Tweet 275

    Tweet 275
    March 16, 2023 • Thursday
    Post Header

    ഗനീമത് അഥവാ യുദ്ധ മുതലിന്റെ വിതരണത്തെ സംബന്ധിച്ച രണ്ട് തലങ്ങളാണ് നമുക്ക് വായിക്കാനുള്ളത്. ഒന്ന്, വധിക്കപ്പെട്ടവന്റെ സലബ് അഥവാ അവന്റെ പടച്ചട്ടയും ആയുധങ്ങളുമടക്കം വധിച്ചവനും ബന്ദിയാക്കപ്പെട്ടവന്റെ സലബ് ബന്ദിയാക്കിയവനും അവകാശപ്പെട്ടതാണ്. രണ്ട്, വിശുദ്ധ ഖുർആനിലെ എട്ടാമധ്യായം നാൽപ്പത്തിയൊന്നാമത്തെ സൂക്തത്തിൽ പറഞ്ഞതു പ്രകാരമുള്ള വിതരണം. സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്. “അറിയുക: നിങ്ങള്‍ നേടിയ യുദ്ധമുതല്‍ എന്തായാലും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും ‎അവന്റെ ദൂതനും അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും ‎വഴിയാത്രക്കാർക്കുമുള്ളതാണ്. അല്ലാഹുവിലും രണ്ട് സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ ‎സത്യാസത്യങ്ങള്‍ വ്യക്തമായി വേർതിരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്തതിലും ‎വിശ്വസിച്ചവരാണ് നിങ്ങളെങ്കിൽ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ.”
    ഈ രണ്ടു രീതികളിൽ ഏത് രീതിയെ അവലംബിച്ചാണ് ബദ്റിലെ ‎
    യുദ്ധമുതൽ വിതരണം ചെയ്തത് എന്നതിൽ അഭിപ്രായങ്ങളുണ്ട്. നിവേദനങ്ങൾ മുഴുവൻ ചേർത്തു വെക്കുമ്പോൾ രണ്ടു രീതിയിലും വിതരണം ചെയ്തിരുന്നു എന്നാണ് മനസ്സിലാവുന്നത്. സലബുകൾ അതിന്റെ ആളുകൾക്ക് നൽകിയതിന് ശേഷം പൊതുവായിക്കിട്ടിയ മുതൽ ഖുർആൻ നിർദേശിച്ച പ്രകാരം വിതരണം ചെയ്തു എന്നതാണ് ഒരു സംക്ഷിപ്തമായി നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. കാരണം, അല്ലാഹു അനുവദിച്ച അഞ്ചിലൊന്ന് വിഹിതപ്രകാരം ബദ്റിൽ വെച്ച് നബി‎ﷺ അലി(റ)വിനു കൊടുത്ത ഒട്ടകത്തെ കുറിച്ച് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ അംറ് ബിൻ ജെമൂഹ്(റ), അലി(റ), ഹംസ(റ) തുടങ്ങിയവർക്ക് സലബ് ലഭിച്ചതും നിവേദനങ്ങളിൽ കാണാം. ഈ രണ്ട് ഭാഗങ്ങളും ചേർത്ത് വായിക്കുമ്പോൾ മേല്പറഞ്ഞ നിഗമനമാണ് ഏറ്റവും പ്രാമാണികമായി കാണുന്നത്.
    യുദ്ധമുതൽ അഞ്ചായി ഭാഗിക്കണമെന്ന നിയമം പിന്നീട് വന്നതാണെന്നും ബദ്റിലെ മുതലുകൾ പങ്കെടുത്തവർക്കിടയിൽ തുല്യമായി ഓഹരി ചെയ്തതാണെന്നും ചിലർ എഴുതിയിട്ടുണ്ട്. അതിന് പ്രാമാണിക പിന്തുണ തീരെ കുറവാണുള്ളത്. യുദ്ധമുതൽ വിഹിതം വെക്കുന്ന വിഷയം ഉൾകൊള്ളുന്ന അൽ അൻഫാൽ അധ്യായം പൂർണമായും ബദ്റിനോട് അനുബന്ധിച്ചു തന്നെയാണ് അവതരിച്ചത്. നഖലയിലേക്ക് നിയോഗിച്ച സമ്മർദ സേനാ സംഘം അഥവാ സരിയ്യതിന്റെ മുതലും ഇപ്രകാരമാണ് വിഹിതം വെച്ചതെന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ബദ്റിൽ പങ്കെടുത്ത് കൊല്ലപ്പെട്ടവർക്കുള്ള വിഹിതം അവരുടെ അനന്തരാവകാശികൾക്കു നൽകി.
    ഇസ്‌ലാം സർവതല സ്പർശിയായി പ്രായോഗിക തലത്തിൽ അടയാളപ്പെട്ടതെങ്ങനെ എന്നതിന്റെ ഒരു ചിത്രം കൂടിയാണ് നാം കണ്ടത്. ഖുർആൻ അവതരണ സന്ദർഭങ്ങളിൽ നിന്ന് വായിക്കുന്നതിന്റ ഒരു സൗന്ദര്യം കൂടി നമുക്കിവിടെ ലഭിക്കും.
    ഒരുനാൾ ജന്മനാട് വിട്ടു പോകേണ്ടി വന്നവർ തങ്ങളെ പുറത്താക്കിയ അഹങ്കാരി സംഘത്തെ അതിജിയിച്ച് എന്നേക്കുമുള്ള അഭിമാന നേട്ടത്തെ അടയാളപ്പെടുത്തിയിരിക്കുകയാണ്. ചരിത്രത്തിന്റെ തന്നെ ദിശ ഇനി മാറി സഞ്ചരിക്കാൻ പോവുകയാണ്. ബദ്റിൽ നേടിയ വിജയത്തിന്റെ വിവരങ്ങൾ മദീനയിൽ എത്തി. ഔദ്യോഗികമായി വാർത്ത അറിയിക്കാൻ മദീനയുടെ രണ്ടു പ്രവിശ്യകളിലേക്കായി രണ്ട് പേരെ നബിﷺ നിയോഗിച്ചു. മദീനയുടെ ഉയർന്ന പ്രദേശങ്ങളിലേക്ക് അഥവാ അവാലിയിലേക്ക് അബ്ദുല്ലാഹി ബിനു റാവാഹ:(റ)യേയും താഴ്ന്ന പ്രദേശങ്ങളിലേക്ക് സൈദ് ബിൻ ഹാരിസ(റ)യേയുമാണ് നിയോഗിച്ചത്. അവർ മദീനയിലെത്തി വിളംബരം ചെയ്തു. “അല്ലയോ അൻസ്വാറുകളേ… നിങ്ങൾ സന്തോഷിച്ചോളൂ! അല്ലാഹുവിന്റെ ദൂതർ സുരക്ഷിതമായി വിജയം നേടുകയും മുശ്‌രിക്കുകൾ കൊല്ലപ്പെടുകയോ ബന്ദിയാക്കപ്പെടുകയോ പരാജയപ്പെടുകയോ ചെയ്തിരിക്കുന്നു.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...