Tweet 318

    Tweet 318
    April 28, 2023 • Friday
    Post Header

    പിൽക്കാലത്ത് വഹ്ശി ആത്മീയ ചിട്ടയോടെ ജീവിതം നയിച്ചു. അങ്ങനെയിരിക്കെയാണ് അബൂബക്കർ(റ)ന്റെ ഭരണകാലത്ത് യമാമ യുദ്ധം അരങ്ങേറുന്നത്. വ്യാജമായി പ്രവാചകത്വവാദം ഉന്നയിച്ച മുസൈലിമ: അൽകദ്ദാബിനെതിരെയായിരുന്നു പ്രസ്തുത പടനീക്കം. വഹ്ശി അതിൽ മുസ്‌ലിം പക്ഷത്ത് നിന്ന് പങ്കാളിയായി. ഹംസ(റ)വിനെ വധിക്കാൻ ഉപയോഗിച്ച അതേ ആയുധം മിനുക്കിയെടുത്ത് പുറപ്പെട്ടു. ഉഹ്ദിൽ ഹംസ(റ)യെ ലക്ഷ്യം വച്ച അതേ രീതിയിൽ മുസൈലിമയെ തന്നെ ലക്ഷ്യം വച്ചു കൊണ്ടാണ് വഹ്ശി യമാമയിൽ എത്തിയത്. തക്കം പാർത്ത് കാത്തിരുന്ന് സർവശക്തിയുമുപയോഗിച്ച് അവനെതിരെ ആയുധ പ്രയോഗം നടത്തി. ആ വ്യാജന്റെ നെഞ്ച് പിളർന്നു. അവൻ വധിക്കപ്പെടുകയും ചെയ്തു. ഹംസ(റ)യെ വധിച്ചതിന്റെ ഒരു പ്രായശ്ചിത്തമായിട്ടാണ് വഹ്ശി ഈ ദൗത്യം നിർവഹിച്ചത്. അദ്ദേഹം തന്നെ പറഞ്ഞു, “ഞാനാദ്യം അത്യുത്തമനായ ഒരു വ്യക്തിത്വത്തെ അഥവാ, ഹംസ(റ)യെ വധിച്ചു. ശേഷം, ഞാൻ അതിനീചനും വ്യാജനുമായ ഒരുത്തനെ അഥവാ, മുസൈലിമയെ വകവരുത്തി “.
    ഇസ്‌ലാം സ്വീകരിച്ച് പശ്ചാത്തപിച്ചതോടെ പവിത്രത കൈവരിച്ച വഹ്ശി ‘അല്ലാഹുവിന് ഏതൊരാൾക്കും മാപ്പു നൽകാം’ എന്നതിന്റെ പ്രതീകം കൂടിയാണ്. വിശുദ്ധ ഖുർആനിലെ മുപ്പത്തിയൊൻപതാമത്തെ അധ്യായം അസ്സുമറിലെ അൻപത്തിമൂന്നാമത്തെ സൂക്തം ഈ പ്രമേയമാണ് പകർന്നു തരുന്നത്. ആശയം ഒന്നു വായിച്ചു നോക്കാം.
    “പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയം വേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാണ്. ഉറപ്പായും അവന്‍ പരമദയാലുവും. ഏറെ പൊറുക്കുന്നവനുമാണ്.”
    ഹിജ്റ മുപ്പത്തിയൊൻപതിൽ ഹിംസിൽ വച്ചാണ് വഹ്ശി മരണപ്പെട്ടത്. പ്രവാചകസ്നേഹത്തിൽ സവിശേഷമായി അറിയപ്പെട്ട സ്വഹാബി സൗബാൻ (റ)ന്റെ ചാരത്തുള്ള ഖബർ അദ്ദേഹത്തിന്റേതാണത്രെ.
    ഹംസ(റ)യെയും വഹ്ശിയെയും ചേർത്തുവായിക്കാവുന്ന ഒരു ഹദീസ് ഇമാം ബുഖാരി.(റ) നിവേദനം ചെയ്യുന്നുണ്ട്. “അബൂഹുറൈറ(റ) പറയുന്നു. നബി ﷺ പറഞ്ഞു, ‘ അല്ലാഹു രണ്ട് പേരെ നോക്കിച്ചിരിക്കും. ഒരാൾ അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടയാളാണ്. രണ്ടാമത്തെയാൾ അയാളുടെ ഘാതകനാണ്. പക്ഷേ, പിന്നീടയാൾ നേർവഴിക്ക് വന്ന് അയാളും അല്ലാഹുവിന്റെ മാർഗത്തിൽ ശഹീദായി “. അഥവാ, വധിച്ചയാളും വധിക്കപ്പെട്ടയാളും ഒത്തുകൂടുന്ന രംഗത്തിന്റെ പ്രാധാന്യമാണീ ഹദീസ് പരാമർശിച്ചത്.
    ധർമത്തിന് വേണ്ടിയുള്ള സമർപ്പണം. അല്ലാഹുവിൻ്റെ മാർഗത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിലുള്ള വിശാലത. തിന്മയുടെ ഉപാസകർ നന്മയുടെ കാവൽക്കാരായ ഗതിമാറ്റം. ഇതെല്ലാം ഇഴചേർന്ന ചരിത്രാധ്യായത്തിലൂടെയാണ് ഇതുവരെ നാം സഞ്ചരിച്ചത്.
    ഉഹ്ദിലെ ഗദ്ഗദങ്ങളിൽ നിന്ന് ഇനി വായിക്കാനുള്ളത് അനസ് ബിൻ നള്ർ(റ)നെയാണ്. ഒരു വാഗ്ദത്ത പാലനം എന്ന പോലെയാണ് അനസ് (റ) ഉഹ്ദിലേക്ക് വന്നത്.
    അനസ്ബിന്‍ മാലിക് (റ) പറയുന്നു: ”മുസ്‌ലിംകള്‍ ശത്രുക്കളുമായി യുദ്ധത്തിലേര്‍പ്പെട്ട സവിശേഷമായ ബദ്ര്‍ യുദ്ധത്തില്‍ എന്റെ അമ്മാവന്‍ അനസ് ഇബ്‌നു നള്‌റി(റ)ന് പങ്കെടുക്കാന്‍ സാധിച്ചില്ല. ആ പ്രതിഫലവും സ്ഥാനവും നഷ്ടപ്പെട്ടതിലെ പ്രയാസങ്ങളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേﷺ! മുശ്‌രിക്കുകളോട് അങ്ങ് ആദ്യമായി ബദ്‌റില്‍ പോരാടിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ ശത്രുക്കളുമായി പോരാടാനുള്ള ഒരു അവസരം എന്റെ ജീവിതത്തില്‍ നല്‍കുകയാണെങ്കില്‍ എപ്രകാരം അതു വിനിയോഗിക്കുമെന്ന് നിശ്ചയം, അല്ലാഹുവിന് ഞാന്‍ കാണിച്ചു കൊടുക്കും ” .
    അങ്ങനെ അദ്ദേഹം ഉഹ്ദില്‍ പങ്കെടുത്തു. ഉഹ്ദ്‌ യുദ്ധവേളയിൽ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വന്ന ഒരു പാളിച്ച മൂലം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായല്ലോ. പലരും പിന്തിരിഞ്ഞോടുകയും നിരാശരാവുകവും ചെയ്തു. അദ്ദേഹം അവരുടെ പ്രവൃത്തിയില്‍ മനസ്സുനൊന്ത് അല്ലാഹുവോട് പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, ഈ മുസ്‌ലിംകളുടെ പ്രവൃത്തിയില്‍ ഞാന്‍ നിന്നോടു ക്ഷമ യാചിക്കുന്നു. ഈ മുശ്‌രിക്കുകളുടെ പ്രവൃത്തിയില്‍ എന്റെ നിരപരാധിത്തം നിന്റെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.”
    തുടര്‍ന്ന് അദ്ദേഹം മുന്നോട്ടു നീങ്ങി. വഴിയിലദ്ദേഹം സഅ്ദ് ബിന്‍ മുആദ് (റ)നെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹത്തോട് പറയുകയാണ്: ”ഓ.. സഅ്ദ് ബിന്‍ മുആദ് (റ).. നള്‌റിന്റെ (റ) നാഥൻ അഥവാ അല്ലാഹു സത്യം! സ്വര്‍ഗത്തിന്റെ പരിമളം! ഉഹ്ദിന്റെ താഴ്‌വരയില്‍നിന്ന് സ്വര്‍ഗത്തിന്റെ നറുമണം ഞാനിതാ അനുഭവിക്കുകയാണ്.”
    തുടര്‍ന്ന് അദ്ദേഹം രണാങ്കണത്തില്‍ ശത്രുക്കളുമായി കഠിനമായി പോരാടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുകയുമുണ്ടായി.
    പിന്നീട് സഅ്ദ് (റ) പറയുന്നു: ”ഓ.. അല്ലാഹുവിന്റെ ദൂതരേﷺ! എനിക്ക് അദ്ദേഹം [അനസ് ഇബ്‌നു നള്ര്‍ (റ) ] ചെയ്തത് പോലെ ചെയ്യാനോ അദ്ദേഹം നേടിയത് നേടാനോ ആയില്ല. യുദ്ധം അവസാനിച്ചപ്പോള്‍ വാള്‍ക്കൊണ്ടും കുന്തം കൊണ്ടുമെല്ലാം എണ്‍പതിലധികം മുറിവുകളേറ്റ നിലയിലായിരുന്നു അദ്ദേഹത്തെക്കണ്ടെത്തിയത്. അടിമുടി അംഗഭംഗമേറ്റിരുന്ന അദ്ദേഹത്തെയാരും തിരിച്ചറിഞ്ഞില്ല. അവസാനം അദ്ദേഹത്തിന്റെ സഹോദരി അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലൂടെയാണ് തിരിച്ചറിഞ്ഞത്.”
    വിശുദ്ധഖുർആനിലെ മുപ്പത്തി മൂന്നാം അധ്യായം അൽ അഹ്സാബിലെ ഇരുപത്തിമൂന്നാം സൂക്തം അനസ് ബിൻ നള്റി(റ)നെയും അതുപോലെയുള്ള വരെയും പരാമർശിച്ചു കൊണ്ടാണെന്ന് ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. ആശയം ഇങ്ങനെയാണ്. “സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവരും അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...