
ഉമൈർ ത്വുഫൈലിനോട് പറഞ്ഞു. ഈ സംഭാഷണം അതീവ രഹസ്യമായിരിക്കണം. മൂന്നാമതൊരാളോട് പങ്കുവെക്കാൻ പാടില്ല. ശരി, ത്വുഫൈൽ സമ്മതിച്ചു. ഉമൈർ പുറപ്പെടാൻ ഒരുങ്ങി. ആയുധം വിഷത്തിലൂട്ടി മൂർച്ച കൂട്ടി. വിഷം ചേർത്ത വാളും കയ്യിൽ കരുതി. അതീവ രഹസ്യമായി യാത്ര തിരിച്ചു. നേരെ മദീനയിൽ പള്ളിയുടെ ചാരത്തെത്തി വാഹനമിറങ്ങി. സുഹൃത്തുക്കളോടൊപ്പം ബദ്റിലെ കാര്യങ്ങൾ സംസാരിച്ചു നിന്ന ഉമറുബിൻ അൽ ഖത്വാബ്(റ) ഉമൈറിന്റെ ആഗമനം ശ്രദ്ധിച്ചു. ആയുധ ധാരിയായ ഒരാൾ പള്ളിയുടെ ചാരത്ത് വന്നിറങ്ങുന്നത് നിരീക്ഷിച്ചു. ഉടനെ അവിടുന്ന് പറഞ്ഞു. “അല്ലാഹുവിന്റെ ശത്രു ഉമൈറുബിനുൽ വഹബ് നല്ലതിനായിരിക്കില്ല വന്നത്. ഇവൻ നമുക്കെതിരെ ആളെ ഇളക്കി വിട്ടവനാണ്. മുസ്ലിം പക്ഷത്തിന്റെ അംഗസംഖ്യ ശത്രുക്കൾക്കറിയിച്ചു കൊടുത്തവനാണ്.” ഉമറി(റ)ന് പിന്നെയവിടെ നിൽക്കാൻ കഴിഞ്ഞില്ല. അതിവേഗം നബിﷺയുടെ അടുത്തെത്തി വിവരം നൽകി. “അല്ലയോ തിരുദൂതരേﷺ! അല്ലാഹുവിന്റെ വിരോധി ഉമൈർ ബിൻ വഹബ് വാളേന്തി എത്തിച്ചേർന്നിരിക്കുന്നു. എന്താണ് ചെയ്യുക. നബിﷺ പറഞ്ഞു. അവനെ ഇങ്ങോട്ട് കടത്തിവിടുക. അപ്പോഴേക്കും ഉമർ(റ) തന്റെ കൂട്ടുകാരായ അൻസ്വാരികളോട് നബിﷺയുടെ അടുത്തേക്ക് കരുതലോടെ നിൽക്കാൻ നിർദ്ദേശം നൽകി. ഇവനെ വിശ്വസിക്കാനാവില്ലെന്ന വിവരവും നൽകി. ശേഷം ഉമർ(റ) ഉമൈറിന്റെ കഴുത്തിൽ വാൾചട്ട ചേർത്തു പിടിച്ച് നബി സവിധത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. ആഗമനരംഗം കണ്ട തിരുനബിﷺ ഉമറി(റ)നോട് പറഞ്ഞു. അയാളെ വിട്ടേക്കുക. അയാൾ സ്വതന്ത്രമായി വരട്ടെ!
ഉമൈർ അകത്തേക്ക് നടന്നു. നബി സവിധത്തിലെത്തിയപ്പോൾ ”ശുഭ പ്രഭാതം” എന്ന് അയാൾ നബിﷺയെ അഭിവാദ്യം ചെയ്തു. അവിടുന്ന് പറഞ്ഞു. ഇതിനേക്കാൾ മനോഹരമായ അഭിവാദ്യവാചകം അഥവാ സ്വർഗവാസികളുടെ അഭിവാദ്യമായ ‘അസ്സലാമു അലൈകും’ എന്ന സലാം കൊണ്ട് അല്ലാഹു ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഏതായാലും നീ ഇപ്പോൾ എന്തിനാണിങ്ങോട്ട് വന്നത്? നിങ്ങളുടെ പക്കൽ ബന്ധികളായിക്കഴിയുന്ന ഞങ്ങളുടെ ബന്ധുക്കളുടെ കാര്യത്തിനാണ് വന്നത്. അവരോട് നിങ്ങൾ നല്ല നിലയിൽ പെരുമാറണം. ഉമൈർ പ്രതികരിച്ചു. ഉടനെ നബിﷺ ചോദിച്ചു അതിനെന്തിനാണ് വാളുമെടുത്തു വന്നത്? വാളുകൾ അതൊരു നാശം. ദൈവം അതിന്റെ കോലം കെടുത്തട്ടെ! തുടർന്ന് ബദ്റിലെ പരാജയം ഉള്ളിൽ വച്ചു കൊണ്ടയാൾ പറഞ്ഞു. വാളുകൾ എന്തെങ്കിലും നേട്ടം നമുക്ക് ഉണ്ടാക്കി തന്നോ? ഉടനെ നബിﷺ ഇടപെട്ടു പറഞ്ഞു. എന്നോട് നീ നേര് പറയൂ. നീ എന്താവശ്യത്തിനാണ് വന്നത്? അപ്പോഴും അയാൾ സത്യം മറച്ചു വച്ചു
പറഞ്ഞു. ഞാൻ അതിന് തന്നെയാണ് വന്നത്. പക്ഷെ, നബിﷺയുണ്ടോ വിടുന്നു. അവിടുത്തേക്ക് അല്ലാഹുവിൽ നിന്നുള്ള പ്രത്യേക വിവരം ലഭിച്ചിട്ടുണ്ട് എന്തിനാണയാൾ വന്നതെന്ന്. അവിടുന്ന് ചോദിച്ചു. നീയും സഫ്വാനും കഅബയുടെ ചാരത്തിരുന്നു ബദ്റിലെ കാര്യം സംസാരിച്ചില്ലേ. കടവും കുടുംബ ബാധ്യതയുമില്ലായിരുന്നെങ്കിൽ നീ മദീനയിൽ പോയി പ്രവാചകന്റെ കഥകഴിച്ചു വരുമായിരുന്നു എന്ന് നീ പറഞ്ഞില്ലേ. അപ്പോഴയാൾ ആ ബാധ്യതകളെല്ലാം ഏറ്റെടുത്തിട്ട് നിന്നെ ഈ വഴിക്കയച്ചതല്ലേ?
ഇത്രയുമായപ്പോഴേക്കും ഉമൈർ അത്ഭുതപ്പെട്ടു. ഇതെന്തൊരാശ്ചര്യം, ഞാനും സഫ്വാനും നടത്തിയ സംഭാഷണം മൂന്നാമതൊരാൾ കേട്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല. അറിഞ്ഞാൽ തന്നെ മക്കയിൽ നിന്ന് മറ്റൊരാൾ വന്നു പറയാനുള്ള സമയവും ലഭിച്ചിട്ടില്ല. ഇതെങ്ങനെ അറിഞ്ഞു. അയാൾ ആലോചിച്ചു.
നിഷേധിക്കാനുള്ള എല്ലാ പഴുതുകളും അടഞ്ഞപ്പോൾ അയാൾ അംഗീകരിക്കാൻ നിർബന്ധിതനായി. അയാൾ തുറന്നു പറഞ്ഞു. അവിടുന്ന് ദൈവദൂതനാണെന്നു ഞാൻ സമ്മതിക്കുന്നു. ഇതുവരെ ഞാൻ ആകാശ വൃത്താന്തങ്ങളെ നിഷേധിച്ചിരുന്നു. പക്ഷെ, ഞാനും സഫ്വാനും നടത്തിയ സംഭാഷണം അല്ലാഹു അറിയിച്ചാലല്ലാതെ അറിയാൻ വേറെ വഴിയില്ലെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഉമൈർ മനസ്സ് തുറന്ന് സത്യവാചകം ചൊല്ലി. ഇസ്ലാമിലേക്ക് വന്നു. ഉടനെ നബിﷺ അനുചരന്മാരോട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ സഹോദരന് ഖുർആനും മതവും പഠിപ്പിച്ചു കൊടുക്കുക. അദ്ദേഹം ആവശ്യപ്പെട്ട ബന്ദികളെ വിട്ടുകൊടുക്കുക.
ശേഷം അയാൾ. മക്കയിലേക്ക് പോയി. പ്രബോധനം ചെയ്യാൻ നബിﷺയോട് സമ്മതം ചോദിച്ചു. ഞാൻ മുമ്പ് ഇസ്ലാമിനെതിരെ പ്രവർത്തിച്ചതിന് പകരം ഇനി ജനങ്ങളെ നേർവഴിയിലേക്ക് നയിക്കട്ടെ എന്ന് പറഞ്ഞു മക്കയിലെത്തി. പ്രബോധനത്തിലേർപ്പെട്ടു. മകൻ വഹബടക്കം പലരും ഇസ്ലാമിലേക്ക് വന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
