനെയിരിക്കെ, നബിﷺ നയതന്ത്രപരമായ ഒരു നീക്കത്തിന്റെ നേതൃത്വം അബ്ദുല്ല(റ)യെ ഏൽപ്പിച്ചു. ബദ്റിൻ്റെ മുന്നോടിയായ രഹസ്യാന്വേഷണ ദൗത്യമായിരുന്നു അത്. വിജയപതാകയും രണ്ടു ദിവസത്തെ വഴിദൂരം സഞ്ചരിച്ച ശേഷം തുറന്നു നോക്കേണ്ട എഴുതപ്പെട്ട ഒരു സന്ദേശവും നൽകിയിട്ടായിരുന്നു നിയോഗിച്ചിരുന്നത്. വിശപ്പും ദാഹവും നന്നായി സഹിക്കാനും സഹിഷ്ണുതയോടെ നയിക്കാനുമുള്ള യോഗ്യതയാണ് അദ്ദേഹത്തെക്കുറിച്ച് നബിﷺ എടുത്തു പറഞ്ഞത്. വഴിയിൽ വച്ച് കത്ത് തുറന്ന് നോക്കിയ ശേഷം ധീരമായ മുന്നേറ്റത്തിന് നേതൃത്വം നൽകി.
    ഉഹ്ദിന്റെ നാളുകളെത്തി. ഇബ്നു ജഹ്ശും(റ) സൈനിക മുന്നേറ്റത്തിന്റെ ഭാഗമായി. യുദ്ധക്കളത്തിൽ വച്ച് അദ്ദേഹം സഅ്ദ് ബിൻ അബീ വഖ്ഖാസി(റ)നെക്കണ്ടുമുട്ടി. അദ്ദേഹത്തോട് അബ്ദുല്ലാഹ് (റ) ചോദിച്ചു. “അല്ലാ, നിങ്ങൾ പ്രാർഥിക്കുന്നില്ലേ?” തുടർന്ന് രണ്ടു പേരും ഒരു ഭാഗത്തേക്ക് മാറി നിന്ന് പ്രാർഥിക്കാനൊരുങ്ങി. സഅ്ദാ(റ)ണ് ആദ്യം പ്രാർഥിച്ചത്. “അല്ലാഹുവേ! ശക്തനും മല്ലനുമായ ഒരു പ്രതിയോഗിയെ ഈ പോർക്കളത്തിൽ എനിക്ക് നൽകേണമേ! അവനെ തോൽപ്പിച്ച് വകവരുത്താനും അവന്റെ ആസ്ഥികൾ അധീനപ്പെടുത്താനും എനിക്കവസരം നൽകേണമേ!” അബ്ദുല്ല “സ്വീകരിക്കേണമേ ” എന്ന് ആമീൻ ചൊല്ലി. പിന്നെ അവിടുന്ന് പ്രാർഥിച്ചു. “അല്ലാഹുവേ! ശക്തനും മല്ലനുമായ ഒരു പ്രതിയോഗിയെ ഈ പോരാട്ടത്തിൽ എനിക്കു നീ നൽകേണമേ! അവൻ എന്നെ കീഴ്പ്പെടുത്തി എന്റെ മൂക്കും ചെവികളും അരിഞ്ഞെടുക്കുന്ന അവസ്ഥ നൽകേണമേ! എന്റെ അവയവങ്ങൾ എങ്ങനെ ഛേദിക്കപ്പെട്ടു എന്ന് പരലോകത്ത് വച്ച് ചോദിക്കപ്പെടുമ്പോൾ നിന്റെയും നിൻ്റെ ദൂതൻ്റെയും മാർഗത്തിൽ എന്ന് പറയാൻ ഞാൻ ആശിക്കുന്നു. അത് അല്ലാഹു അംഗീകരിക്കണമെന്ന് ഞാൻ താത്പര്യപ്പെടുന്നു “.
    സഅ്ദ്(റ) പറയുന്നു. “അബ്ദുല്ല(റ)യുടെ പ്രാർഥന എന്റേതിനേക്കാൾ ഉത്തമമായിരുന്നു “. സായാഹ്‌നമായി. ഞാനദ്ദേഹത്തെ അന്വേഷിച്ചിറങ്ങി. അതാ പ്രാർഥന ഫലം കണ്ടിരിക്കുന്നു. കാതുകളും നാസികയും ഛേദിക്കപ്പെട്ട ശരീരം അതാ കിടക്കുന്നു. കാതുകളും മൂക്കും തൊട്ടടുത്ത മരത്തിൽ തുക്കിയിട്ടിരിക്കുന്നു. ഒടുവിൽ അമ്മാവനായ ഹംസ(റ)നൊപ്പം മഹാനവർകളെയും മറമാടി. ശരീരങ്ങൾ ഖബ്റിലേക്കിറക്കുമ്പോൾ അടങ്ങാത്ത ദുഃഖത്താൽ മുത്തുനബി ﷺ യുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...