
നബിﷺ സൈന്യത്തെ നിരീക്ഷിച്ചു കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി. ബിലാൽ (റ) മഗ്‌രിബിന്റെ വാങ്ക് കൊടുത്തു. മഗ്‌രിബ് നിസ്ക്കാരത്തിനു നബിﷺ നേതൃത്വം നൽകി. ശേഷം ഇശാഇന്റെ സമയമായപ്പോൾ ബിലാൽ (റ) തന്നെ വാങ്ക് കൊടുക്കുകയും നബിﷺ തന്നെ നിസ്ക്കാരത്തിനു നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് അന്നവിടെത്തന്നെ രാപ്പാർത്തു. മുഹമ്മദ് ബിൻ മസ്‌ലമ(റ)യും അൻപതംഗ സംഘവും സൈന്യത്തിന് പാറാവുകാരായി നിന്നു. ദക്’വാൻ ബിൻ അബ്ദിഖൈസ് നബിﷺ ഉറങ്ങിയപ്പോൾ അവിടുത്തെ സമീപത്ത് ഉറങ്ങാതെ കാവൽ നിന്നു. പ്രഭാത നിസ്ക്കാരാനന്തരം നബിﷺ ചോദിച്ചു; “നമ്മുടെ വിവരാന്വേഷകർ എവിടെപ്പോയി ? ” അപ്പോൾ അബൂഖൈസമ: (റ) രംഗത്തേക്ക് വന്നു. വിവരങ്ങൾ പങ്കുവച്ചു.
നബിﷺ ചുവടുവച്ച് മുന്നോട്ട് നീങ്ങിയപ്പോൾ അബ്ദുല്ലാഹിബിൻ ഉബയ്യ് രംഗത്ത് വന്നു. അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കി അയാൾ വിളിച്ചു പറഞ്ഞു; “സ്വയം തീരുമാനമില്ലാതെ കുട്ടികളെ അനുസരിച്ച് പുറപ്പെട്ടതാണീ യാത്ര. നാമെന്തിനാണിപ്പോൾ യുദ്ധം ചെയ്യുന്നത്! എന്നെ അനുസരിക്കാതെയാണീ പുറപ്പാട് നടത്തിയത്. ഞാനിതാ തിരിച്ചു പോകുന്നു “. കപടവിശ്വാസികളും സംശയാലുക്കളുമായ ആളുകൾ അയാൾക്കൊപ്പംചേർന്നു. അവർ ഒരുമിച്ചു മദീനയിലേക്ക് മടങ്ങി. ഉടനെ അബ്ദുല്ലാഹിബിനു ഹറാം ജനങ്ങളെ സംബോധന ചെയ്തു – “അല്ലയോ ജനങ്ങളേ! ശത്രു മുന്നിൽ നിൽക്കുമ്പോൾ പ്രവാചകനെയും വിശ്വാസികളെയും നിന്ദിക്കുകയാണോ നിങ്ങൾ? രംഗത്തേക്ക് വരൂ.. പോർക്കളത്തിലേക്ക് വരൂ.. പ്രതിരോധ നിരയിൽ ഉറച്ചുനിൽക്കൂ !”.
ഈ സന്ദർഭത്തിൽ കപടവിശ്വാസികളുടെ നിലപാടു കൂടി മുന്നിൽ വച്ചു കൊണ്ട് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലുഇംറാൻ നൂറ്റിയെഴുപത്തി ഒൻപതാമത്തെ സൂക്തം സംവദിക്കുന്നത് നോക്കൂ.
“നല്ലതില്‍നിന്ന് തിന്മയെ വേര്‍തിരിച്ചെടുക്കാതെ സത്യവിശ്വാസികളെ അവര്‍ ഇന്നുള്ള അവസ്ഥയില്‍ നിലകൊള്ളാന്‍ അല്ലാഹു അനുവദിക്കുകയില്ല ”
നൂറ്റി അറുപത്തിയേഴാമത്തെ സൂക്തത്തിന്റെ ആശയം കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.
“കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും; നിങ്ങള്‍ വരൂ! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ; അല്ലെങ്കില്‍ ചെറുത്തുനില്‍ക്കുകയെങ്കിലും ചെയ്യൂ. എന്ന് കല്‍പ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളെ പിന്തുടരുമായിരുന്നു. അന്ന് അവര്‍ക്ക് സത്യവിശ്വാസത്തെക്കാള്‍ അടുപ്പം സത്യനിഷേധത്തോടായിരുന്നു. അവരുടെ മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവയ്ക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.”
അബ്ദുല്ലാഹിബിൻ ഉബയ്യ് മടങ്ങിയപ്പോൾ ബനൂസലമയും ബനൂഹാരിസയും അയാൾക്കൊപ്പം കൂടിയാലോ എന്നാലോചിച്ചു. പക്ഷേ, അല്ലാഹു അവർക്കു സദ്ബുദ്ധി നൽകി. ഇക്കാര്യവും ഖുർആൻ പരാമർശിച്ചു. ആലുഇംറാൻ നൂറ്റിയിരുപത്തിരണ്ടാം സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്.
“ഓര്‍ക്കുക, നിങ്ങളിലെ രണ്ടു വിഭാഗം; ആ ഇരുകൂട്ടരുടെയും രക്ഷാധികാരി അല്ലാഹുവാണ്. എന്നിട്ടും അവര്‍ ഭയന്നോടാന്‍ ഭാവിച്ച സന്ദര്‍ഭം. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ.”
കപടവിശ്വാസികൾ ഉയർത്തിയ ഭിന്നതയിൽ നിന്നും ഭീഷണിയിൽ നിന്നും മുസ്‌ലിം സൈന്യം അതിജീവിച്ചു. ‘ഇനി നാം മദീനയിലെ യഹൂദികളുടെ സഹായം തേടിയാലോ?’ എന്ന് ചിലർ ചോദിച്ചപ്പോൾ നബിﷺ അതിനെ നിരുത്സാഹപ്പെടുത്തി. നബിﷺയും അനുയായികളും ഉഹ്ദിൽ തമ്പടിച്ചു. ശനിയാഴ്ച സുബ്ഹി നിസ്ക്കാരം നബിﷺയുടെ നേതൃത്വത്തിൽ ഉഹ്ദിൽ വച്ചു നടന്നു. അധികം അകലെയല്ലാതെ മുശ്‌രിക്കുകളും തമ്പടിച്ചു കഴിഞ്ഞു.
‘നബിﷺയുടെ കുതിരയും എഴുന്നൂറ് അനുയായികളും അബൂബുർദയുടെ മറ്റൊരു കുതിരയും’ – ഇത്രയുമായിട്ടാണ് വിശ്വാസികൾ പോർമുഖത്തെത്തിയിരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
