Tweet 267

    Tweet 267
    March 8, 2023 • Wednesday
    Post Header

    നബി‎ﷺ അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും അഭിപ്രായങ്ങൾ മുഖവിലക്കെടുത്ത് ചർച്ച ചെയ്തു. രണ്ടു പേരുടെയും വീക്ഷണവ്യത്യാസങ്ങളെ അപഗ്രഥിച്ചു. ചരിത്രത്തിൽ നിന്നുള്ള അതിന്റെ മാതൃകകൾ എടുത്ത് പറഞ്ഞു. ഒടുവിൽ അവിടുന്ന് അനുചരന്മാരോട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ രണ്ടുപേരും യോജിച്ചൊരു അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ ഞാനതിൽ വിയോജിപ്പ് പറയുമായിരുന്നില്ല. ഇനിയിപ്പോൾ മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കുകയോ വധിച്ചുകളയുകയോ ആകാം എന്ന അഭിപ്രായത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഈ അഭിപ്രായം മുന്നോട്ട് വെച്ചത് ജിബ്‌രീലാണെന്നും ഒരു വായനയുണ്ട്. ഏതായാലും ഒരു ബന്ദിയും കൈവിട്ടു പോകാൻ പാടില്ല. പിന്നെ ഈ ബന്ദികളുടെ എണ്ണം കണക്കെ നമ്മളിൽ നിന്നുള്ള ആളുകൾ കൊല്ലപ്പെടും. അത് ഉഹ്ദിൽ പുലരുകയും ചെയ്തു.
    ബന്ദികളുടെ സാമ്പത്തിക ആസ്ഥിക്കും നിലവാരത്തിനും അനുസരിച്ച് മോചനദ്രവ്യം നിർണയിച്ചു. നാലായിരം ദിർഹം, മൂവായിരം, രണ്ടായിരം, ആയിരം എന്നിങ്ങനെയായിരുന്നു തുക. പത്ത് മുസ്‌ലിം കുട്ടികൾക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കുക എന്നതായിരുന്നു ചിലർക്കുള്ള മോചനദ്രവ്യം. നിർമാണാത്മകവും വേറിട്ടതുമായ ഇത്തരമൊരു നടപടി ചരിത്രത്തിൽ ആദ്യമായി പ്രയോഗിച്ചതിവിടെയായിരിക്കും. ഇതിനെല്ലാം പുറമേ ചിലരെ അനുഭാവപൂർവ്വം മോചനദ്രവ്യം ഈടാക്കാതെയും വിട്ടയച്ചു.
    ബന്ദികളെ സംബന്ധിച്ച പൊതുവായ തീരുമാനത്തിൽ നിന്ന് സുഹൈൽ ബിൻ ബൈളാഇനെ ഒഴിവാക്കണം എന്ന് ഇബ്നു മസ്ഊദ്(റ) നബി‎ﷺയോടാവശ്യപ്പെട്ടു. നബി‎ﷺ അൽപനേരം മൗനമായിരുന്നു. ആ സമയം തനിക്കനുഭവപ്പെട്ടത് ആകാശത്ത് നിന്ന് ഒരു കല്ല് തലയിലേക്ക് വീഴുന്നതിന് സമാനമായ അവസ്ഥയായിരുന്നു എന്ന് ഇബ്നു മസ്ഊദ്(റ) പിന്നീട് പരാമർശിച്ചു. മൗനത്തിന് ശേഷം “സുഹൈല് ബിൻ ബൈളാ ഒഴികെ” എന്ന് നബി‎ﷺ പറഞ്ഞതും എനിക്കാശ്വാസമായി.
    ബന്ദികളോ മോചനദ്രവ്യമോ ലക്ഷ്യമല്ലെന്നും അതിജീവനത്തിനുള്ള പോരാട്ടത്തിൽ താത്കാലിക ലാഭങ്ങളിലേക്ക് ചിന്തമാറരുതെന്നും ഖുർആൻ നിരീക്ഷിച്ചു. എട്ടാമധ്യായം അൽ അൻഫാലിലെ അറുപത്തിയേഴ് മുതൽ അറുപത്തി ഒൻപതുവരെയുള്ള സൂക്തങ്ങളുടെ ആശയം നോക്കൂ:
    “നാട്ടില്‍ എതിരാളികളെ കീഴ്പ്പെടുത്തി ശക്തി അഥവാ സത്യത്തിന് മേൽക്കോയ്മ സ്ഥാപിക്കുംവരെ ഒരു പ്രവാചകനും കീഴില്‍ ‎യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ ‎പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. അല്ലാഹുവിൽ നിന്നുള്ള വിധി നേരത്തെ രേഖപ്പെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ നിങ്ങള്‍ ‎കൈപ്പറ്റിയതിന്റെ പേരില്‍ നിങ്ങളെ കടുത്ത ശിക്ഷ ബാധിക്കുമായിരുന്നു. ‎
    ‎ എന്നാലും നിങ്ങള്‍ നേടിയ യുദ്ധമുതല്‍ അനുവദനീയവും നല്ലതുമെന്ന നിലയില്‍ ‎അനുഭവിച്ചുകൊള്ളുക. അല്ലാഹുവോട് ഭക്തി പുലർത്തുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ‎ദയാപരനുമാണ്.”
    ദ്രവ്യത്തിനു പകരം ബന്ദികളെ വിട്ടുനൽകാമെന്ന തീരുമാനമെടുത്തതിൽ നബി‎ﷺ ദുഃഖിച്ചു. അത്തരമൊരഭിപ്രായം ഉന്നയിച്ചതിൽ അബൂബക്കറി(റ)നും പ്രയാസം തോന്നി. അല്ലാഹുവിന്റെ പൊറുക്കലും വിട്ടുവീഴ്ചയുമൊക്കെ മേൽ സൂക്തത്തിൽ വന്നിട്ടുണ്ടെങ്കിൽ പോലും നബി‎ﷺക്ക് വിഷമമായി. അവിടുന്ന് ഉമർ(റ)നെ അഭിസംബോധന ചെയ്തു കൊണ്ടിങ്ങനെ പറഞ്ഞു. “ഇക്കാര്യത്തിൽ നമ്മളെല്ലാം ശിക്ഷിക്കപ്പെട്ടാൽ താങ്കൾ മാത്രമേ രക്ഷപ്പെടുകയുള്ളല്ലോ ഉമറേ!”
    തടവുകാരോ മോചനത്തുകയോ കൊല്ലപ്പെടലോ ഒന്നും മതത്തിന്റെ ലക്ഷ്യമല്ല. മറിച്ച്, സത്യം സംസ്ഥാപിക്കണം. അതിനായി കഠിന പരിശ്രമം നടത്തണം. ഗതിമുട്ടി പ്രതിരോധാർത്ഥം പോർക്കളത്തിലെത്തേണ്ടി വന്നാൽ ധീരമായി നിലകൊള്ളണം. ഏതു വിധേനയും അല്ലാഹുവിൻ്റെ പ്രീതിയും ധർമത്തിന്റെ നിലനിൽപ്പിനുമാണ് ശ്രമിക്കേണ്ടത്. ഇതായിരുന്നു ഖുർആനിക സന്ദേശങ്ങളുടെയും തിരുനബിﷺയുടെ പ്രതികരണത്തിന്റെയും സാരം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...