
ശവ്വാൽ മാസം അഞ്ചായി. ഖുറൈശികൾ മക്കയിൽ നിന്ന് പുറപ്പെട്ടു. നേതാക്കൾ അവരുടെ പത്നിമാരെയും ഒപ്പം കൂട്ടി. അബൂസുഫ്‌യാനും പത്നി ഹിൻദ് ബിൻത് ഉത്ബയും ഉണ്ടായിരുന്നു. ബദ്റിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ടുള്ള ദഫ്ഫ് സംഘം അകമ്പടി സേവിച്ചു. അവർ വിലാപ കാവ്യങ്ങൾ പാടി. ജുബൈർ ബിൻ മുത്ഇം തന്റെ എത്യോപ്യൻ അടിമയായ വഹ്ശിയെ വിളിച്ചു.(രണ്ട് പേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) ഉന്നം പിഴക്കാത്ത ചാട്ടുളി പ്രയോഗക്കാരനായിരുന്നു അയാൾ. അദ്ദേഹത്തോട് പറഞ്ഞു. നീ ഹംസ(റ)യെ വകവരുത്തുന്ന പക്ഷം നീ സ്വതന്ത്രനായിരിക്കും. ഹിന്ദ് വഹ്ശിയെ കാണുമ്പോഴൊക്കെ പറയും. അല്ലയോ അബൂദസ്മാ നീ ഞങ്ങളുടെ ദുഃഖം! ശമിച്ചാൽ അഥവാ ഹംസ(റ)യെ കൊന്നാൽ നിനക്ക് ആശ്വാസം ലഭിക്കും അഥവാ സ്വതന്ത്രനാകും. അത് കൊണ്ട് ആശ്വാസം നൽകി ആശ്വാസം നേടൂ എന്ന്.
ഇതേ സമയം മദീനയിലെ കപടവിശ്വാസികളുടെ നേതാവ് അംറ് ബിൻ സൈഫി അൻപത് പേരോടൊപ്പം മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ഖുറൈശികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. മദീനയിലെത്തിയാൽ മുശ്‌രിക്കുകൾക്ക് സഹായം നൽകാമെന്ന് വാഗ്ദാനം നൽകി.
ഖുറൈശികൾ മുന്നോട്ട് സഞ്ചരിച്ചു. അബവാഇലെത്തിയപ്പോൾ മുത്ത് നബിﷺയുടെ മാതാവ് ആമിനാ ബീവി(റ)യുടെ ഖബർ തകർത്താലോ എന്നവർ ആലോചിച്ചു. പക്ഷേ, അല്ലാഹു അവരെ തടഞ്ഞു. ഒരു കൂട്ടർ പറഞ്ഞു. നാം ഈ ഖബർ തകർത്താൽ നമ്മുടെ ആളുകളുടെ ഖബറുകൾ ബനൂ സഹ്റക്കാർ വെറുതേ വിടില്ല.
അബുൽ വലീദ് അൽ അസ്റഖി പറയുന്നു. ഖുറൈശികൾ ഉഹ്ദിലേക്ക് പടനീക്കം നടത്തിയപ്പോൾ അബവാഇലെത്തി. ആമീനാ ബീവി(റ)യുടെ ഖബർ തകർത്താലോ എന്നവർ ആലോചിച്ചു. ഖബർ കണ്ടെത്താനും കൃത്യം നിർവഹിക്കാനും ഹിന്ദ് പ്രത്യേകം പ്രേരിപ്പിക്കുകയും അതിന്റെ പേരിൽ ആരെങ്കിലും തടവിലാക്കപ്പെടുന്ന പക്ഷം ഉന്നത മോചന ദ്രവ്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. “അതുകൊണ്ടെന്ത് പ്രയോജനം? ഖബര്‍ മാന്തി മയ്യിത്ത് പുറത്തെറിയുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതുകൊണ്ട് ആ ഉദ്യമത്തില്‍ നിന്നു പിന്തിരിയണം.” വേറെ ചിലര്‍ പറഞ്ഞു, “നമ്മുടെ പിതാക്കളെയും സഹോദരന്മാരെയും നേതാക്കളെയും ബദ്റില്‍ വെച്ച് വെട്ടിവീഴ്ത്തിയവരോട് ഏതുവിധത്തില്‍ പകരം വീട്ടിയാലും അധികമല്ല. എന്തു നീചത്വം ചെയ്താലും തെറ്റില്ല. നമുക്ക് ഈ ഖബര്‍ മാന്തുകതന്നെ വേണം.”
ഇതോടെ ഖുറൈശികൾ രണ്ടു കക്ഷികളായിത്തീര്‍ന്നു. ഈ സന്ദര്‍ഭത്തില്‍ അബൂസുഫ്‌യാന്‍ ഇടപെട്ടുകൊണ്ടു പറഞ്ഞു, “നിങ്ങള്‍ ഇപ്പോള്‍ തന്നെ ഭിന്നിക്കാന്‍ തുടങ്ങിയിരിക്കയാണ്, ഇതപകടമാണ്. ബദ്റില്‍ നമുക്കേറ്റ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. നമ്മുടെ അനൈക്യം മൂലമാണത് സംഭവിച്ചത്. ഇനിയും നാം ഭിന്നിക്കുകയാണെങ്കില്‍ നമ്മുടെ അന്ത്യം അടുത്തു എന്നോര്‍ക്കുക. ഭിന്നിപ്പ് ഒരിടത്തും തലപൊക്കാന്‍ ഇടവരുത്താതിരിക്കുക. ഖബര്‍ മാന്തണോ വേണ്ടയോ എന്നതല്ല പ്രശ്നം. അതുകൊണ്ട് യാതൊരു പ്രയോജനവും കിട്ടാനില്ല. ഐക്യമാണ് പ്രശ്നം. അത് മുറുകെപ്പിടിക്കുക. ഏകസഹോദരന്മാരെപ്പോലെ ശത്രുവിനെ നശിപ്പിക്കാന്‍ ഒത്തുപിടിച്ചു മുന്നേറുക. അതാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്.”
ഇതോടെ ഖബര്‍ മാന്താനുള്ള പരിപാടി വേണ്ടെന്നുവെച്ചു. സൈന്യം അബവാഇല്‍ വിശ്രമിച്ചു. പടഹധ്വനികള്‍ അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചു. മദ്യം മൂക്കറ്റം കുടിച്ചു പടയാളികള്‍ നൃത്തംവെച്ചു.
ഖുറൈശികളുടെ പുറപ്പാടറിഞ്ഞതോടെ മദീനയിലെ ജൂതൻമാരും കപടവിശ്വാസികളും പരിഭ്രാന്തരായി. ഖുറൈശികളോടൊപ്പം സഞ്ചരിച്ച് ദൂത്വുവാ വരെയെത്തിയ അംറ് ബിൻ ഖുസാഇയും സംഘവും നബിﷺയുടെ അടുത്തെത്തി വിവരങ്ങൾ പങ്കുവച്ചു. ഉടനെ നബിﷺ ഫുളാലയുടെ മക്കളായ അനസിനെ(റ)യും മുഅനിസി(റ)നെയും ചാരന്മാരായി മക്കാ റൂട്ടിലേക്ക് നിയോഗിച്ചു. അവർ അഖീഖിൽ വെച്ച് ഖുറൈശികളെ കണ്ടെത്തി കാര്യങ്ങൾ നിരീക്ഷിച്ച് മദീനയിലേക്ക് തിരിച്ചെത്തി. വിവരങ്ങൾ നബിﷺക്ക് കൈമാറി. മദീനയോടടുത്തെത്തിയ ഖുറൈശീ സംഘത്തെ നിരീക്ഷിക്കാൻ വേണ്ടി ഹുബാബ് ബിൻ അൽ മുൻദിർ(റ)നെ നിരീക്ഷകനായി നിയോഗിച്ചു. അദ്ദേഹം ഖുറൈശീ സംഘത്തെ കൃത്യമായി വിലയിരുത്തി. അവരുടെ ആളും അർത്ഥവും എണ്ണവും വണ്ണവും മനസ്സിലാക്കി. വിവരങ്ങൾ നബിﷺക്ക് കൈമാറി. ലഭ്യമായ വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ നബിﷺ അദ്ദേഹത്തോട് പറഞ്ഞു. അല്ലാഹുവിൽ നാം അവലംബിക്കുന്നു എന്നും നിങ്ങൾ വഴി നാം നിരീക്ഷിച്ചു, നിങ്ങളിലൂടെ നാം അവരെ പ്രാപിക്കുമെന്നും നബിﷺ തുടർന്നു പറഞ്ഞു.
തൊട്ടടുത്ത വെള്ളിയാഴ്ച രാവിൽ സ്വഹാബികൾ സായുധരായി മദീനയിൽ സുരക്ഷയേർപ്പെടുത്തി. മദീന ആക്രമിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത നിലനിർത്തുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
