Tweet 295

    Tweet 295
    April 5, 2023 • Wednesday
    Post Header

    നബിﷺ സൈന്യത്തെ അഭിസംബോധനം ചെയ്തു. “അല്ലയോ ജനങ്ങളേ, അല്ലാഹു എന്നോട് വസ്വിയ്യത്ത് ചെയ്തത് ഞാൻ നിങ്ങളോടും വസ്വിയ്യത്ത് ചെയ്യുന്നു. അവൻ കൽപ്പിച്ച കാര്യങ്ങൾ നിർവഹിക്കുകയും നിരോധിച്ച കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും ചെയുക. നിങ്ങൾ പ്രതിഫലവും അനന്തരഗുണങ്ങളും ആർജിക്കാൻ പറ്റുന്ന ഒരു ദിവസത്തിലാണുള്ളത്. നിശ്ചയദാർഢ്യവും സഹിഷ്ണുതയും പുലർത്തണമെന്ന് സ്വന്തത്തോട് തന്നെ നബിﷺ പ്രതിജ്ഞ ചെയ്തു. ആവേശപൂർവം കഠിന പരിശ്രമം വേണമെന്നും പറഞ്ഞു. ശേഷം, ഇങ്ങനെ തുടർന്നു. ശത്രുവിനോട് പോരാടുക അത് സുഖകരമായ ലളിതകാര്യമല്ല. ശക്തവും പ്രയാസകരവുമായ കാര്യമാണ്. അല്ലാഹു നേർവഴി നൽകുന്നവർക്കേ അത് അതിജീവിക്കാനാവൂ. അല്ലാഹുവിന്റെ സഹായം അവനെ അനുസരിക്കുന്നവർക്കൊപ്പമാണ്. അവനെ അവഗണിക്കുന്നവൻ പിശാചിനൊപ്പമാണ്. സഹനത്തോടെ പ്രതിഫലം കാംക്ഷിച്ച്‌ ധർമ സമരത്തിലേക്കിറങ്ങൂ. അല്ലാഹുവിന്റെ കൽപ്പനകളെ അനുസരിക്കൂ. ആഭ്യന്തര തർക്കങ്ങളും യോജിപ്പില്ലായ്മയും ദൗർബല്യമാണ്. നമ്മുടെ ശക്തി ക്ഷയിപ്പിക്കും. അതല്ലാഹു ഇഷ്ടപ്പെടുന്നില്ല. അത് വഴി അല്ലാഹുവിൽ നിന്നുള്ള സഹായം ഇല്ലാതെയാകും”.
    “അല്ലയോ ജനങ്ങളേ! ഒരിക്കൽക്കൂടി ഞാൻ ഓർമപ്പെടുത്തുന്നു. അല്ലാഹു വിലക്കിയ ഒരു കാര്യം ഒരാൾ ലക്ഷ്യം വച്ചാൽ അതുവഴി അല്ലാഹു അവനിൽ നിന്ന് അകലം പാലിക്കും. ആരെങ്കിലും ഒരാൾ എനിക്ക് ഒരു സ്വലാത്ത് അഥവാ അനുഗ്രഹാഭിവാദ്യം ചൊരിഞ്ഞാൽ അല്ലാഹുവും മലക്കുകളും അവന്റെ മേൽ പത്ത് സ്വലാത്തുകൾ അഥവാ അനുഗ്രഹ വർഷം ചൊരിയും. ഒരാൾ വിശ്വാസിയോ അവിശ്വാസിയോ ആയ മറ്റൊരാൾക്ക് നന്മ ചെയ്താൽ അവനുള്ള പ്രതിഫലം അല്ലാഹുവാണ് നൽകുക. അത് ഈ ലോകത്തും പരലോകത്തും ലഭിക്കും. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ നിർബന്ധമായും ജുമുഅയ്ക്ക് അഥവാ വെള്ളിയാഴ്ചത്തെ സവിശേഷമായ പ്രാർഥനയ്ക്കു ഹാജരാവട്ടെ. കുട്ടികളും സ്ത്രീകളും അടിമകളും രോഗികളും ഈ കല്പനയിൽ നിന്നും ഒഴിവാണ്. നിങ്ങളെ സ്വർഗത്തിലെത്തിക്കുന്ന ഒരു കാര്യവും ഞാൻ നിങ്ങൾക്കെത്തിച്ചു തരാതിരുന്നിട്ടില്ല. നരകത്തിലേക്കടുപ്പിക്കുന്ന ഒരു കാര്യവും ഞാൻ വിലക്കാതെയുമിരുന്നിട്ടില്ല. ഒരാൾക്കും അല്ലാഹു നിശ്‌ചയിച്ച ഭക്ഷണ വിഭവങ്ങൾ ലഭിക്കാതെ അയാൾ മരിക്കുകയില്ല. അല്ലാഹുവിനെ സൂക്ഷിക്കുക. സമ്പാദിക്കുന്നതിൽ നിങ്ങൾ നേർവഴി സ്വീകരിക്കുക. അല്ലാഹുവിൽ നിന്നുള്ള വിഭവം വൈകുന്നു എന്ന് കരുതി തെറ്റായ മാർഗത്തിൽ സമ്പാദിക്കാതിരിക്കുക. അനുവദിക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടതും എന്തൊക്കെയാണെന്ന് വ്യക്തമാണ്. അതിനിടയിൽ അധികമാർക്കും വ്യക്തമാക്കാത്ത കാര്യങ്ങളുണ്ട്. അവകളെ സൂക്ഷിക്കുന്നവൻ അവന്റെ മതവും മാനവും രക്ഷിച്ചു. അത് ശ്രദ്ധിക്കാത്തവൻ നിരോധിത മേഖലയുടെ അതിർത്തിയിൽ ആടിനെ മേയ്ക്കുന്നവനെപ്പോലെയാണ്. ഏത് നിമിഷവും അപായത്തിൽപ്പെട്ടേക്കാം. അല്ലാഹു വിരോധിച്ച കാര്യങ്ങളിൽ പ്പെട്ടുപോയാൽ , രാജാവ് നിശ്ചയിച്ച നിരോധിത മേഖലയിൽ കടന്നതുപോലെയാണ്. ശിരസ്സിന് എന്തെങ്കിലും പ്രയാസമുണ്ടായാൽ ശരീരത്തിന് മുഴുവനും ബാധിക്കുംപോലെ. വിശ്വാസികൾക്ക് മറ്റൊരു വിശ്വാസി ഉടലിലെ ശിരസ്സ് പോലെയാണ്. അസ്സലാമു അലൈകും.“
    തുടർന്ന് നബി ﷺ സമരോർജം പകർന്നു നൽകി. എന്നിട്ട് പറഞ്ഞു; “നമ്മുടെ ആജ്ഞപ്രകാരമല്ലാതെ ആരും യുദ്ധത്തിനൊരുങ്ങരുത് “.
    തന്ത്രപരമായി സൈന്യത്തെ അണിനിരത്തുന്ന ഒരു സേനാ നേതൃത്വത്തെയാണ് നബിﷺയിൽ നിന്ന് നാം വായിച്ചുകൊണ്ടിരിക്കുന്നത്. ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നു. സ്വന്തം അനുയായികളെ ആത്മവിശ്വാസം നൽകി അണിയൊപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായ സാധ്യതകളെ കൃത്യമായി വിലയിരുത്തുന്നു. അതിൻ്റെ ഭാഗമായിരുന്നു തലേന്ന് രാത്രിയിൽ വിശ്രമിക്കാൻ തെരഞ്ഞെടുത്ത ‘ശൈഖൈൻ’ എന്ന സ്ഥലം. പ്രസ്തുത നാമത്തിൽ ഒരു പള്ളി ഇന്നും അവിടെയുണ്ട്. ‘മസ്ജിദുദ്ദിർഅ’ എന്നും ഇതിന് പേരുണ്ട്. നബിﷺക്ക് അവിടേക്ക് ഭക്ഷണം എത്തിച്ചു കൊടുത്തത് അവിടുത്തെ പത്നി ഉമ്മുസലമയായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...