
നബിﷺ യുടെ മുമ്പിൽ അനുചരന്മാർ ആവേശപൂർവം നിൽക്കുകയാണ്. ഞങ്ങൾക്ക് സ്വർഗം പ്രാപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തല്ലേ പ്രവാചകരേ!ﷺ നുഅ്മാനുബിൻ മാലിക് (റ) പറഞ്ഞു; “നബിﷺ ചോദിച്ചു, അതെന്തേ?”
” ഞാൻ അല്ലാഹുവിലും അവൻ്റെ തിരുദൂതരിﷺലും വിശ്വസിക്കുന്നു. അല്ലാഹുവിനെയും അവൻ്റെ തിരുദൂതരെﷺയും സ്നേഹിക്കുന്നു. ഒരു കാരണവശാലും ഞാൻ യുദ്ധക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടുകയില്ല”. അദ്ദേഹം വിശദീകരിച്ചു.
നബിﷺ പറഞ്ഞു, “ശരി”. അദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തി.
മദീനയുടെ പുറത്ത് പ്രതിരോധിക്കുക എന്ന അഭിപ്രായത്തിലേക്ക് അനുയായികളിൽ പ്രധാനികൾ എത്തിച്ചേർന്നപ്പോൾ നബിﷺ അതിനെ അംഗീകരിച്ചു. നല്ലൊരു വിഭാഗം ഈ പുറപ്പാടിനെ ആശങ്കയോടെ നിരീക്ഷിച്ചവരുമുണ്ടായിരുന്നു. ഏതായാലും ജുമുഅ നിസ്കാരാനന്തരം നബിﷺ അവരെ അഭിസംബോധനം ചെയ്തു. പരിശ്രമത്തിന്റെയും സഹനത്തിന്റെയും അധ്യായങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ചു. അസർ അഥവാ സായാഹ്ന നിസ്ക്കാരത്തിന്റെ നേരമായപ്പോഴേക്കും ആളുകൾ തയ്യാറായി വന്നുകഴിഞ്ഞു. മദീനയുടെ ഉയർന്ന പ്രവിശ്യ അഥവാ അവാലിയിൽ താമസിക്കുന്നവരും എത്തിച്ചേർന്നു. സ്ത്രീകളെയും കുട്ടികളെയും കുന്നിൻ പ്രദേശങ്ങളിലേക്ക് താമസിപ്പിച്ചു. അബൂബക്കർ (റ)നും ഉമർ (റ)നും ഒപ്പം നബിﷺ വീട്ടിലെത്തി. അവർ നബിﷺക്ക് വസ്ത്രവും തലപ്പാവുമണിയിച്ചു. നബിﷺയുടെ ആഗമനം പ്രതീക്ഷിച്ച് ആളുകൾ വീടു മുതൽ പള്ളിയിലെ മിമ്പർ വരെ അണിനിരന്നു. അപ്പോൾ സഅ്ദ് ബിൻ മുആദും(റ) ഉസൈദുബിൻഹുളൈറും(റ) രംഗത്തു വന്നു. അവർ ജനങ്ങളോട് പറഞ്ഞു; “നിങ്ങൾ നബിﷺയോട് നിർബന്ധം പിടിക്കരുത്. അവിടുന്ന് കൽപ്പിക്കുന്നത് കേൾക്കുക. അവിടുത്തേക്ക് അല്ലാഹുവിൽ നിന്നുള്ള ബോധനം അഥവാ ‘വഹിയ് ‘ ലഭിക്കുന്നുണ്ടല്ലോ!”
അധികം വൈകിയില്ല. നബിﷺ പടയങ്കി ധരിച്ച് പുറത്ത് വന്നു. അപ്പോൾ ചിലർ അവിടുത്തോട് ചോദിച്ചു; “ഞങ്ങൾ അവിടുത്തോട് ശാഠ്യം പിടിച്ചു പോയി. അവിടുന്നെന്ത് പറയുന്നുവോ അതാണ് ഞങ്ങളുടെ തീരുമാനം. അവിടുന്നിരിക്കാൻ പറഞ്ഞാൽ ഞങ്ങൾ ഇരിക്കും “.
അപ്പോൾ നബിﷺ പറഞ്ഞു. “ഇത് പറയാനാണ് ഞാൻ നേരത്തെ നിങ്ങളെ പ്രേരിപ്പിച്ചത്. ഇനിയിപ്പോൾ സമയം കഴിഞ്ഞു. പ്രവാചകന്മാർ പടച്ചട്ടയണിഞ്ഞാൽ ഒരു തീരുമാനമായിട്ടേ അതഴിക്കുകയുള്ളൂ. നമുക്ക് പുറപ്പെടാം. അല്ലാഹു സഹായിക്കട്ടെ! ക്ഷമിക്കുക, അല്ലാഹുവിന്റെ സഹായമുണ്ടാകും”.
മൂന്ന് കുന്തങ്ങൾ വരുത്തി ഓരോന്നിലും ഓരോ പതാകകൾ കെട്ടി. മുഹാജിറുകളുടെ പതാക അലി(റ)യെ ഏൽപ്പിച്ചു. ഔസ് ഗോത്രക്കാർക്കുള്ളത് ഉസൈദ് ബിൻഹുളൈറി(റ)നെയും ഖസ്റജുകാർക്കുള്ളത് ഹുബാബ് ബിൻ അബ്ദുൽ മുൻദിറി(റ)നെയും ഏൽപ്പിച്ചു. മദീനയിലുള്ളവർക്ക് നിസ്ക്കാരത്തിനും മറ്റും നേതൃത്വം നൽകാൻ അബ്ദുല്ലാഹിബിൻ ഉമ്മി മക്തൂമി(റ)നെ ഏൽപ്പിച്ചു.
നബിﷺ അവിടുത്തെ സക്ബ് കുതിരപ്പുറത്തേറി. വില്ല് തൂക്കി, വടി കൈയിലേന്തി. പടയങ്കി ധരിച്ച നൂറുപേരടക്കം ആയുധമേന്തി മുന്നിൽ സൈന്യത്തിനൊപ്പം ചേർന്നു. രണ്ട് സഅ്ദുമാർ അഥവാ സഅ്ദ് ബിൻ മുആദും(റ) സഅ്ദ് ബിൻ ഉബാദ(റ)യും പടച്ചട്ട ധരിച്ച് നിരീക്ഷകന്മാരായി മുന്നേ സഞ്ചരിച്ചു. ഇടത്തും വലത്തും നിരന്ന സൈന്യത്തോടാപ്പം നബിﷺ മുന്നോട്ട് നീങ്ങി. മദീന അതിർത്തിയിലുള്ള കുന്ന് അഥവാ സനിയ്യയിൽ എത്തി. അവിടെയതാ ആരവം മുഴക്കി ഒരു സംഘം ! നബിﷺ ചോദിച്ചു, “അതെന്താണ്?” ഉടനെ മറുപടി വന്നു. അബ്ദുല്ലാഹിബിന് ഉബയ്യുമായി കരാറിലുള്ള ജൂതന്മാരാണ്. നബിﷺ അവരോട് പറഞ്ഞു; “നിങ്ങൾ നേർവഴിക്ക് വരൂ”.
അവർ പറഞ്ഞു, “ഞങ്ങൾ ബഹുദൈവ വിശ്വാസികൾക്കെതിരെ വന്ന ബഹുദൈവ വിശ്വാസികളെ ഞങ്ങൾ സഹായിക്കുകയില്ല”.
നബി ﷺയുടെ സംഘം രണ്ട് കുന്നുകൾക്കിടയിലെത്തി. നബിﷺ അംഗങ്ങളെ മുഴുവൻ ഒന്ന് നിരീക്ഷിച്ചു. പ്രായം കുറഞ്ഞവരെ മടക്കിയയച്ചു. ഇമാം ശാഫിഈ(റ) പറയുന്നു. പതിന്നാല് വയസ്സേ ആയിട്ടുള്ളൂ എന്നു കണ്ട പതിനേഴ് പേരെ നബി ﷺ അവിടുന്ന് മടക്കിയയച്ചു. പതിനഞ്ചുകാർക്കവിടുന്ന് സമ്മതം നൽകി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
