
ബദ്റിനെ കുറിച്ച് ഖുർആൻ സംസാരിച്ചത് നാം നേരത്തെ വായിച്ചു. ഇനി ബദ്റിനെ പ്രമേയമാക്കിയോ ബദ്റിന്റെ ഓരത്ത് നിന്നോ വിരചിതമായ കവിതകളാണ് നാം പരിചയപ്പെടുന്നത്. അന്നത്തെ ഏറ്റവും സ്വാധീമുള്ള ആവിഷ്കാര രീതിയാണ് കാവ്യം. ശാരീരികമോ സായുധമോ ആയ പോരാട്ടം യുദ്ധക്കളത്തിൽ നടക്കുന്നതിനേക്കാൾ ശക്തിയോടെ കവിതകളിലൂടെയുള്ള യുദ്ധം സാംസ്കാരിക ഭൂമികയിൽ നടക്കും. ചിലപ്പോൾ സായുധസമരത്തിന്റെ ഊർജമാകുന്നതിലും ഗതിനിയന്ത്രിക്കുന്നതിലും കവിതക്ക് വലിയ പങ്കുണ്ടാകും. ആയതിനാൽ തന്നെ ബദ്റിൽ നേരിട്ട രണ്ട് കക്ഷികളോടും ഒപ്പം കവികളുണ്ടായിരുന്നു. ഹാരിസ് ബിൻ ഹിഷാം, ളിറാറ് ബിൻ ഖത്വാബ്, മുആവിയതുബിൻ സുഹൈർ, അബ്ദുല്ലാഹിബ്നു സ്സിബ്അരി എന്നിവർ മുശ്‌രിക്കുകളോടൊപ്പം സഞ്ചരിച്ച കവിശ്രേഷ്ഠന്മാരായിരുന്നു. ഹംസതുബിൻ അബ്ദിൽ മുത്വലിബ്(റ), ഉബൈദതുബിൻ അൽഹാരിസ്(റ), അലിയ്യു ബിൻ അബീ ത്വാലിബ്(റ), അബ്ദുല്ലാഹിബിൻ റവാഹ:(റ) എന്നിവർ മുസ്‌ലിം സംഘത്തിലെ മഹാകവികളായിരുന്നു. വിശ്വകവികളായ ഹസ്സാനും(റ) കഅബു ബിൻ മാലിക്കും(റ) ബദ്റിൽ പങ്കെടുത്തില്ലെങ്കിലും ബദ്റിന്റെ ആത്മാവേറ്റെടുത്ത് ശക്തമായ കാവ്യ ശരങ്ങൾ എയ്തു.
മക്കയിൽ ശോക കാവ്യങ്ങൾ കണ്ണീര് പെയ്യിച്ചപ്പോൾ മദീനയിൽ ആഹ്ലാദ കാവ്യങ്ങൾ പുഷ്പ വർഷം നടത്തി. ബദ്റിനെയും ബദ്‌രീങ്ങളെയും പാടിപ്പുകഴ്ത്തുന്നത് മദീനക്കാരുടെ ഒരു പതിവായി മാറി. അത്തരം കവിതകൾ ഗ്രന്ഥങ്ങളായും സ്വതന്ത്ര സമാഹാരങ്ങളായും രൂപപ്പെട്ടു. മുഅവ്വിദിന്റെ മകൾ റുബയ്യ, ദക്’വാനോട് പറയുന്നു. എന്റെ അറകൂടലിന്റെ അന്ന് രാവിലെ നബിﷺ വീട്ടിലേക്കു വന്നു. ഇപ്പോൾ നിങ്ങൾ ഈ കട്ടിലിൽ ഇരിക്കുന്നത് പോലെ നബിﷺ അവിടെ ഇരുന്നു. ആ സമയത്ത് കൊച്ചു പെൺകുട്ടികൾ ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. ബദ്റിൽ കൊല്ലപ്പെട്ട പിതാക്കന്മാരുടെ മഹത്വവും സ്ഥാനവും പുകഴ്ത്തിപ്പറഞ്ഞുകൊണ്ടുള്ള പാട്ടുകളായിരുന്നു പാടിയിരുന്നത്. നബിﷺ കടന്നു വന്നപ്പോൾ അവർ അതുമാറ്റി നബി കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി. അപ്പോൾ നബിﷺ പറഞ്ഞു. നിങ്ങൾ ഇതുവരെ ചൊല്ലിക്കൊണ്ടിരുന്ന പാട്ടുകൾ തന്നെ തുടർന്നോളൂ. അങ്ങനെ അവർ വീണ്ടും ദഫ് മുട്ടി പാടി. നബികീർത്തനമായി അവർ പാടിയ വരികൾ ഇങ്ങനെ ആയിരുന്നു.
“നബിയ്യുൻ യറാ മാലാ യറന്നാസു ഹൗലാഹു
………………..
………………………. ഔ ഫീ ദുഹാ അൽ ഗദി”
ജനങ്ങൾ കാണുന്നതിനുമപ്പുറം കാണുന്ന
അല്ലാവിൻ തിരുവേദം ഏത് സദസ്സിലും
പാരായണം ചെയ്യും മുത്ത് നബിയല്ലോ.
അവിടുന്നൊരു കാര്യം ചൊന്നാൽ പുലർന്നിടും
പിറ്റേന്ന് പുലരിയിൽ അല്ലേൽ പ്രഭാതത്തിൽ.
ബദ്റിനെ പരിചയപ്പെടുത്തി നബിﷺയുടെ പിതൃ സഹോദരൻ ഹംസ(റ) ആലപിച്ച ഈരടികൾ ഇങ്ങനെയാണ്.
“അലം തറ അംറൻ കാന മിൻ അജബിദ്ദഹരി
…………………………………….
കാലത്തെ വിസ്മയിപ്പിക്കുന്നൊരു സംഭവം
കാണുവിൻ, മരണത്തിനുണ്ടല്ലോ കാരണം,
സത്യത്തോടുളള വിരോധവും വിദ്വേഷവും
അവരെ നശിപ്പിച്ചു, അവരെ ഭ്രമിപ്പിച്ചു.
സംഘമായവരെത്തി ബദ്റിലേക്കെന്നപോൽ
സന്ധ്യയോടവരെത്തി പൊട്ടക്കിണറ്റിലും
വർത്തക സംഘത്തെ തേടിയപ്പോൾ ഞങ്ങൾ
എത്തിയതവരോട് യുദ്ധക്കളത്തിലും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
