Tweet 266

    Tweet 266
    March 7, 2023 • Tuesday
    Post Header

    അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും അഭിപ്രായങ്ങൾ നബി‎ﷺ കേട്ടു. പക്ഷേ, ഒന്നും പ്രതികരിച്ചില്ല. അടുത്തതായി അബ്ദുല്ലാഹി ബിൻ റവാഹ(റ) പറയാൻ തുടങ്ങി. “ഏറ്റവും കൂടുതൽ വിറകുകളുള്ള ഒരു താഴ്‌വര കണ്ടെത്തുക. ഇവരെ മുഴുവൻ അവിടെ നിന്ന് ചുട്ടെരിക്കുക.” അൽപം രൂക്ഷമായിരുന്നു അഭിപ്രായം. ഇതു കേട്ടപ്പോൾ ഇബ്ൻ അബ്ബാസ്(റ) ഇടപെട്ടു. “നിന്റെ ബന്ധുക്കൾ എല്ലാം ഒടുങ്ങി നീ ഖേദിച്ചു ജീവിച്ചോളൂ!”
    ഇത്രയുമായപ്പോൾ സ്വഹാബികൾ വ്യത്യസ്ഥ അഭിപ്രായക്കാരായി കുറേയാളുകൾ അബൂബക്കറി(റ)നെ പിന്തുണച്ചു. മറ്റു ചിലർ ഉമറി(റ)ന്റെ അഭിപ്രായത്തോട് യോജിച്ചു. ഇബിൻ റവാഹ(റ)യെയും പിന്തുണക്കുന്നവർ ഇല്ലാതില്ല.
    നബി‎ﷺ ഒരു തീരുമാനവും പറയാതെ കുടിലിനുള്ളിലേക്ക് കടന്നു. അവിടുത്തേക്കു ആഭിമുഖ്യം അബൂബക്കറി(റ)ന്റെ അഭിപ്രായത്തോടായിരുന്നു. നബിﷺ കുടിലിൽ നിന്ന് പുറത്തു വന്ന് ‎ഉമറി(റ)നോട് ചോദിച്ചുവത്രെ. “അല്ലയോ അബൂഹഫ്സ് അപ്പോൾ ഞാൻ അബ്ബാസിനെ കൊല്ലണമെന്നാണോ?” ഉമറി(റ)ന്റെ അഭിപ്രായത്തെ മുൻനിർത്തിയായിരുന്നു ആ പ്രതികരണം. കേട്ടമാത്രയിൽ ഉമറി(റ)ന് ഗൗരവം ബോധ്യമായി. അദ്ദേഹം ഇങ്ങനെ വിലപിച്ചു. “ഉമറിൻ്റെ കഷ്ടമേ! ഉമ്മ മരണപ്പെട്ട ദുഃഖം ഉമർ അനുഭവിക്കട്ടെ!” അപ്പോഴേക്കും നബിﷺ പറഞ്ഞു തുടങ്ങി. “അല്ലാഹു ചിലരുടെ ഹൃദയങ്ങളെ ലോലമാക്കും. അപ്പോഴത് പാലിനെക്കാൾ മയമുള്ളതായിരിക്കും. മറ്റു ചിലരുടെ ഹൃദയങ്ങളെ കഠിനമാക്കും അപ്പോഴത് കല്ലിനേക്കാൾ കടുത്തതായിരിക്കും.”
    ശേഷം നബി‎ﷺ സിദ്ദീഖി(റ)നെ അഭിസംബോധന ചെയ്തു. അല്ലയോ അബൂബക്കർ! മലക്കുകളിൽ നിന്ന് കാരുണ്യവുമായി എത്തുന്ന മീകാഈലിനെപ്പോലെയാണ് നിങ്ങൾ. പ്രവാചകന്മാരുടെ കൂട്ടത്തിൽ ഇബ്റാഹീം(അ)നെപ്പോലെയാണ്. കാരണം അല്ലാഹുവിനോട് അവിടുന്ന് പറഞ്ഞതിങ്ങനെയായിരുന്നു. എന്നെ പിൻതുടർന്നവർ എന്നിൽ പെട്ടവരാണ് അഥവാ എന്റെ അനുയായികളാണ്. അല്ലാഹുവേ എന്നെ അനുഗമിക്കാത്തവർ അഥവാ അനുസരണക്കേട് കാണിച്ചവർ പക്ഷേ നീ അവർക്ക് കരുണ ചെയ്യുകയും പൊറുക്കുകയും ചെയ്യേണമേ!
    അല്ലയോ അബൂബക്കർ! നിങ്ങൾ സ്വീകരിച്ച നിലപാട് ഈസാ നബി(അ) ജനതയോട് സ്വീകരിച്ച നിലപാടാണ്. അവിടുന്ന് അല്ലാഹുവിനോട് പറഞ്ഞു. രക്ഷിതാവേ നീ ഇവരെ ശിക്ഷിച്ചാൽ അവർ നിന്റെ അടിമകളാണ് അഥവാ നിനക്കതിന് അധികാരമുള്ളവനാണ്. എന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്താൽ തീർച്ചയായും നീ തന്ത്രജ്ഞനും പ്രതാപവാനുമാണ്. അധികാരവും ഔദാര്യവുമുള്ള നിന്റെ ഔദാര്യത്തെ കാംക്ഷിക്കുന്നു എന്ന് സാരം.
    അല്ലയോ ഉമർ(റ)! മലക്കുകളിൽ ജിബ്‌രീലി(അ)നെ പോലെയാണ് നിങ്ങൾ. അല്ലാഹുവിന്റെ ശത്രുക്കൾക്കെതിരെ ശിക്ഷയും ദുരന്തവുമൊക്കെയായിട്ടാണ് ജിബ്‌രീൽ(അ) അവതരിക്കുക.
    അതു പോലെ പ്രവാചകന്മാരുടെ കൂട്ടത്തിൽ നൂഹ് നബി(അ)യെ പോലെയാണ് നിങ്ങൾ. അന്നൂഹ് പ്രാര്‍ഥിച്ചു: “നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ! അവരെ വെറുതെ വിട്ടാല്‍ ഇനിയുമവര്‍ നിന്റെ ദാസന്മാരെ വഴിപിഴപ്പിക്കും. തെമ്മാടികള്‍ക്കും നിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല.(വിശുദ്ധഖുർആൻ എഴുപത്തിയൊന്നാം അധ്യായം സൂറത് നൂഹിലെ ഇരുപത്തിയാറ് ഇരുപത്തിയേഴ് സൂക്തങ്ങളുടെ ആശയമാണിത്.)
    നിങ്ങൾ മൂസാ പ്രവാചകനെ(അ) പോലെയുമാണ്. അവരുടെ സമ്പത്ത് നീ നശിപ്പിച്ചുകളയേണമേ. നോവേറിയ ശിക്ഷ കാണുംവരെ വിശ്വസിക്കാനാവാത്തവിധം അവരുടെ മനസ്സുകളെ കടുത്തതാക്കേണമേ.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...