Tweet 290

    Tweet 290
    March 31, 2023 • Friday
    Post Header

    ബദ്ർ കഴിഞ്ഞ് ഒരു വർഷം ആകാനായെങ്കിലും മക്കക്കാർക്കേറ്റ മുറിവുണങ്ങിയില്ല. മാനഭംഗം മറന്നില്ല. അവരിൽ രൂപം കൊണ്ട പ്രതികാര ദാഹം ശമിച്ചില്ല. ഖുറൈശീ യുവാക്കളിൽ പ്രമുഖരായ അബ്ദുല്ലാഹിബിനു റബീഅ, ഇക്രിമത്ബിൻ അബീജഹൽ, ഹാരിസ് ബിൻ ഹിഷാം, ഹുവൈഥിബ് ബിൻ അബ്ദുൽ ഉസ്സ:, സഫ്‌വാൻ ബിൻ ഉമയ്യ (ഇവരെല്ലാം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചിരുന്നു.) എന്നിവർ ഖുറൈശീ നേതാവായ അബൂസുഫ്യാനെ സമീപിച്ചു. ഇവരുടെയെല്ലാം ഉറ്റവർ ബദ്റിൽ കൊല്ലപ്പെട്ടിരുന്നു. അവരുടെയെല്ലാം സ്വത്തുകൾ അബൂസുഫ്യാൻ്റെ കച്ചവട സംഘത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ്‌ﷺ നമ്മുടെ നേതാക്കളെ വധിക്കുകയും നമ്മെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനാൽ നാം നമ്മുടെ സ്വത്ത്‌ സമാഹരിച്ച് അതിനു പ്രതികാര മുന്നേറ്റം നടത്തണം. അബൂസുഫ്യാൻ സമ്മതിച്ചു. ഒരു നിവേദനപ്രകാരം അബൂസുഫിയാൻ തന്നെ പ്രതികാര നടപടിക്ക് മുൻകൈ എടുക്കുകയും മറ്റുള്ളവരെ സമീപിച്ച് സഹകരണം ആവശ്യപ്പെടുകയും ചെയ്തു. അത് പ്രകാരം ആയിരം ഒട്ടകങ്ങളുടെയും അൻപതിനായിരം ദിനാറിൻ്റെയും ബിസിനസ്സ് ആയിരുന്നു ആ സീസണിൽ നടന്നത്. ഈ സ്വത്തിന്റെ ഉടമകൾക്ക് മുഴുവൻ മൂലധനം മാത്രം തിരിച്ചു നൽകുകയും ലാഭം മുഴുൻ മുസ്‌ലിംകൾക്കെതിരിൽ യുദ്ധത്തിനായി നീക്കിവക്കുകയും ചെയ്തു. ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആൻ എട്ടാമധ്യായം അൽ അൻഫാലിലെ മുപ്പത്തിയാറാമത്തെ സൂക്തം അവതരിച്ചത്. ആശയം ഇങ്ങനെയാണ്. “സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് തീർച്ചയായും അല്ലാഹുവിന്റെ മാർഗത്തില്‍ ‎നിന്ന് ജനങ്ങളെ തടയാനാണ്. ഇനിയും അവരത് ചെലവഴിച്ചുകൊണ്ടേയിരിക്കും. അവസാനം ‎അതവരുടെ തന്നെ ദുഖ:ത്തിനു കാരണമായിത്തീരും. അങ്ങനെയവര്‍ തീർത്തും പരാജിതരാവും. ‎ഒടുവില്‍ ഈ സത്യനിഷേധികളെ നരകത്തീയില്‍ ഒരുമിച്ചു കൂട്ടും.”
    മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ തന്നെ ഖുറൈശികൾ തീരുമാനിച്ചു. അംറുബിൻ അൽ ആസ്വ്, അബ്ദുല്ലാഹി അസ്സിഅബരി (രണ്ടു പേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) ഹുബൈറ ബിൻ അബീ വഹബ്, മുസാഫിഉബിൻ അബ്ദി മനാഫ്, അംറ് ബിൻ അബ്ദില്ലാഹ് അൽ ജുമഹി എന്നിവരുടെ നേതൃത്വത്തിൽ ഖുറൈശികളെ സംഘടിപ്പിച്ചു. ഇരുന്നൂർ ആശ്വ ഭടന്മാരും എഴുന്നൂറ് പടയങ്കി അണിഞ്ഞവരുമടക്കം മൂവായിരം ആളുകൾ സംഘടിച്ചു. അഥവാ ബദ്റിലേക്ക് പുറപ്പെട്ടതിന്റെ മൂന്നിരട്ടിയുള്ള സൈന്യം അണിഞ്ഞൊരുങ്ങി.
    നബി പിതൃസഹോദരനായ അബ്ബാസ്(റ) ഗിഫാർ ഗോത്രക്കാരനായ ഒരാൾ വഴി വിവരങ്ങളെല്ലാം നബിﷺയെ അറിയിച്ചു. അബ്ബാസി(റ)ന്റെ കത്തുമായി വന്ന ദൂതൻ മദീനയിലെ ഖുബ്ബയിൽ വച്ചു നബിﷺയെ കണ്ടുമുട്ടി സന്ദേശം കൈമാറി. ഉബയ്യ് ബിൻ അബിനെ(റ) കൊണ്ട് സന്ദേശം വായിപ്പിച്ചു. വിവരങ്ങൾ മനസ്സിലാക്കിയ ശേഷം കാര്യം രഹസ്യമാക്കി വെക്കണമെന്ന് ഉബൈയ്യി(റ)നോട് പറഞ്ഞു. ശേഷം നബിﷺ സഅദ് ബിൻ റബീഇ(റ)ന്റെ അടുത്തേക്ക് പോയി. കത്തിലെ വിവരങ്ങൾ പങ്കുവെച്ചു. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് അദ്ദേഹത്തോടും പറഞ്ഞു. നബിﷺ അവിടുന്ന് നടന്നു നീങ്ങി. അപ്പോഴതാ ഒരു സ്ത്രീ അങ്ങോട്ട്‌ കടന്നു വന്നു സഅദി(റ)നോട് ചോദിച്ചു. എന്താണ് നബിﷺ പറഞ്ഞത്. സഅദ്(റ): കഷ്ടം തന്നെ എന്താണ് നീ ചോദിക്കുന്നത്? അപ്പോഴവൾ കത്തിലെ വിവരങ്ങൾ ഇങ്ങോട്ട് പറഞ്ഞു. അവൾ സംഭാഷണം ഒളിഞ്ഞു കേട്ടതായിരുന്നു. ഇനി ഈ വിവരം പുറത്തായാൽ ഞാൻ കുറ്റവാളിയാകുമല്ലോ എന്ന് ഭയന്ന് സഅദ്(റ) ഉടൻ തന്നെ നബിﷺയുടെ അടുത്തേക്ക് ചെന്നു. ഈ സ്ത്രീയുടെ വിവരങ്ങൾ പറഞ്ഞു. കാര്യം കേട്ട ശേഷം നബിﷺ പറഞ്ഞു. അത് കാര്യമാക്കേണ്ട അവളെ അവളുടെ വഴിക്കു വിട്ടേക്കൂ.
    മക്കയിൽ പടയൊരുക്കം നടക്കുന്നു മദീനയിൽ വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. അടുത്ത ഒരു മഹായുദ്ധത്തിലേക്ക് ഖുറൈശികൾ പടപ്പുറപ്പാട് നടത്തുകയാണ്…..
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...