
സത്യത്തിന്റെ വിരുദ്ധ ചേരിയിൽ നിന്ന മുശ്‌രിക്കുകളുടെ പരിണതിയെക്കുറിച്ച് ഖുർആൻ പറയുന്ന പരാമർശങ്ങൾ നോക്കൂ. മുപ്പത്തിയെട്ടാമധ്യായം അൻപത്തിഒൻപത്, അറുപത് സൂക്തങ്ങളുടെ ആശയം ഒന്ന് വായിച്ചു നോക്കൂ. “അവരോട് അല്ലാഹു പറയും: ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള ആള്‍ക്കൂട്ടമാണ്. അപ്പോഴവര്‍ പറയും: ഇവര്‍ക്ക് സ്വാഗതമൊന്നുമില്ല. തീര്‍ച്ചയായും ഇവര്‍ നരകത്തില്‍ കത്തിയെരിയേണ്ടവര്‍ തന്നെ. കടന്നുവരുന്നവര്‍ പറയും: അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെ മോശപ്പെട്ട സങ്കേതം തന്നെയാണിത്.” ബദ്റിൽ പങ്കെടുത്ത മുശ്‌രിക്കുകളായ നേതാക്കളെയും അനുയായികളെയുമാണ് ഈ സൂക്തത്തിൽ പരാമർശിച്ചത്.
ബദ്റിൽ മുശ്‌രിക്കുകൾക്ക് ഭക്ഷണം നൽകിയവരെക്കുറിച്ചാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞത് നാൽപത്തിയേഴാം അധ്യായം സൂറത്ത് മുഹമ്മദിലെ ഒന്നാം സൂക്തത്തെ കുറിച്ചാണ്. ആശയം നോക്കൂ. “സത്യത്തെ തള്ളിക്കളയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ചെയ്തവരുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു പാഴാക്കിയിരിക്കുന്നു.”
ബദ്റിൽ വെച്ചു നബിﷺ പടയങ്കി അണിഞ്ഞു എഴുന്നേറ്റപ്പോൾ ഖുർആനിലെ അൻപത്തിനാലാം അധ്യായം അൽ ഖമറിലെ നാൽപത്തിനാല് മുതൽ നാൽപത്തിയാറ് വരെ സൂക്തങ്ങൾ പാരായണം ചെയ്തുകൊണ്ടേയിരുന്നു. ആശയം ഇപ്രകാരമാണ്. “അല്ല, തങ്ങള്‍ സംഘടിതരാണെന്നും സ്വയം രക്ഷപ്രാപിച്ചുകൊള്ളാമെന്നും അവരവകാശപ്പെടുന്നുവോ? എങ്കില്‍ അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും. എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിത സമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും ഭീതിതവുമാണ്.“
ഉമർ(റ) വിശദീകരിക്കുന്നു. ഈ സൂക്തങ്ങൾ മക്കയിലാണ് അവതരിച്ചതെങ്കിലും ഇതിലെ ആശയങ്ങൾ പുലർന്നത് ബദ്റിലായിരുന്നു. നബിﷺ ബദ്റിൽ വച്ചു പാരായണം ചെയ്തപ്പോഴാണ് സന്ദർഭം പൂർണമായും എനിക്ക് ബോധ്യമായത്.
ബദ്ർ ദിനത്തെ സത്യനിഷേധികൾക്കുള്ള വിചാരണദിനമായി ഖുർആൻ പരിചയപ്പെടുത്തുന്നു. ഇരുപത്തി ഒന്നാമധ്യായം അൽഅൻബിയാഇലെ ഒന്നാമത്തെ സൂക്തത്തിന്റെ ആശയം നോക്കൂ. “ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു.”
കേവലമായ ഒരു യുദ്ധമായോ സായുധ ഇടപെടലോ മാത്രമായി ബദ്റിനെ മനസ്സിലാക്കരുതെന്നാണ് മേൽ സൂക്തങ്ങൾ നമ്മെ ഉൽബോധിപ്പിക്കുന്നത്. സത്യാസത്യ വിവേചനത്തിനായി കാലം കാത്ത് വെച്ച ഒരു ചുവടായിരുന്നു ബദ്ർ എന്ന് ഓരോ സൂക്തങ്ങളും നമ്മോട് വിളിച്ചു പറയുന്നു.
മതകീയ മാനങ്ങൾക്കപ്പുറം രാഷ്ട്രീയമായും സാംസ്കാരികമായും ഒക്കെ ഈ ചരിത്ര മുഹൂർത്തത്തെ നാം വായിക്കേണ്ടതുണ്ട്. അറേബ്യൻ ഉപഭൂഖണ്ഡത്തെ ഇത്രമേൽ മാറ്റി മറിച്ച ഒരു സംഭവം എന്തായിരുന്നു എന്ന് ഇന്ന് വരെയുള്ള ചരിത്രം മുന്നിൽ വെച്ചു തന്നെ പഠിച്ചു നോക്കേണ്ടതാണ്.
അറേബ്യൻ കവിതകളുടെ പ്രമേയങ്ങൾ തന്നെ മാറി വന്നത് ഇസ്ലാമിന്റെ ആഗമനത്തോട് കൂടിയാണ്. കള്ളും പെണ്ണും കിടമത്സരങ്ങളും മാത്രം തിങ്ങിനിറഞ്ഞ ഇതിവൃത്തത്തിൽ നിന്ന് മൂല്യങ്ങളും ജീവിതവിചാരങ്ങളും കവിതയിലേക്ക് കടന്നു വന്നത് ശ്രദ്ധയോടെ പഠിക്കേണ്ട ഒരു ഗവേഷണ വിഷയമാണ്. അതിനിടയിൽ കവിതകൾ അടയാളപ്പെടുത്തിയ ബദ്ർ എന്ന ഒരധ്യായം കൂടി നമുക്ക് പരിചയപ്പെടാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
